ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടിയാകുമെന്നാണ്. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം ആകെ ജനസംഖ്യയുടെ പന്ത്രണ്ടു ശതമാനത്തിലേറെയാണ്. ഇതു ദേശീയ ശരാശരിയേക്കാൾ ഏകദേശം നാലു ശതമാനത്തിലധികം വരും. കേരളീയരുടെ ഉയർന്ന ജീവിത നിലവാരത്തെയാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലും ആരോഗ്യഗുണസമ്പുഷ്ടമായ ഒരു ജീവിതമാണ് മുതിർന്നവർ നയിക്കുന്നതെന്ന് പറയാൻ സാധ്യമല്ല.
വാർദ്ധക്യകാലത്തെ രണ്ടാം ശൈശവം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.ബാലാരിഷ്ടതകൾ പോലെ വാർദ്ധക്യാരിഷ്ടതകൾ സധൈര്യവും സംയമനത്തോടെയും നേരിടാൻ ,ജീവിതത്തിന്റെ കൗമാര യൗവനകാലങ്ങളിൽത്തന്നെ രോഗ പ്രതിരോധ മാർഗത്തിലധിഷ്ഠിതമായ ജീവിതശൈലിയും ആഹാരശൈലിയും അവലംബിക്കേണ്ടതാണ്. ഈ രീതി തന്നെയാണ് ആരോഗ്യ ജീവിതത്തിനും ചികിത്സാചെലവ് നിയന്ത്രിക്കാനുമുള്ള ഉത്തമ മാർഗം. ജീവിതശൈലിയിലെ നല്ല മാറ്റങ്ങൾ രോഗ പ്രതിരോധത്തിനു സഹായിക്കും.
മുതിർന്നവർ നേരിടുന്ന കുടുംബപരവും സാമൂഹികവുമായ ആഘാതങ്ങളാണ് രോഗാതുരത കൊണ്ടുള്ള വൈഷമ്യങ്ങളേക്കാൾ പരിഗണനാ വിഷയമാക്കേണ്ടത്. ആയുർവേദത്തിൽ മുതിർന്നവരുടെ ശാരീരിക മാനസികാവസ്ഥകളും പ്രതിവിധികളും ചർച്ച ചെയ്യുന്ന ഒരു പ്രധാന അംശമാണ് ജരാ ചികിത്സ അഥവാ രസായന ചികിത്സ. മുതിർന്നവർ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളെ ശാരീരികവും മാനസികവുമെന്നായി രണ്ടായി തരം തിരിക്കാം.
വാതരോഗങ്ങൾ
അസ്ഥിതേയ്മാനം , സന്ധിവാതം, സന്ധി തേയ്മാനം, കമ്പവാതം, മറവിരോഗം, തെറ്റായ സംവദനങ്ങൾ ഇവയാണ് പ്രധാനപ്പെട്ടവ. വാതരോഗങ്ങളെ സാധ്യാവസ്ഥയിൽ തന്നെ തുരത്തുന്നതാണ് അഭികാമ്യം. ആയുർവേദത്തിൽ വാതത്തിനുള്ള പ്രധാനൗഷധം തൈല പ്രയോഗമാണ്. ശരീര പ്രകൃതിക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച് പിണ്ഡതൈലം, സഹചരാദി തൈലം, ധന്വന്തരം തൈലം, വാതാശിനി തൈലം, പ്രഭഞ്ജന വിമർദ്ധനം കുഴമ്പ് ഇവ വൈദ്യ നിർദ്ദേശാനുസരണം തുടക്കത്തിൽ തന്നെ ശീലിക്കേണ്ടതാണ്.
ദഹനമില്ലായ്മയും മലബന്ധവും
ദഹനമില്ലായ്മയും മലബന്ധവും പ്രായമായവരിൽ മാനസികാസ്വാസ്ഥ്യങ്ങളിലേയ്ക്കും വഴിതെളിയിക്കാറുണ്ട്. ഇവയുടെ ചികിത്സ പ്രത്യേക ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ആയുർവേദത്തിൽ വളരെ ഫലവത്തായ ഔഷധ പ്രയോഗങ്ങൾ കൊണ്ട് ഇവയെ പരിഹരിക്കാവുന്നതാണ്. മലബന്ധം പോലെയുള്ള അവസ്ഥകൾക്ക് കാരണം കേവലം ദഹന വ്യവസ്ഥയുടെ തകരാറുകൾ മാത്രമായിക്കാണാതെ നാഡീവ്യവസ്ഥയുടെ അപചയം മൂലമുള്ള കുടലിന്റെ സങ്കോചവികാസങ്ങളുടെ അപര്യാപ്തതയായി ചികിത്സിക്കുകയാണ് വേണ്ടത്. ത്രിഫല, അശ്വഗന്ധം ,ആവണെക്കെണ്ണ ഇവയുടെ യഥോചിതമുള്ള ഉപയോഗങ്ങൾ , വ്യായാമം , ആവശ്യാനുസരണവും രോഗാവസ്ഥയ്ക്കു മനുസരിച്ചുള്ള ജലപാനം മുതലായവയും ഫലം നല്കുന്നവയാണ്.
