Kerala
കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസിന് മുന്നിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. രാജേന്ദ്രൻ എന്ന വയോധികൻ ആയിരുന്നു കൊല്ലപ്പെട്ടത്.
മേയ് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട് വാൽപാറയിൽനിന്നാണ് പ്രതിയെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
പിടിയിലായ വിജു സീരിയൽ കില്ലർ ആണോയെന്നു പോലീസ് സംശയിക്കുന്നു. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഏപ്രിലിൽ കൊല്ലപ്പെട്ട വയോധികനും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്.
രണ്ടു കേസുകളിലെയും സമാനതകളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റേ കേസിലും വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം.
കന്റോൺമെന്റ് എസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത് ആണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് സിഐമാരും ഏഴ് എസ്ഐമാരും ഉൾപ്പെടെ 30 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Kerala
തൃശൂർ: ചാലക്കുടിയിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ വാഴക്കുന്നിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് ഇരുവരും മൂന്ന് മാസം മുൻപ് ചാലക്കുടിയിലെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
ഇതോടെ ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആളൂർ പോലീസിന് കൈമാറി. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kerala
കാസർഗോഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ പോലീസിന്റേതാണ് നടപടി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രതികൾ ചിത്രം പ്രചരിപ്പിച്ചത്.
ഈസ്റ്റ് എളേരി എന്ന വാട്സ്ആപ് കൂട്ടായ്മയിലാണ് പ്രതികൾ ചിത്രം പങ്കുവച്ചത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.
Kerala
ചെങ്ങന്നൂർ: പമ്പയാറ്റിൽ നിന്ന് തലയോട്ടി കണ്ടെത്തി. കല്ലിശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ നിന്നാണ് തലയോട്ടിയും തുണിക്കഷണങ്ങളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
നദിയിൽ ചൂണ്ടയിടാനെത്തിയവർക്കാണ് ചാക്കുകെട്ട് ലഭിച്ചത്. പിന്നാലെ ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ചാക്കിനുള്ളിൽ തലയോട്ടിയും തുണിക്കഷണങ്ങളും കണ്ടത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ നേരിട്ട വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആണ് മധുബാബു.
നേരത്തെ സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾ നിലനിന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്നുപോലും മധുബാബുവിനെ മാറ്റിനിർത്തിയിരുന്നു.
എന്നാൽ, പ്രൊമോഷൻ യോഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബു ഉൾപ്പെട്ടത്.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
ഗതാഗത തടസമുണ്ടാക്കിയതിനാണ് പോലീസ് നടപടി. പെരുന്നാൾ തലേന്ന് അർധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. ഒരു പ്രതി ഒളിവിൽ തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ സംഗമം നടത്താനിരുന്ന നീക്കത്തില്‍ അന്വേഷണവുമായി പോലീസ്. സംഗമം നടത്താനായി മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സൗത്ത് ഇന്ത്യന്‍ ഘടകം എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്.
എന്നാല്‍ അത് ഇന്നലെ നടന്നിരുന്നില്ല. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന പേരില്‍ ടെലിഗ്രാമിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനായി പോസ്റ്ററില്‍ ക്യൂആര്‍ കോഡ് നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ പോലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ജൂണ്‍ ആറിന് ജന്തര്‍മന്തറില്‍ ആദ്യ രാഷ്ട്രീയ നീക്കം നടത്താന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനാണ് തീരുമാനം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
ജൂണ്‍ ആറിന് താന്‍ ഇന്ത്യയില്‍ എത്തുമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നും അഭിജീത് പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിയുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
മൂന്നര പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഉഷാകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് പാറശാല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ക്ഷേത്രഭരണസമിതി. റിപ്പോർട്ട് തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകുക.
മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഭരണസമിതി കത്തുനൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് സമിതി നടപടിക്കൊരുങ്ങുന്നത്. തിങ്കളാഴ്ച പരാതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫിനെ ഏൽപ്പിക്കുന്നതിനുള്ള ശിപാർശ കേന്ദ്ര സർക്കാരിന് നൽകാനുള്ള നീക്കങ്ങളും ആലോചിക്കുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷിജോയ്യുടെ സുഹൃത്ത് ജെന്സൻ ആണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
Kerala
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടും. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഉൾപ്പെടെ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു തലസ്ഥാനത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് മുന്നൂറോളം വരുന്ന സിപിഎം പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഇഷ്ടികയും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങളുടെ മുൻഭാഗത്തെയും പിൻ ഭാഗത്തെയും ചില്ലുകൾ തകർത്തു. അക്രമത്തിൽ ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടലുണ്ടാവുകയും, തുടർന്ന് പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അക്രമത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ പൊലീസ് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിയെങ്കിലും മുതിർന്ന പാർട്ടി നേതാക്കൾ പോലീസിനെ തടഞ്ഞത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്.
പ്രണയം നടിച്ച് പെൺകുട്ടിക്ക് ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയുള്ളത്. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
എന്നാൽ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയുടെ മൊഴിയെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് പ്രസവിച്ച ഉടനെ 19കാരി കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞത്.
സംഭവത്തിൽ പെൺകുട്ടിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും പെൺകുട്ടി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി ഒൻപതോടെ കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ പോലീസിനോട് വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ആണ് ഗവർണർ വിശദീകരണം തേടിയത്.
