1861 ഏപ്രിൽ 12 മുതൽ 1865 ഏപ്രിൽ ഒന്പതുവരെ നീണ്ടുനിന്ന നാലു വർഷത്തെ പൊരിഞ്ഞ പോരാട്ടമായിരുന്നു അമേരിക്കയിലെ ആഭ്യന്തരയുദ്ധം. 6,24,511 പേരാണ് ഈ യുദ്ധത്തിൽ മരണമടഞ്ഞത്. യുദ്ധകാലഘട്ടത്തിൽ രോഗംമൂലം മരണമടഞ്ഞവരുടെ സംഖ്യ 2,24,580 ആണ്. അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്തവ്യവസ്ഥിതിയെച്ചൊല്ലിയായിരുന്നു യുദ്ധം. അടിമസന്പ്രദായം വഴി ധാരാളം ധനം സന്പാദിച്ച തെക്കൻ സംസ്ഥാനങ്ങൾ അതു നിലനിർത്താൻ ശ്രമിച്ചപ്പോൾ അതിനെതിരേ പോരാടാനാണ് വടക്കൻ സംസ്ഥാനങ്ങൾ ശ്രമിച്ചത്.
ഏബ്രഹാം ലിങ്കണായിരുന്നു ഈ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്റ്. ഏതെങ്കിലും രീതിയിൽ യുദ്ധം ഒഴിവാക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചു. കാരണം, യുദ്ധം വലിയൊരു തിന്മയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. യുദ്ധം വഴിയുണ്ടാകുന്ന ആൾനാശത്തെക്കുറിച്ചും അതുവഴിയുണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം ഏറെ ബോധവാനായിരുന്നു.
എങ്കിലും അദ്ദേഹം യുദ്ധത്തിനു തയാറായി. എന്തായിരുന്നു അതിന് കാരണം? യുദ്ധം വലിയ തിന്മയാണെങ്കിലും അതിലും വലിയ തിന്മയായി അടിമത്തവ്യവസ്ഥിതിയെ അദ്ദേഹം കണ്ടു. ആ തിന്മയിൽ സംഘാതമായി രാജ്യം മുഴുവനും പങ്കുചേരുന്നത് അദ്ദേഹത്തിന് ചിന്തിക്കാനേ സാധ്യമല്ലായിരുന്നു. തന്മൂലമാണ് ആ തിന്മ നിർമാർജനം ചെയ്യാൻ യുദ്ധത്തിന്റെ പാത ലിങ്കൺ തെരഞ്ഞെടുത്തത്.
അടിമത്തസന്പ്രദായം വച്ചുപുലർത്തുന്നതു വഴി രാജ്യമൊന്നാകെ ആ പാപത്തിനു ഉത്തരവാദികളാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ പാപം ഏറ്റുപറഞ്ഞ് അതു പരിഹരിക്കാതെ എനിക്കു മാത്രമല്ല, രാജ്യത്തിലെ ആർക്കും രക്ഷയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. കോർപറേറ്റ് സിൻ എന്നു പൊതുവേ വിളിക്കപ്പെടുന്ന സംഘാതപാപത്തെക്കുറിച്ച് നല്ല അവബോധമുണ്ടായിരുന്നു അദ്ദേഹത്തിന്.
വ്യക്തിതലത്തിലുള്ള പാപത്തെക്കുറിച്ചു നാമെല്ലാവരും പൊതുവേ ബോധവാന്മാരാണ്. തന്മൂലമാണല്ലോ നോന്പുകാലത്തു പ്രത്യേകമായ രീതിയിൽ നാം പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യാൻ തയാറാകുന്നത്. എന്നാൽ, സംഘാതതലത്തിലുള്ള പാപത്തെക്കുറിച്ചു നമുക്കല്പമെങ്കിലും അവബോധമുണ്ടോ? ഒരു രാജ്യമെന്ന രീതിയിലും സമൂഹമെന്ന രീതിയിലും സമൂഹത്തിലെ മറ്റു വിവിധ ഘടകങ്ങൾ എന്ന രീതിയിലുമൊക്കെ ചെയ്യുന്ന പാപങ്ങളെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്.
സംഘാതമായ പാപം എന്താണെന്നു മനസിലാക്കാനും അതിൽ എങ്ങനെയാണ് നാം ഉൾപ്പെടുന്നതെന്നും അറിയാൻവേണ്ടി ചില ഉദാഹരണങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ. ഇസ്രയേൽ ജനം പാലും തേനുമൊഴുകുന്ന കാനാൻദേശത്തേക്കു മരുഭൂമിയിലൂടെ യാത്രചെയ്യുന്ന അവസരം. അതിനിടെ അവരുടെ നേതാവായ മോശ സീനായ് മലമുകളിൽ ദൈവസാന്നിധ്യത്തിൽ നാല്പതു ദിവസം ചെലവഴിച്ചു. മോശ മടങ്ങിവരാൻ വൈകിയപ്പോൾ ജനം അക്ഷമരായി. അവർ സ്വർണത്തിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു.