<b>ജീവിത ശൈലീ രോഗങ്ങൾ
പ്രമേഹം, രക്തസമ്മർദ്ദം, അമിത കൊഴുപ്പടിയൽ, ദുർമേദസ്സ് മുതലായ ജീവിത ശൈലീ രോഗങ്ങൾ വ്യായാമം, അന്നപാനങ്ങളുടെ ഹിതവും മിതവുമായ ഉപയോഗം , കൃത്യമായ ഔഷധസേവ ഇവയിലൂടെ നിയന്ത്രിക്കുവാൻ ശ്രദ്ധിക്കേണ്ട താണ്. ഈ രോഗങ്ങളുള്ള മുതിർന്നവർ ഒരു ആരോഗ്യരക്ഷ അല്ലെങ്കിൽ രോഗനിയന്ത്രണ ചാർട്ട് സൂക്ഷിക്കുന്നത് ഉചിതവും മുമ്പോട്ടുള്ള വൈദ്യ പരിശോധനകൾക്ക് സഹായകരമായിരിക്കും.
ഇന്ദ്രിയക്ഷമത കുറയുക
മുതിർന്നവർക്ക് പഞ്ചേന്ദ്രിയങ്ങളുടെ ക്ഷമത കുറയുന്നത് വളരെ വൈകിയാണ് പലപ്പോഴും അനുഭവവേദ്യമാകുന്നത്. നാവിലെ രസമുകുളങ്ങളുടെ സംവദന ശേഷി കുറയുന്നത് രുചിയറിയായ്ക, പ്രത്യേകിച്ച് ആഹാരത്തിൽ ഉപ്പുണ്ടെങ്കിലും പോരെന്ന തോന്നൽ ഇവയ്ക്ക് കാരണമാകുന്നു. ഘ്രാണശക്തി, കാഴ്ചശക്തി, സ്പർശന ശക്തി, കേൾവി ശക്തി മുതലായ ഇന്ദ്രിയാർത്ഥങ്ങൾ കുറഞ്ഞു വരുന്നതും സാധാരണമാകയാൽ ആയുർവേദം അനുശാസിക്കുന്ന ശിരോഭ്യംഗം ( തലയ്ക്കെണ്ണ), നസ്യം മുതലായവ വീട്ടിൽ തന്നെ ശീലിക്കുന്നതും വളരെ പ്രയോജനപ്പെടുന്നവയാണ്.
ലൈംഗികത
മുതിർന്നവർ സ്ത്രീ പുരുഷ ഭേദമെന്യേ തുറന്നു പറയാൻ മടിക്കുന്നതും എന്നാൽ വളരെ സർവ്വസാധാരണവുമായ ഒരു സ്ഥിതിവിശേഷമാണ് ലൈംഗികശേഷിക്കുറവ് അല്ലെങ്കിൽ താല്പര്യക്കുറവ് മുതലായവ. ചില രസായനങ്ങൾ, അശ്വഗന്ധചൂർണ്ണം, ശതാവരിക്കിഴങ്ങ് , നായ്ക്കുർണപരിപ്പ് മുതലായ ചൂർണ്ണങ്ങൾ ചേർത്ത ഔഷധങ്ങൾ പാർശ്വഫലങ്ങളൊന്നുമില്ലാത്തതും വൈദ്യ നിർദ്ദേശാനുസരണം സേവിക്കാവുന്നതുമാണ്. ലൈംഗിക ശക്തി മാത്രമല്ല ഇന്ദ്രിയ ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
ഉറക്കക്കുറവ്
ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രധാന പ്രശ്നം. മുതിർന്നവർ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്. പകലുറക്കം ഒരിക്കലും ശീലമാക്കരുത്. രോഗാവസ്ഥയ്ക്കും ശരീരപ്രകൃതിക്കുമനുസരിച്ച് വൈദ്യ നിർദ്ദേശപ്രകാരം തലയ്ക്കെണ്ണ ശീലിക്കുന്നത് സുഖനിദ്ര പ്രദാനം ചെയ്യുന്നു.
വിഷാദാവസ്ഥ
വിഷാദാവസ്ഥയ്ക്കുള്ള പ്രധാനനിദാനങ്ങൾ റിട്ടയർമെന്റിനു ശേഷമുളള ഒറ്റപ്പെടൽ, ചില രോഗാവസ്ഥകൾ ,വീട്ടിലെ മറ്റുള്ളവരിൽ നിന്നുമുള്ള ശ്രദ്ധ അല്ലെങ്കിൽ അംഗീകാരം ലഭിക്കാതിരിക്കുക മുതലായവയാണ്. മാതാപിതാക്കൾ മക്കളിൽ ചെയ്ത ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റേയും തിരിച്ചടവിന്റെ സമയമാണ് അവരുടെ ഈ വാർദ്ധക്യാവസ്ഥയെന്നു മനസ്സിലാക്കി അവരെ എന്തു ത്യാഗം സഹിച്ചും പരിചരിക്കാനും പരിഗണിക്കാനും നമ്മുടെ പുതിയ തലമുറ സന്നദ്ധരാവേണ്ടതാണ്. വാർധക്യാവസ്ഥയിൽ വിഷാദാവസ്ഥയിലെത്താതിരിക്കാൻ കുടുംബത്തിലെല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് സാരം.
