ഗോവയിൽനിന്നു കേൾക്കുന്ന സ്വരങ്ങൾ ഒരു അതികായനെ ഓർമപ്പെടുത്തുന്നുണ്ട്-സംഗീതം ആത്മാഭിഷേകമായി കരുതിയ പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകിയെ.
മധ്യ ഗോവൻ നഗരമായ പൊണ്ട ഇന്നലെയും ഇന്നുമായി സംഗീതസാന്ദ്രമാണ്. അവിടെയുള്ള രാജീവ് ഗാന്ധി കലാ മന്ദിറിൽ ഇന്നലെ രാവിലെ പത്തിനു തുടങ്ങിയ പാട്ടുത്സവം ഇന്നു രാത്രി പത്തുവരെ നീളും. ഗായകരും ഉപകരണസംഗീതജ്ഞരുമായ മുപ്പതിലേറെപ്പേർ അവിടെ സ്വരപുഷ്പങ്ങളുമായെത്തുന്നത് ഒരതികായന്റെ ഓർമകൾക്കുമുന്നിൽ അർച്ചന നടത്താനാണ്- പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകിയുടെ.
ആത്മാഭിഷേകം
ഞാൻ എന്നിൽനിന്നു തുടങ്ങി എന്നിൽ അവസാനിക്കുന്നയാളാണ്. ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കറിയാം. ആളുകളുടെ പുകഴ്ത്തലോ ഇകഴ്ത്തലോ എന്നെ ബാധിക്കില്ല- ബ്രൗണിംഗ് മുന്നോട്ടുവച്ച ഈ തത്ത്വചിന്തയിൽ വിശ്വസിച്ചയാളായിരുന്നു പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകി. തന്നിലേക്ക് ഉൾവലിഞ്ഞ് പാടിയയാൾ, തനിക്കുവേണ്ടി പാടിയയാൾ. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഈമാസം 21ന്. ജീവനോടെയുണ്ടായിരുന്നെങ്കിൽ നവതി. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗോവയിൽ നടത്തുന്ന സംഗീത സമ്മേളനമാണ് പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകി സംഗീത മഹോത്സവം. ഇന്നലെയും ഇന്നുമായി നടക്കുന്നത് അതിന്റെ പതിനഞ്ചാം പതിപ്പ്.
സന്തോഷിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള വിമർശകർ, പതിവായി പലരുടെ കച്ചേരികൾ കേൾക്കുന്നവർ എന്നിവരുടെ പ്രിയ ഗായകൻ, യുവതലമുറ ഏറ്റവുമധികം അനുകരിക്കാൻ ശ്രമിച്ച ഗായകൻ, അസംഖ്യം ശിഷ്യന്മാരുടെ പ്രിയപ്പെട്ട ബുവാ- ഇതെല്ലാമായിരുന്നു അഭിഷേകി. സാധാരണക്കാരായ കേൾവിക്കാരിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാൻ കെല്പുണ്ടായിരുന്നയാൾ!
അച്ഛനിൽനിന്ന് സംഗീതം
ഗോവയിലെ മങ്കേഷിയിൽ ജനിച്ച അഭിഷേകി ചെറുപ്രായത്തിൽത്തന്നെ അച്ഛനിൽനിന്നു ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചുതുടങ്ങി. മങ്കേഷിയിലെ പ്രശസ്തമായ ശിവക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്. അച്ഛൻ ബൽവന്തറാവു ദീനാനാഥ് മങ്കേഷ്കറുടെ അർധ സഹോദരനായിരുന്നു. ആഗ്ര ഘരാനയിലെ ജഗന്നാഥ്ബുവ പുരോഹിത്, അസ്മത് ഹുസൈൻ എന്നിവരിൽനിന്നും ജയ്പുർ ഘരാനയിൽ ഗുല്ലുഭായി ജസ്ദാൻവാലയിൽനിന്നും ജിതേന്ദ്ര തുടർന്നുപഠിച്ചു. എടുത്തുപറയുന്നത് ഗുരുക്കന്മാരുടെ എണ്ണത്തെക്കുറിച്ചല്ല., മറിച്ച് അദ്ദേഹത്തിന്റെ ജന്മസിദ്ധമായ കഴിവുകളെ മനോഹരമായി സ്വാധീനിച്ച അനുഭവങ്ങളെക്കുറിച്ചാണ്.
മറാത്തി നാട്യ സംഗീതം, ഗസലുകൾ എന്നിവയിലൂടെ അദ്ദേഹത്തിന്റെ സ്വരങ്ങൾ ഒഴുകി. ഗോവയുടെ സംഗീതപശ്ചാത്തലം അദ്ദേഹത്തെ ചെറുപ്രായത്തിലേ ശക്തനാക്കി. തന്റെ പ്രായത്തിലെ ഏറ്റവും അഭ്യസ്തനായ സംഗീതജ്ഞനായി ഉദിച്ചുയരുകയായിരുന്നു ജിതേന്ദ്ര അഭിഷേകി.
