ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചകളും നിരീശ്വര ട്രോളുകളും സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നതിനിടെ ഇറ്റലിയിൽ മരിച്ചത് ഇതുവരെ 28 വൈദികർ.എല്ലാവരും കൊറോണ ബാധിതർ. അവരുടെ എണ്ണം ഇനിയും കൂടും.
ആശുപത്രികളിലും പള്ളികളിലും സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ ഓടിനടന്ന 30 വൈദികരിൽ 28 പേരും കൊറോണ ബാധിതർ. അവരിൽ ഒരാളും സോഷ്യൽ മീഡിയയിൽ തർക്കിക്കാൻ നിന്നവരല്ല. ആശുപത്രിയിൽ കഴിഞ്ഞ രോഗികളും ഇടവകയിലെ വിശ്വാസികളും ഈ വൈദികരിൽ ദൈവത്തിന്റെ മുഖം കണ്ടു. കരുതലോടെ എല്ലാവർക്കും സമീപസ്ഥനായിരിക്കാനു ള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ശിരസാ വഹിച്ച 28 കത്തോലിക്കാ വൈദികർ...
അവർ ഇന്നലെവരെ ഇറ്റലിയിലെ ആശുപത്രികളിലും ജനങ്ങൾക്കിടയിലുമുണ്ടായിരുന്നു. മിക്കവരും കൊറോണ ബാധിതരെ ശുശ്രൂഷിക്കാനും അവർക്ക് ആത്മിയശുശ്രൂഷകൾ നല്കാനുമൊക്കെ ഓടിനടന്നു. കൊറോണ മാരകമായ വൈറാസാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അതൊക്കെ. ഒടുവിൽ അവരും രോഗികളായി.
അപ്പോൾ ഈ മരണങ്ങളൊക്കെ സംഭവിച്ചിട്ടും ഇടപെടാത്ത ദൈവത്തിൽ എന്തിനു വിശ്വസിക്കണം എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയായിരുന്നു. ആ വൈദികർ അതിനൊന്നും മറുപടി നല്കാൻ തുനിഞ്ഞില്ല. അവർക്കു സമയവും ഇല്ലായിരുന്നു. എല്ലാവരുടെ ദാസന്മാരായി ഓടിനടന്നുകൊണ്ടിരുന്നു. ഒടുവിൽ മരിച്ചു.
ഇറ്റലിയിലെ മിലാൻ നഗരത്തിന്റെ പരിസരങ്ങളിലുള്ള ഇടവകകളിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം 28 ആയി എന്ന റിപ്പോർട്ട് വന്നത് മൂന്നു ദിവസം മുന്പാണ്. മരിച്ച 30 വൈദികരിൽ 28 പേർക്കും കൊറോണ ആയിരുന്നു. ഇവരുടെ മരണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത് ഇറ്റാലിയൻ ബിഷപ് കോൺഫറൻസിന്റെ കീഴിലുള്ള പ്രസിദ്ധീകരണമായ അവനീരേ ആണ്. മരിച്ച വൈദികരിൽ 11 പേരും ബെർഗാമോ രൂപതയിൽനിന്നുള്ളവരാണ്. അവിടെയുള്ള 15 വൈദികർ ഇപ്പോൾ ആശുപത്രിയിലാണ്.
ബെർഗാമോയിലെ ബിഷപ് ഫ്രാൻസെസ്കോ ബെസ്ക്കിയെ മാർപാപ്പ ഫോണിൽ ബന്ധപ്പെട്ടു. രോഗബാധിതരായി കഴിയുന്നരോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിളിയെന്ന് ബിഷപ് പറഞ്ഞു. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞുനില്ക്കുകയാണെന്നും ദിവസവുമുള്ള പ്രാർഥനകളിൽ ഞങ്ങളുണ്ടെന്നുമായിരുന്നു പാപ്പായുടെ ആശ്വാസ വചനങ്ങൾ.
അദ്ദേഹം വലിയ വാത്സല്യത്തോടെയാണ് സംസാരിച്ചത്. ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം എനിക്കും മറ്റു വൈദികർക്കും എല്ലാ രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും സമൂഹത്തിലെ എല്ലാവർക്കും ആശ്വാസവും ധൈര്യവും പകർന്നത്. ബെർഗാമോയിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ധീരമായി ജോലി ചെയ്യുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർക്കും നിയമപാലകർക്കും തന്റെ പിന്തുണയും സ്നേഹവും അറിയിക്കണമെന്നും അദ്ദേഹം എന്നെ ഓർമിപ്പിച്ചു.
ജോൺ 23-ാം മാർപാപ്പയുടെ മാതൃ രൂപതയാണ് ബെർഗാമോ. കൊറോണ ബാധിതർക്കും ശുശ്രൂഷകർക്കുംവേണ്ടി അദ്ദേഹത്തോട് മാധ്യസ്ഥം യാചിക്കാൻ ബിഷപ് തന്റെ രൂപതയിലെ വിശ്വാസികളോട് പറഞ്ഞു.
ബെർഗാമോ രൂപതയിലെ റെമോ ലുയിസെള്ളി, ഗെയ്താനോ ബുറിനി, ഉംബെർതോ തൊന്പീനി, ജ്യൂസെപെ ബെരാർഡെള്ളി, ജിയാൻകാർലോ നവ, സിൽവാനോ സിർടോലി, താർച്ചീസിയോ കസാലി, അഖിലസ് ബലോത്തി, മരിയാനോ കറാറ, താർച്ചീസിയോ ഫെരാരി പാർമാ രൂപതയിലെ ജ്യോർജിയോ ബോക്കി, പിയെത്രോ മൊന്താലി, ആൻഡ്രിയ അവൻജീനി, ഫ്രാങ്കോ മിനാർദി, ഫെർമോ ഫാൻഫോണി, പിയാച്ചെൻസ ബൊബ്ബിയോ രൂപതയിലെ ജ്യോർജിയോ ബൊസീനി, മരിയോ ബോസള്ളി, ജിയോവാനി ബോസള്ളി, ജിയോവാനി കോർദാനി, ക്രമോണ രൂപതയിലെ വിൻജൻസോ റിനി, മരിയോ കവള്ളേരി, കത്തീഡ്രലിലെ മാരിയോ ദഫേക്കി, മിലാൻ രൂപതയിലെ മാർക്കോ ബർബേത്ത, ലൂയിജി ജ്യൂസാനി, ലോദി രൂപതയിലെ കാർലോ പാത്തി, ബ്രസ്കിയ രൂപതയിലെ ജ്യോവാനി ഗിറേള്ളി എന്നിവരാണ് മരിച്ചത്.