ജീവിത സായാഹ്നത്തിൽ ആരോഗ്യ ജീവിതത്തിനായി സാമാന്യേന ശീലിക്കേണ്ടവ ഇപ്രകാരമാണ്. രാവിലെ സൂര്യോദയത്തിനു മുമ്പുതന്നെ ഉണരുക. സകല ജീവജാലങ്ങളുടേയും ഊർജ്ജസ്രോതസ്സിനെ നമസ്കരിച്ചു കൊണ്ടു തന്നെ ദിവസം തുടങ്ങുക.വ്യായാമം ,യോഗ, പ്രാണായാമം ഇവ ദിനചര്യയിൽ ശീലമാക്കുക. ശരീര ശക്തിക്കനുസരിച്ചുള്ള വ്യായാമം മാത്രം നിശ്ചയിക്കുക. സ്നാനം രാവിലെതന്നെ ശീലമാക്കുക. കാലാവസ്ഥയ്ക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച് ദിവസവും രണ്ടു നേരം കുളിക്കാമെങ്കിലും ഉച്ചസമയത്തും രാത്രിയിലും കൂടാതെ ആഹാരശേഷവും ഒരിക്കലും കുളി പാടില്ല. പൊതുവെ ദേഹശക്തിക്കും രോഗാവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ദേഹത്ത് ചെറുചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ശീലിക്കാമെങ്കിലും തലയ്ക്ക് ഒരു കാരണവശാലും ചൂടുവെള്ളം ശീലിക്കരുത്.
ഭക്ഷണം ഹിതവും മിതവുമാകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ് വാർദ്ധക്യകാലം.മുതിർന്നവർ മാത്രമുള്ള അംഗസംഖ്യ തീരെ കുറഞ്ഞ ഗൃഹങ്ങളിൽ കുറേ ദിവസത്തേക്കുള്ള ഭക്ഷണം ഒന്നിച്ചു പാകം ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കുകയും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുകയും ചെയ്യുന്ന രീതി വളരെ അനാരോഗ്യകരമായ പ്രവണതയാണ്. അന്നന്നു പാചകം ചെയ്ത് ഉപയോഗിക്കുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രദാനം ചെയ്യുന്നു.ദിവസവും ഭക്ഷണങ്ങളിൽ ഏകദേശം 250 ഗ്രാം പച്ചക്കറികളും 100ഗ്രാം പഴങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.സദ്യകളിലും ബുഫെ പാർട്ടികളിലും പങ്കെടുക്കുമ്പോൾ എണ്ണയും മധുരവും അധികമാകാതെ ശ്രദ്ധിക്കേണ്ടതാണ്. രാത്രിയിലെ ഭക്ഷണം വളരെ ലഘുവും നേരത്തേയുമാക്കണം.
അതുപോലെ രോഗാരംഭത്തിൽ തന്നെ ചികിത്സിക്കുന്നത് ചികിത്സ കൂടുതൽ ഫലവത്താകാനും സങ്കീർണ്ണമാവാതിരിക്കാനും സാധിക്കും.നേരത്തെ സൂചിപ്പിച്ചതു പോലെ രണ്ടാം ശൈശവമെന്ന ഈ കാലഘട്ടത്തിൽ ചിലപ്പോൾ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതാവുകയും ചിലതരം വാശികൾ പ്രകടമാക്കുകയും കൂടി ചെയ്യുന്ന കാലമാണ് വാർദ്ധക്യകാലം. പ്രായോഗികതയിലൂന്നിയുള്ള ബന്ധുമിത്രാദികളോടുള്ള ഇടപഴകൽ, തങ്ങൾ വളർത്തി വലുതാക്കിയ മക്കളിൽ നിന്നും കുഞ്ഞുമക്കളിൽ നിന്നുമുള്ള അമിത പ്രതീക്ഷ ഒഴിവാക്കി കൊണ്ടുള്ള സമീപനം, സമൂഹത്തിനു വേണ്ടി തങ്ങളുടെ അനുഭവങ്ങളെ ഉപയോഗപ്പെടുത്തൽ, സമപ്രായക്കാരുമായും ബന്ധുമിത്രാദികളുമായും കൂടെക്കൂടെയുള്ള ഒത്തുചേരലിനു സാഹചര്യമൊരുക്കുകയും മുൻകൈയ്യെടുക്കുകയും ചെയ്യുക ഇവയെല്ലാം ജീവിതത്തിന്റെ മുൻപോട്ടുള്ള യാത്ര സുഗമമാക്കും.
ഡോ.ബി.ഹേമചന്ദ്രൻ
(സീനിയർ ഫിസിഷ്യൻ,
കോട്ടക്കൽ ആര്യവൈദ്യശാല)