അഞ്ചു മണിക്കൂർനേരം ഏഴായിരംപേർ ഒരുമയോടെ അണി നിരന്നപ്പോൾ കുട്ടനാട്ടിലെ മുട്ടാർ ഗ്രാമപഞ്ചായത്ത് ക്ലീനായി. സംഗതി നാട്ടിലെങ്ങും പാട്ടായി. മനസുവച്ചാൽ നാടും വീടും വൃത്തിയാക്കാൻ ഇത്ര സമയം മതി. പക്ഷേ, അതിന്റെ പിന്നിൽ ഉറക്കമിളയ്ക്കാനും ഓടി നടക്കാനും പുന്നശേരി അച്ചനും കൂട്ടരും വേണം. അല്ലെങ്കിൽ അങ്ങനെ ആത്മാർപ്പണം ചെയ്ത കുറച്ചുപേർ. എങ്കിൽ കേരളത്തിലെ ഏതു പഞ്ചായത്തിലും ഇതു നടപ്പാക്കാവുന്നതേയുള്ളു.
രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മദിനമായ ഒക്ടോബർ രണ്ടിനാണ് ഗ്രാമീണരുടെ കൂട്ടായ്മയിൽ മുട്ടാർ ഗ്രാമം ശുചീകരിച്ചത്. ഇതോടെ ഈ ഗ്രാമ പഞ്ചായത്ത് മാലിന്യ വിമുക്ത പഞ്ചായത്തെന്ന ഖ്യാതിയും സ്വന്തമാക്കി. ചങ്ങനാശേരി ചാരിറ്റി വേൾഡ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുട്ടാർ പഞ്ചായത്തും മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷനും ചേർന്നാണ് മുട്ടാറിനെ ക്ലീനാക്കിയത്.
പ്രതീക്ഷിച്ചത് 5000 എത്തിയത് 7500
2,500 വീടുകളും 12,000 അംഗങ്ങളുമുള്ള മുട്ടാർ ഗ്രാമ പഞ്ചായത്തിനെ 52 മേഖലകളായി തിരിച്ച് അയ്യായിരം ആളുകളെ ഉൾപ്പെടുത്തി ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഏഴു മുതൽ 12 വരെയുള്ള സമയത്ത് മുട്ടാറിനെ ശുചീകരിക്കാനാണ് സംഘാടകർ പദ്ധതിയിട്ടത്. എന്നാൽ ഗാന്ധിജയന്തി ദിനത്തിൽ പുലർച്ചെ വിവിധ മേഖലകളിൽ എത്തിയത് കുട്ടികളും യുവാക്കളും യുവതികളും വീട്ടമ്മമാരും പുരുഷന്മാരും വയോജനങ്ങളും ഉൾപ്പെടെ 7,500ലേറെ ആളുകളാണ്. 52 മേഖലകളിലായി അണിനിരന്ന പ്രവർത്തകർ രാവിലെ ഏഴിന് 52 കതിന വെടികൾ മുഴക്കിയും 52 നിലവിളക്കുകൾ തെളിയിച്ചുമാണ് മാലിന്യ ശേഖരണ യജ്ഞത്തിനു തുടക്കമിട്ടത്. അഞ്ചു മണിക്കൂർ നീണ്ട തീവ്രശ്രമംകൊണ്ട് മുട്ടാർ ഗ്രാമത്തിലെ റോഡുകളിലേയും ആറുകളുടേയും തോടുകളുടേയും പുഴകളുടേയും ഓരങ്ങളിലെ കാടും പടപ്പും പുല്ലും വെട്ടി മാറ്റി. ഇവിടെനിന്നു സമാഹരിച്ച 12ലോഡ് പ്ലാസ്റ്റിക്ക് തിരുവല്ല ക്രിസ്റ്റൽ ഏജൻസിക്ക് കൈമാറി. മാതൃകാ ശുചീകരണ യജ്ഞത്തിലൂടെ മുട്ടാർ ഗ്രാമം അങ്ങനെ ചരിത്രത്തിൽ ഇടംനേടി. മഹാപ്രളയത്തിലൂടെ മാലിന്യപൂരിതമായ കുട്ടനാടിനെ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് മുട്ടാറിൽ മെഗാ ക്ലീനിംഗ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ചാരിറ്റി വേൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു.
ആയിരക്കണക്കിനു ഗ്രാമീണർക്കൊപ്പം കുട്ടനാട് ക്ലസ്റ്ററിലെ 12 ഹയർസെക്കൻഡറി സ്കൂളുകളിലെയും ചങ്ങനാശേരി എസ്ബി കോളജിലേയും എൻഎസ്എസ്, എൻസിസി വോളണ്ടിയേഴ്സും മുട്ടാർ, മിത്രക്കരി, കൈനകരി കുട്ടമംഗലം സ്കൂളുകളിലെ 1500 വിദ്യാർഥികളും പങ്കാളികളായി. പദ്ധതിയുടെ ഭാഗമായി പൊതു സ്ഥലങ്ങളിൽ വിദ്യാർഥികളുടെ സഹകരണത്തോടെ റോഡിന്റെ വശങ്ങളിൽ 10,000 ചെടികളും നട്ടുപിടിപ്പിച്ചു. സമാപനത്തിൽ കപ്പയും മീൻകറിയും കട്ടൻ കാപ്പിയും കഴിച്ചായിരുന്നു മടക്കം.
