മലയാളത്തിന്റെ വെള്ളിത്തിരയില്‍ കുടുംബ ബന്ധങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും രസങ്ങളും പലകുറി വരച്ചിട്ട സംവിധായകനാണ് സത്യന് അന്തിക്കാട്. സീനിയര്‍ സംവിധായകര്‍ പലരും പിന്‍വാങ്ങിയപ്പോഴും തന്റേതായ കയ്യൊപ്പുമായി സത്യന് അന്തിക്കാട് ഇവിടെയുണ്ട്.
കുടുംബ പ്രേക്ഷകരുടെ സംവിധായകന് എന്ന പട്ടവും പ്രേക്ഷകര്‍ അദ്ദേഹത്തിനു നൽകി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ രണ്ടുപേരും സംവിധായകരായി വെള്ളിത്തിരയില്‍ കഥകള്‍ രചിക്കുകയാണ്; അനൂപും അഖിലും. അനൂപ് സത്യന് സംവിധാനം ചെയ്ത ആദ്യ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ അനൂപിന്റെ ഇരട്ട സഹോദരന് അഖില്‍ സത്യനും തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. സത്യന് അന്തിക്കാടിന്റെ പൈതൃക പിൻബലത്തിൽ എത്തുന്ന രണ്ടുപേരിലും പ്രേക്ഷകർ ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത്.
ഹിറ്റ് മേക്കര്‍ അനൂപ്
സംവിധായകന് ലാല്‍ ജോസിനൊപ്പം പ്രവർത്തിച്ചും ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തുമാണ് അനൂപ് സത്യന്റെ സിനിമാ സഞ്ചാരം. തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ കോമ്പിനേഷനെയാണ് അനൂപ് സത്യന് അവതരിപ്പിച്ചത്.
ഇന്നലെ, മണിച്ചിത്രത്താഴ്, കമ്മീഷ്ണര്‍, രജപുത്രന്‍, സിന്ദൂരരേഖ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ ഇഷ്ടം നേടിയ സുരേഷ് ഗോപി- ശോഭന ജോഡിയെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചു. പുതിയ കാലത്തിന്റെ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ഒപ്പം. തലമുറകളുടെ സംഘമായി പഴയമും പുതുമയും ഒപ്പം കൂടിയ ചിത്രം പ്രേക്ഷകരുടെ മനസും കവര്‍ന്നുകഴിഞ്ഞു.
വളരെ ഹൃദയഹാരിയായി കുടുംബ പശ്ചാത്തലത്തിലൂടെ കഥ പറയുകയാണ് സത്യന് അന്തിക്കാടിന്റെ ഈ മകനും. പുതിയ കാലത്തിന്റെ എല്ലാ രസങ്ങളും ചേര്‍ത്തിണക്കി മികച്ച ചലച്ചിത്ര രൂപം ഒരുക്കാന്‍ കഴിഞ്ഞിടത്താണ് അച്ഛനു പിന്നാലെ മകനും ഹിറ്റ് മേക്കറാകുന്നത്. വലിയ താരനിരയ്ക്കൊപ്പം സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, ലാലു അലക്സ്, ഉര്‍വ്വശി, ദിവ്യ മേനോന്, അഹമ്മദ്, മീര കൃഷ്ണന്, കെപിഎസി ലളിത, സിജു വിത്സന് എന്നിവരേയും അനൂപ് തന്റെ ചിത്രത്തില്‍ അണിനിരത്തുന്നുണ്ട്.
അഖിലിന്റെ ആദ്യ ചുവട്
അച്ഛനൊപ്പം സഹസംവിധാകനായിനിന്ന് ആ ചൂടും ചൂരുമറിഞ്ഞാണ് അഖില്‍ സംവിധായകന്റെ തൊപ്പി അണിയുന്നത്. കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തില്‍ ഫഹദ് ഫാസിൽ നായകനാകുന്നു. സത്യന് അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതുമണ്ണാര്ക്കാടാണ് അഖിലിന്റെആദ്യ ചിത്രവും നിര്‍മിക്കുന്നത്.
ഈ കഥയിൽ ഒരു പുതിയ മുഖം വേണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് വിജി വെങ്കിടേഷില്‍ എത്തിച്ചേരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളും നല്ല ഹെല്ത്തിയില് സംസാരിക്കാനറിയാവുന്ന ഒരാര്ട്ടിസ്റ്റാണവർ. ബാംഗ്ളൂരിലെ ഗായത്രി സ്മിതബ എന്ന ഒരു കാസ്റ്റിംഗ് ഡയറക്ടറിലൂടെയാണ് അവരെ കണ്ടെത്തിയത്. മലയാളിയാണെങ്കിലും നാല്‍പ്പതു വര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയതാണ് വിജി. മൂന്നു മാസത്തോളം മലയാളം പഠിപ്പിക്കാന്‍ വേണ്ടി വന്നു. ഫഹദ് ഫാസില്‍, വിനീത്, ഇന്നസെന്റ്, ഇന്ദ്രന്‍സ് എന്നിവരൊഴിച്ച് ഈ ചിത്രത്തിലെ മറ്റ് മുപ്പതോളം അഭിനേതാക്കൾ പുതുമുഖങ്ങളാണ്. നായിക അഞ്ജന ജയപ്രകാശും പുതുമുഖമാണ്. ഇവരെയെല്ലാം ഓഡിയേഷനിലൂടെയാണ് കണ്ടെത്തിയത്, അഖില്‍ പറയുന്നു.
ചിത്രത്തിന്റെ കഥ നടക്കുന്നത് മുംബൈയിലും ഗോവയിലുമാണ്. മുംബൈയില്‍ ഒരു ആയുര്‍വ്വേദ ഫാര്‍മസിയുടെ ഫ്രാഞ്ചൈസി നടത്തുന്ന പാച്ചു എന്ന യുവാവ്. പാച്ചുവിന്റെ കേരളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഒരു യാത്രയും അതിനിടയില്‍ വന്നുചേരുന്ന സംഭവങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
യാത്രയ്ക്കിടയില്‍ ഉമ്മച്ചി എന്ന കഥാപാത്രം പാച്ചുവിന്റെ ജീവിതത്തിലേക്കെത്തുന്നിടത്താണ് കഥാഗതിയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഫഹദ് ഫാസില്‍ പാച്ചുവിനേയും വിജി വെങ്കിടേഷ് ഉമ്മച്ചിയേയും ഭദ്രമാക്കും. വിനീതാണ് മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ രചനയും സംവിധാനത്തിനുമൊപ്പം എഡിറ്റിംഗും നിര്‍വഹിക്കുന്നത് അഖിലാണ്. ഷൂട്ടിംഗിന്റെ ആദ്യ ദിനത്തില്‍ അനൂപും ലൊക്കേഷനിലെത്തിയിരുന്നു. ഏപ്രില്‍ മാസം ചിത്രം തിയറ്ററിലെത്തും.