ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികൾ. അത്യാവശ്യം പാട്ടൊക്കെ പാടും. സൂഫി സംഗീതം. ഒരുദിവസം ബുല്ലേ ഷാ കലാമിന്റെ കുല്ലി വിച്ചോ നി യാർ ലബ് ലേ എന്നു പാടിക്കൊണ്ടിരിക്കേ സൂഫി ഗായകനായ പിതാവ് അവരോടു ചോദിച്ചു- നിങ്ങൾക്ക് സംഗീതോപകരണങ്ങൾക്കൊപ്പം പാടാൻ പറ്റുമോ? അവർക്കു സമ്മതം. തബലയും ഹാർമോണിയവും വന്നു. ഒരൊറ്റ ബീറ്റ് പോലും തെറ്റിക്കാതെ ചേച്ചിയും അനുജത്തിയും ഒപ്പം പാടി. അതോടെ ആ പിതാവു തീരുമാനിച്ചു, അവർക്കു പാട്ടിന്റെ ലോകത്തു പറക്കാൻ ചിറകുകൾ നൽകാമെന്ന്. അതെ, സുൽത്താനയെന്നും ജ്യോതിയെന്നും പേരുള്ള അവർ വർഷങ്ങൾക്കുശേഷവും പാടിക്കൊണ്ടേയിരിക്കുന്നു. സംഗീതലോകം അവരെ നൂറാൻ സിസ്റ്റേഴ്സ് എന്നു വിളിക്കുന്നു.
ചിറകടിക്കുന്ന പാട്ട്
സ്വാതന്ത്ര്യം, സമത്വം- ഈ രണ്ടു വാക്കുകൾ ചിലർക്കുമാത്രം ബാധകമായവയാണോ? തീർച്ചയായും അല്ല. എന്നാൽ നമ്മുടെ നാട്ടിൽ കുറച്ചുപേർക്ക് ഈ അവകാശങ്ങൾ ഇല്ല. സ്ത്രീകളും പെണ്‍കുട്ടികളും പലപ്പോഴും മാറ്റിനിർത്തപ്പെടുന്നു. അവർക്കുമുന്നിൽ ഉയരുന്ന അരുതുകളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു.
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകൾക്കു തുല്യത ഉറപ്പുവരുത്തണമെന്ന ചിന്തകൾക്ക് ഉയർന്ന ശബ്ദമുണ്ടാകേണ്ട കാലത്ത് ഈ ദിനാചരണത്തിനു പ്രത്യേകതയുണ്ട്. ആചരിക്കുകയല്ല, യഥാർഥത്തിൽ വനിതാദിനം ആഘോഷിക്കുകയാണ് വേണ്ടത്. അരുതുകളോടു ദൂരെപ്പോകാൻ പറഞ്ഞുകൊണ്ടുള്ള ആഘോഷം.
സുന്ദരമായൊരു പാട്ടുകേട്ട് വനിതാദിനത്തെ വരവേറ്റാലോ? ഹിന്ദിയിൽ ആറുവർഷം മുന്‍പ് പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിലെ പഠാക്കാ ഗുഡ്ഡി അങ്ങനെ കേൾക്കേണ്ട ഒരു പാട്ടാണ്. ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടി സ്വാതന്ത്ര്യം ആസ്വദിക്കുന്നതാണ് സന്ദർഭം. വിരോധാഭാസമെന്നു പറയട്ടെ, അവൾ തട്ടിക്കൊണ്ടുപോകപ്പെടുന്പോഴാണ് ആ സ്വാതന്ത്ര്യം അനുഭവിക്കുന്നത്! അതു സിനിമാക്കഥ. പുതിയ തലമുറ പറയുന്നതുപോലെ വേറെ ലെവൽ പാട്ടാണ് പഠാക്കാ ഗുഡ്ഡി. പഞ്ചാബി നാടോടിസംഗീതത്തിന്റെ സ്പർശമുള്ള, സൂഫിസത്തിന്റെ മേന്പൊടിയുള്ള ഈണത്തിൽ പാട്ടൊരുക്കിയിരിക്കുന്നത് സാക്ഷാൽ എ.ആർ. റഹ്്മാനാണ്. പാടിയിരിക്കുന്നതോ നമ്മുടെ നൂറാൻ സഹോദരിമാരും.