അന്‍പതു ദിവസത്തെ ഒരുക്കം
മുട്ടാർ മെഗാ ക്ലീനിംഗ് പദ്ധതിക്കായി സംഘാടകർ അന്‍പതു ദിവസത്തെ ഒരുക്കങ്ങളാണ് നടത്തിയത്. ആദ്യം പഞ്ചായത്തു സമിതി ചേർന്നു. തുടർന്ന് രാഷ്ട്രീയ, മത, സാമുദായിക നേതൃത്വങ്ങളുടെ സ്റ്റിയറിംഗ് കമ്മിറ്റി നടത്തി.തുടർന്ന് വാർഡ് കണ്‍വൻഷനുകൾ, ലീജേഴ്സ് മീറ്റ്, പരസ്യ പ്രചാരണം, സൈക്കിൾ റാലികൾ എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് ആരോഗ്യ-ഹരിത ബോധവത്കരണവും നടത്തി. തുടർന്ന് ഓരോ വാർഡിലും നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് വാഹനം എത്തുന്ന റോഡുകളിൽ എത്തിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത 101 പേർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജയകുമാരി ശുചിത്വ പ്രഖ്യാപനം നടത്തി. ചാരിറ്റി വേൾഡ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജോസഫ്, വൈസ് പ്രസിഡന്റ് ആൻസി തോമസ്, ഫാ.ഏബ്രഹാം തയ്യിൽ, ഫാ. തോമസ് കാട്ടൂർ, ഫാ. സിറിൾ നാൽപതാംകളം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബൈജു കെ. ആറുപറ, മാത്യു വർഗീസ്, ശോഭ മോഹൻദാസ്, റെജിമോൾ പുരുഷോത്തമൻ, ബോബൻ ജോസ്, ലളിതമ്മ രാജപ്പൻ, ഡി.ജോസഫ്, ടെസി മോൾ, മാത്തുക്കുട്ടി ഈപ്പൻ, തങ്കമ്മ സോമൻ, ജലജാമോൾ മഹേശ്വരൻ, സെക്രട്ടററി സാജു പത്രോസ്, കണ്‍സേണ്‍ ഇന്ത്യാ കേരള കണ്‍സൾട്ടന്റ് ഘൻശ്യാം ജെത്വാ, പ്രൊജക്ട് മാനേജർ എബിൻ ബി. തോമസ് കോ-ഓർഡിനേറ്റർമാരായ സച്ചിൻ പി. സേവ്യർ, ഷിന്റോ കെ.ഷിബു എന്നിവരാണ് നേതൃത്വം നൽകിയത്.
പ്രത്യാശയ്ക്കു പിന്നാലേ ശുചിത്വപദ്ധതി
പണമില്ലാത്തതിന്റെ പേരിൽ പാവപ്പട്ടെ രോഗികൾ ചികിത്സ ലഭിക്കാതെ മരിക്കരുതെന്ന ആശയവുമായി ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ ഫാ.സെബാസ്റ്റ്യൻ പുന്നശേരി രൂപംനൽകിയ പ്രത്യാശ എന്ന ജനകീയ കൂട്ടായ്മ ജീവകാരുണ്യരംഗത്ത് മധ്യതിരുവിതാംകൂറിലെ നിറസാന്നിധ്യമാണ്. 130 പഞ്ചായത്തുകളിൽ രൂപീകരിച്ച ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകവിനിയോഗിച്ച് 155 രോഗികളുടെ വൃക്ക, ഹൃദയം, കരൾ മാറ്റ ശസ്ത്രക്രിയകളാണ് നടത്തിയത്.
അഞ്ചുമണിക്കൂർ കൊണ്ടാണ് ഒരു രോഗിയുടെ ചികിത്സക്കായി വേണ്ടിവരുന്നത്രയും തുക സമാഹരിക്കുന്നത്. ആറുവർഷംകൊണ്ട് യാതൊരു പ്രതിഫലവും കൈപ്പറ്റാതെ പ്രത്യാശ എന്ന കൂട്ടായ്മ ചികിത്സാ ചെലവുകൾക്കായി നൽകിയത് 37കോടി രൂപയാണ്. ശുചിത്വത്തിലൂടെ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന മഹാദൗത്യം ഏറ്റെടുത്താണ് ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ രംഗത്ത് ശുശ്രൂഷ നിർവഹിക്കുന്ന ചാരിറ്റി വേൾഡ് കുട്ടനാട്ടിലെ മുട്ടാറിൽ ശുചിത്വ പദ്ധതിക്ക് തുടക്കമിട്ടത്.
ബെന്നി ചിറയിൽ