അദ്ദേഹത്തിന്റെ ശബ്ദം ശക്തമായിരുന്നു, പരുക്കനും. മിക്ക പരന്പരാഗത സംഗീതജ്ഞരിൽനിന്നും വ്യത്യസ്തമായ അത് എളുപ്പത്തിൽ വഴങ്ങാത്ത ഇനവുമായിരുന്നു. ഉറച്ച തീരുമാനവും സമർപ്പണവും മുന്നിൽവച്ച് അദ്ദേഹം ഈവിധ പ്രശ്നങ്ങളെയെല്ലാം മറികടന്നു- അധികമാർക്കും സാധിക്കാത്ത വിധത്തിൽ. ആ സ്വരം എത്രയെത്രയോ തവണ കേൾവിക്കാരെ കണ്ണീരണിയിച്ചു!. അറുപതുകളിലെ ഒരു മഞ്ഞുകാല രാത്രിയിൽ ബോംബെയിലെ ഛബീൽദാസ് ഹൈസ്കൂൾ ഹാളിൽ അദ്ദേഹം അനുഭവിപ്പിച്ച മാൽകോണ്സ് മറന്നുകളയാത്ത ഒരു തലമുറ അടുത്തകാലംവരെ സജീവമായിരുന്നു.
നാടക സംഗീതം
സ്വയം ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിമാത്രം കരുതിയിരുന്ന ജിതേന്ദ്ര അഭിഷേകി മഹാരാഷ്ട്രയിലെ തിയേറ്റർ മ്യൂസിക്കിനു നൽകിയത് പുതു ചരിത്രമാണ്. ബാൽഗന്ധർവ, ദിനാനാഥ് മങ്കേഷ്കർ യുഗത്തിനുശേഷം തിയേറ്റർ മ്യൂസിക് സ്വത്വപ്രതിസന്ധി നേരിട്ടകാലമായിരുന്നു. അത്യന്തം പുതുമയുള്ള ഈണങ്ങളോടെ ജിതേന്ദ്ര അഭിഷേകി നാടകവേദികൾക്ക് പുതുജീവൻ നൽകി.
മുൾട്ടാണി, സാരംഗ്, യമൻ എന്നീ രാഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്പോഴും അദ്ദേഹം പോപ് മ്യൂസിക്കിനെയും കൂട്ടുചേർത്തു. കുടുംബാസൂത്രണം പോലെയുള്ള വിഷയങ്ങൾ ആസ്പദമാക്കി നർമം കലർത്തി ഒരുക്കിയ നാടകങ്ങൾക്കാണ് അദ്ദേഹം ജനപ്രിയ സംഗീതം നൽകിയത്. അക്കാലത്ത് അതും ഏറെ സ്വീകരിക്കപ്പെട്ടു. ഒരിക്കൽ അദ്ദേഹം ഒരുക്കിയ ഒരു ഗാനം ഏറെക്കാലം സ്കൂളുകളിലെ പ്രഭാത പ്രാർഥനയായിരുന്നു.
ഗുരു, ബുവാ
മകൻ ഷൗനക് അഭിഷേകി, ആഷാ ഘദിൽകാർ, ദേവകി പണ്ഡിറ്റ്, ശുഭാ മുദ്ഗൽ തുടങ്ങി പ്രശസ്തരായ എണ്ണമറ്റ ശിഷ്യഗണമുണ്ട് അഭിഷേകിക്ക്. അവസാനകാലത്ത് അദ്ദേഹം പുനെയിലേക്കു താമസംമാറ്റി. യഥാർഥ സംഗീതജ്ഞർക്കു ലഭിക്കുന്ന അവഗണനയെക്കുറിച്ച് ഖിന്നനായിരുന്നു അദ്ദേഹം അക്കാലത്ത്. പത്മശ്രീ ഉൾപ്പെടെ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾക്കു മുകളിലായിരുന്നിരിക്കണം ആ സങ്കടം. അതു മാറിയിരുന്നിരിക്കില്ല അദ്ദേഹം 1998 നവംബറിൽ വിടപറയുന്പോൾ. അദ്ദേഹമൊരുക്കിയ ഖയാലുകളും നാട്യഗീതങ്ങളും ഇന്നും ജിതേന്ദ്ര അഭിഷേകിക്കു വേണ്ടി ശബ്ദമുയർത്തുന്നുണ്ട്.
ഹരിപ്രസാദ്