ഹിന്ദിയിൽ മാത്രം ആയിരത്തിലേറെ സിനിമകളിലെ പാട്ടുകൾ.. മുപ്പത്താറിലധികം പ്രാദേശിക, വിദേശ ഭാഷകളിലായി പാടിയ പാട്ടുകൾ വേറെ.. മൊത്തം അന്പതിനായിരത്തിൽ കുറയില്ലെന്ന് ഏകദേശ കണക്ക്. ലോകമെന്പാടുമായുള്ള വേദികളിൽ ആ പാട്ടുകൾ തത്സമയം പാടിയതിന്റെ എണ്ണമെടുക്കുക അസാധ്യവും. പാട്ടിനായി ഉഴിഞ്ഞുവച്ച ജീവിതമാണത്. അതെ, ലതാ മങ്കേഷ്കർ. അവരുടെ നവതിയായിരുന്നു ഇന്നലെ. ഇങ്ങനെയൊരു ഗായിക വേറെയുണ്ടാവുമോ എന്നു ചോദിച്ചാൽ വിസ്മയിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. വിസ്മയങ്ങൾക്കപ്പുറം വിചിത്രമായൊരു ചോദ്യം ചോദിച്ചാലോ- ലതാ മങ്കേഷ്കർക്ക് സ്റ്റേജ് ഭയം ഉണ്ടായിരുന്നുവോ?
പേടിയോ ഉത്കണ്ഠയോ!
ശ്രോതാക്കൾക്കു മുന്നിൽ ഒരു വേദിയിൽ പ്രസംഗിക്കുകയോ പാടുകയോ ചെയ്യുന്നത് അത്ര നിസാര കാര്യമല്ല. പ്രാസംഗികരോ ഗായകരോ ആവട്ടെ, പലർക്കുമുണ്ട് സ്റ്റേജ് ഭയം. ലോകനേതാക്കൾ മുതൽ ലോകം ആഘോഷിച്ച കലാകാരന്മാർവരെ അത്തരം ഉത്കണ്ഠാകുലരുടെ കൂട്ടത്തിൽ പെടും. തനിക്കു സ്റ്റേജിൽ കയറാൻ പേടിതോന്നിയിട്ടുണ്ടെന്ന് സാക്ഷാൽ അമിതാഭ് ബച്ചൻ പോലും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വിറയൽ, ഹൃദയമിടിപ്പു കൂടൽ, ശബ്ദത്തിന് ഒരിടർച്ച, വിയർപ്പ്, മറവി... ഇതൊക്കെ സ്റ്റേജിൽ കയറുന്ന ആരെയും ബാധിക്കാം. പ്രിയഗായകരടക്കം പലരും അതു പലവിധത്തിൽ ബോധപൂർവം മറികടക്കുകയാണ് പതിവ്.
എന്തായിരുന്നു ലതാ മങ്കേഷ്കറുടെ പതിവ്? അവരെ അത്തരം ഉത്കണ്ഠകൾ അലട്ടിയിരുന്നോ? ഈ ചോദ്യത്തിനുള്ള ഉത്തരം അവർതന്നെ പറഞ്ഞിട്ടുണ്ട്. 2016 ഏപ്രിലിൽ ഒരു പുസ്തകത്തിനെഴുതിയ അവതാരികയിൽ ലതാജി വ്യക്തമാക്കുന്നത് ഇങ്ങനെ:
ആളുകൾ എന്നോടു ചോദിക്കാറുണ്ട് എപ്പോഴെങ്കിലും സ്റ്റേജ് ഭയം അനുഭവപ്പെട്ടിട്ടുണ്ടോ എന്ന്. അങ്ങനെയൊരു ഭയം എനിക്കുള്ളതായി ഞാൻ വിശ്വസിച്ചിട്ടില്ല. എന്നാൽ സ്റ്റേജിൽ പാടുന്നതിനിടെ തെറ്റുവരുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര സമയം ചെലവിട്ട് തെറ്റുവരാതിരിക്കാനുള്ള മാനസിക മുൻകരുതൽ ഞാൻ എടുക്കുമായിരുന്നു- ലതാ മങ്കേഷ്കർ പറയുന്നു.