ദൈവതിരുമുന്നിൽ വലിയ പാപമായിരുന്നു ഇത്. ഈ പാപത്തിന്റെ ഉത്തരവാദി അത് ഉണ്ടാക്കിക്കൊടുത്ത അഹറോൻ മാത്രമല്ലായിരുന്നു. ജനം മുഴുവൻ ആ പാപത്തിൽ പങ്കുകാരായിരുന്നു. മറ്റൊരു ഉദാഹരണം നാസി ഭീകരതയുടെ കഥയാണ്. അറുപതു ലക്ഷം യഹൂദരുൾപ്പെടെ 170 ലക്ഷം പേരുടെ ദാരുണ മരണത്തിനിടയാക്കിയ നാസി ഭീകരതയുടെ ഉത്തരവാദി അഡോൾഫ് ഹിറ്റ്ലർ മാത്രമാണോ?
1933ലാണു ജർമനിയുടെ ചാൻസലറായി ഹിറ്റ്ലർ തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുന്പുതന്നെ ഈ ഭീകരന്റെ ഭ്രാന്തൻ ആശയങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിവുണ്ടായിരുന്നു. ഹിറ്റ്ലർ വ്യാപകമായ രീതിയിൽ യഹൂദരെ വേട്ടയാടാൻ തുടങ്ങിയപ്പോഴും ജനം അതു കണ്ടില്ലെന്നു നടിച്ചു. കുറേ പേരെങ്കിലും അതിനു മൗനാനുവാദവും നൽകി. അങ്ങനെയാണു പ്രബുദ്ധ നൂറ്റാണ്ടെന്നു പൊതുവേ കരുതപ്പെടുന്ന ഇരുപതാംനൂറ്റാണ്ടിൽപ്പോലും ഹിറ്റ്ലറുടെ ഭീകരതയ്ക്കു വഴിയൊരുക്കിയത്. ഹിറ്റ്ലറുടെ ഭീകരതയുടെ ഉത്തരവാദി അയാൾ മാത്രമാണോ? അന്നത്തെ ജർമൻ ജനതയ്ക്കും അതിന്റെ പൂർണ ഉത്തരവാദിത്വമില്ലേ? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമൻ ജനത അവരുടെ പാപം ഏറ്റുപറഞ്ഞതു ചരിത്രത്തിന്റെ ഭാഗം.
ലോകത്തിലെ വിവിധ അവികസിതരാജ്യങ്ങൾക്കു സഹായധനം നൽകുന്നതിൽ അമേരിക്കയ്ക്കു പിന്നാലെ ജർമനി ഇന്നു രണ്ടാംസ്ഥാനത്താണ്. അവരുടെ ഈ നടപടിക്കു പിന്നിൽ പ്രവർത്തിക്കുന്നത് അവരുടെ പശ്ചാത്താപവും പാപപരിഹാരത്തിനുള്ള ശ്രമവുമാണെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇതിൽ എന്തുമാത്രം വാസ്തവമുണ്ടെന്നറിയില്ല. എങ്കിലും ജർമൻ ജനത അവരുടെ സംഘാതപാപത്തെക്കുറിച്ച് ഇന്നും അവബോധമുള്ളവരാണെന്നതിൽ സംശയമില്ല.
നാമെല്ലാവരും കുടുംബം എന്ന ചെറു യൂണിറ്റ് മുതൽ സമൂഹം, സംസ്ഥാനം, രാഷ്ട്രം എന്നീ വലിയ യൂണിറ്റുകളുടെയും അംഗങ്ങളാണ്. അതുപോലെ, മതം, സമുദായം, രാഷ്ട്രീയം എന്നിവയുടെ പേരിലുമൊക്കെ നാം വിവിധ യൂണിറ്റുകളുടെ ഭാഗമാണ്. നാം ഏതൊക്കെ യൂണിറ്റുകളുടെ ഭാഗമാണോ അവയുടെ നന്മകളെക്കുറിച്ച് നാം അഭിമാനം കൊള്ളണം. എന്നാൽ, അതിലേറെ പ്രധാനപ്പെട്ടതാണു നാം അംഗമായിരിക്കുന്ന വിവിധ യൂണിറ്റുകളുടെ സംഘാതപാപങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കുകയും അവയെക്കുറിച്ചു പശ്ചാത്തപിച്ച് അവയ്ക്കു പരിഹാരം ചെയ്യുകയും ചെയ്യുക എന്നുള്ളത്. തന്മൂലം, സംഘാതപാപം എന്ന തിന്മ ഇല്ലാതാക്കുന്നതിലും നാം ഏറെ ശ്രദ്ധിക്കുകതന്നെ വേണം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