ക്ലാസിക്ക് എന്നു വിശേഷിപ്പിക്കാവുന്ന ഒരു പാട്ട്. സുന്ദരമായ ഈണവും മനോഹരമായ ആലാപനവും. എന്നിട്ടും വേണ്ടത്ര കേൾക്കപ്പെടാതെപോയ ഒന്ന്. വരികൾ കൃത്യമായി മനസിലായില്ല എന്നാണ് പലരും കാരണമായി പറയുന്നത്. എന്നാൽ പാട്ടുനൽകുന്ന പുതുമയും ഉൗർജ്ജവും ചിറകടിച്ചുയരുന്ന അനുഭവവും അനന്യമാണ്. ആ പെണ്‍കുട്ടി കണ്ടെത്തുന്ന സ്വാതന്ത്ര്യത്തിന്റെ ലോകം പാട്ടിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സുൽത്താനയും ജ്യോതിയും തങ്ങളുടെ ആലാപനത്തിന്റെ ശക്തിയും സൗന്ദര്യവും അതിൽ പകർന്നുവച്ചിട്ടുണ്ട്.
ജലന്ധറിൽനിന്ന് ഹൃദയങ്ങളിലേക്ക്
ജനപ്രിയനായ സൂഫി ഗായകനായിരുന്നു നൂറാൻ സഹോദരിമാരുടെ പിതാവ് ഉസ്താദ് ഗുൽഷൻ മിർ. സൂഫി ഗായിക ബിബി നൂറാനിന്റെ കൊച്ചുമകൻ, ഗായകൻ സ്വരണ്‍ നൂറാനിന്റെ മകൻ. ഈ പാരന്പര്യമാണ് ശാം ചൗരസ്യ ഘരാനയുടെ വഴിയിലൂടെ നൂറാൻ സഹോദരിമാരിലെത്തിയത്. ഉസ്താദ് മിർ സ്വയം പുത്രിമാർക്ക് സംഗീതത്തിലെ പ്രാഥമിക പാഠങ്ങൾ നൽകി. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും സംഗീതം അവർക്കു താങ്ങായി.
പത്തുവർഷം മുന്‍പാണ് ഈ സഹോദരിമാർ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. 2013ൽ ബാബാ മുറാദ് ഷാ ദർഗയിൽ സംഗീതപരിപാടി അവതരിപ്പിച്ചതോടെ രണ്ടുപേരും താരങ്ങളായി. യുട്യൂബിലും ലൈവ് ഷോകളിലും രണ്ടുപേരും പകരുന്ന ഉൗർജം സമാനതകളില്ലാത്തതാണ്. മുന്‍പു പറഞ്ഞ പഠാക്കാ ഗുഡ്ഡി എന്ന പാട്ട് ഹിന്ദി ഗാനരംഗത്ത് മികച്ച ബ്രേക്കും നൽകി.
സൂഫി ഞങ്ങളുടെ മനസ്
ഞങ്ങളുടെ കുടുംബം, ഘരാന ഇതു രണ്ടും സൂഫിയോടു ചേർന്നുള്ളതാണ്. അതുകൊണ്ടുതന്നെ സൂഫി സംഗീതം ഞങ്ങളുടെ ഹൃദയത്തോടു തൊട്ടുനിൽക്കുന്നു- ഇളയ സഹോദരി ജ്യോതി നൂറാൻ പറയുന്നു. സംഗീത കുടുംബത്തിൽനിന്നാണ് വന്നതെങ്കിലും അത്രപെട്ടെന്ന് പാടിത്തുടങ്ങുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. പാടുന്നത് കേട്ട് പിതാവ് പാഠങ്ങൾ പകർന്നുതുടങ്ങിയതോടെയാണ് ഞങ്ങളിലെ സംഗീതം കൂടുതൽ മെച്ചപ്പെട്ടത്.
നിങ്ങൾ വിശ്വസിക്കുന്ന ശക്തി ഏതുമാകട്ടെ, വാഹേ ഗുരുജി, ഈശ്വരൻ, അല്ലാഹു ആരും, സൂഫിസത്തിൽ വിശ്വസിച്ചുതുടങ്ങുന്നതോടെ നിങ്ങളാ ദിവ്യശക്തിയിലേക്കു കൂടുതൽ അടുക്കും.
പിതാവിലെ സംഗീതജ്ഞനേയും ഉസ്താദ് നുസ്രത് ഫത്തേ അലി ഖാനെയും ജ്യോതി ആരാധിക്കുന്നു. ഒപ്പം കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ എന്നിവരുടെ പാട്ടുകളോടും ഇഷ്ടം.
സംഗീതത്തിൽ വിട്ടുവീഴ്ചകൾ ഇല്ല എന്ന ഉറപ്പാണ് ഈ സഹോദരിമാർക്ക് ശക്തിപകരുന്നത്. അതുകൊണ്ടുതന്നെ ഈ സംഗീതം ഉയർന്നു പറക്കും.
ഹരിപ്രസാദ്