ഷോ തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്പുതന്നെ ധരിക്കാനുള്ള സാരി തെരഞ്ഞെടുക്കും. ചിലപ്പോൾ താമസിക്കുന്ന ഹോട്ടലിൽനിന്നുതന്നെ ഒരുങ്ങും. വേദിയോടു ചേർന്നുള്ള ഗ്രീൻ റൂമിൽ എത്തിയാൽ ഒറ്റ ചിന്തയേ ഉണ്ടാകൂ- എനിക്കു നന്നായി പാടണം. ലതാ മങ്കേഷ്കർ പേടിച്ചാണ് സ്റ്റേജിൽ വന്നതെന്ന് ശ്രോതാക്കൾ ഒരിക്കലും പറയരുത്. ആ ഭാഗം ശരിയായില്ല, ഇവിടെ തെറ്റി എന്നൊന്നും കേൾക്കാൻ പാടില്ല. ലത മനോഹരമായി പാടി എന്നു കേൾവിക്കാർ പറയുന്നതാണ് എനിക്കു കേൾക്കേണ്ടത്. സിനിമയ്ക്കു വേണ്ടി പാട്ടുകൾ ഓരോന്നും റിക്കാർഡ് ചെയ്യുന്പോഴും ഞാൻ അതുതന്നെയാണ് കരുതുക പതിവ്. അതിനെ പേടിയെന്നു പറയാൻവയ്യ, എല്ലാം ശരിയാകണമെന്ന ഉറപ്പുള്ള തീരുമാനമാണ് അത്.
കേൾക്കണം, ഹാർമോണിയം
പാട്ടിൽ ലതയുടെ ഉച്ചാരണം പ്രശസ്തമാണ്. ഓരോ വാക്കും എടുത്തുകേൾക്കാം. അവർക്കും അതേക്കുറിച്ച് കൃത്യമായ ആത്മവിശ്വാസമുണ്ടായിരുന്നു. സ്റ്റേജിൽ പാടുന്പോൾ അതുകൊണ്ടുതന്നെ ലത ഒരു കാര്യത്തിൽ നിർബന്ധം പിടിക്കുമായിരുന്നു- ഹാർമോണിയത്തിന്റെ ശബ്ദം വ്യക്തമായി കേൾക്കണം. പിച്ച് അത്രയും കൃത്യമാവാനായിരുന്നു ആ നിർബന്ധം. ഉപകരണവാദകർ ആരെങ്കിലും ഓഫ്-കീ (ഒരു സ്ട്രിംഗ് പൊട്ടുകയോ ഒരു നോട്ട് തെറ്റായി വായിക്കുകയോ) ആകുമെന്ന ആശങ്കയുള്ളതിനാൽ പതിവായി ഹാർമോണിയം വായിക്കുന്ന അനിൽ മോഹിലിയെ തൊട്ടടുത്ത് ഇരുത്തും. തനിക്ക് അതൊരു ഉറപ്പായി തോന്നാറുണ്ടെന്ന് ലത പറയുന്നു.
ഗാനങ്ങളുടെ ലിസ്റ്റ്, തന്റെ വേഷം, സൗണ്ട് റിക്കാർഡിസ്റ്റ്, മിക്സിംഗ് ടീം, കോറസ് ഗായകർ എന്നിവ തുടങ്ങി ശ്രോതാക്കളുടെ പ്രതികരണംപോലും തന്റെ പ്രകടനത്തെ മികവുറ്റതാക്കാൻ സഹായകമാകണമെന്ന് ലത കരുതിയിരുന്നു. പുതിയ കാലത്തെ ചുണ്ടനക്കൽ ഗാനമേളകളിൽനിന്ന് ലതാ മങ്കേഷ്കറുടെ സ്റ്റേജ് ഷോകൾ എങ്ങനെ വ്യത്യസ്തമായിരുന്നെന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ല.
സ്റ്റേജിലെത്തുന്പോൾ ധരിക്കുന്ന സാരി തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ പറഞ്ഞല്ലോ. ഒരിക്കൽ വിചിത്രമായൊരു കാര്യം സംഭവിച്ചതിനെക്കുറിച്ചും ലത പറയുന്നുണ്ട്:
അന്ന് ലാസ് വെഗാസിലായിരുന്നു സ്റ്റേജ് ഷോ. എന്തുകൊണ്ടോ അന്ന് സാരിക്കു പകരം സൽവാർ കമീസും നീലനിറത്തിലുള്ള ദുപ്പട്ടയും ധരിക്കാമെന്നു ഞാൻ തീരുമാനിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ഇന്ത്യൻ പത്രത്തിൽ വാർത്തവന്നു- ലതയെ നീല ജീൻസ് ധരിച്ച് ഒരു ചൂതാട്ട കേന്ദ്രത്തിനു മുന്നിൽ കണ്ടെത്തി!
ഞാൻ എന്നോടുതന്നെ പറഞ്ഞു:
സാബാാഷ്!!
ഹരിപ്രസാദ്