ഫോണിലൂടെ വിഷയത്തിൽ ഡിജിപി വിശദീകരണം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആണ് സിപിഎം ആക്രമണം ഉണ്ടായത്. പ്രവർത്തകർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അടിച്ചുതകർത്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെ തലസ്ഥാനത്തുണ്ടായ പ്രതിഷേധത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പോലീസ്.
10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയത്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംഘർഷ സാധ്യത ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് 19കാരി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല.
തുടർന്ന് വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പിന്നാലെ പെൺകുട്ടി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തിൽ വീയപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോതമംഗലം: ഭാരത് ലജ്ന ഹൗസിംഗ് കോപറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, ടി.ടി. ജേക്കബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2021ൽ ജോലിയിരിക്കെ സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു. പണം മാറ്റിയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിന്റെ പരാതി.
സോണിയ സെബാസ്റ്റ്യൻ നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Kerala
കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സും സുഹൃത്തുമാണ് പിടിയിലായത്.
തമിഴ്നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിനിരയായത്.
മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടായിരുന്നു ആക്രമണം. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി.
മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിൻമാറാത്തതിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുവതിയുടെ ആൺസുഹൃത്തിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
യുവതിയെ മർദിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മാതാപിതാക്കളുമാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന് തൂഫാന്' വിജയിപ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്‍, കോളജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന് തൂഫാന്' എന്ന പദ്ധതി ആരംഭിച്ചത്.
കേരള പോലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വളര്‍ന്നു. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്പിസി കേഡറ്റുകള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് പിടിയിലായത്.
ആക്രി വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മർദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ മർദനമേറ്റവർ കക്ഷിചേരാൻ അപേക്ഷ നൽകും.
പ്രതിഷേധത്തിനിടെ ക്രൂരമർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ കക്ഷിചേരുക. ചൊവ്വാഴ്ചയാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ചത്. അതേസമയം ചൊവ്വാഴ്ച ഗൺമാൻമാർക്കെതിരായ അച്ചടക്ക നടപടിയുണ്ടായേക്കും.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ തല്ലിയ സംഭവത്തിൽ നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും.
സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക.
Kerala
കൊല്ലം: പുനലൂരിൽ വടംവലി സംഘത്തെ അന്വേഷിച്ചെത്തിയവർ നാട്ടുകാരായ നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയരികിൽ സംസാരിച്ചിരിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റവർ. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു.
വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കാസർഗോഡ്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.
സുഫൈദയുടെ ഭർത്താവ് ആദിൽ ആണ് അറസ്റ്റിലായത്. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആയിരുന്നു ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെയും പ്രതി ചേർത്തെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Kerala
തിരുവനന്തപുരം: ലഹരിയുടെ വേരറക്കാൻ സ്കൂളും കോളജും തുറക്കുന്ന ജൂണ്‍ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദി നർകോ ഹണ്ട് തുടങ്ങാൻ തീരുമാനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പുതിയ കർമപദ്ധതി പ്രഖ്യാപിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗമായിരുന്നു ഇത്.
എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാകും പ്രവർത്തനം. സിന്തറ്റിക് നർകോട്ടിക്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ വേരുകളുള്ള മയക്കുമരുന്നു ലോബിയെ കണ്ടെത്താൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സഹായം തേടും.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ഡിജെ പാർട്ടികളിൽ വരെ പോലീസ് ശ്രദ്ധയുണ്ടാകും.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്ന സംഭവങ്ങൾ പരാതികളായി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകി.
പോലീസ് പരിശീലന സിലബസ് കാലോചിതമായി പരിഷ്കരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ അടക്കം പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള സംവിധാനം സിലബസിലുണ്ടാകും. സ്ത്രീകൾക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച ചെയ്ത് ആധുനിക സങ്കേതങ്ങൾ ആവിഷ്കരിക്കും. ഐടി സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒതുക്കുങ്ങലിലെ എം.കെ. ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്താണ് സംഭവം.
ഉടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്ത് മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്ത് കടന്ന മോഷ്ടാവ് 5000 രൂപയും കവർന്ന് സ്ഥലംവിടുകയായിരുന്നു.
കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് സിസി ക്യാമറ കണ്ടതോടെ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. കോൽക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പിടിയിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പൂജപ്പുരയിലെ അൻവർ ഗാർഡൻസിലാണ് മോഷണം നടന്നത്. റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഏപ്രിൽ 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തൃശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വച്ചാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.
Kerala
കോഴിക്കോട്: ശുഭയാത്ര ഹെല്പ് ലൈന്‍ നമ്പരിലേക്ക് ‘ദൃശ്യം’ രണ്ടോ മൂന്നോ അയച്ചോളൂ എന്ന് കേരള പോലീസ്.
ദൃശ്യം മൂന്ന് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം ചിത്രത്തിന്റെ പോസ്റ്ററുമായി സാമ്യമുള്ള പോസ്റ്റാണ് കേരളാ പോലീസ് ബോധവത്കരണത്തിനായി ഇറക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്പ് ലൈന്‍ ആയ 9747 001 099 എന്ന നമ്പരിലേക്ക് വാട്സാപ്പ് ആയി അയയ്ക്കാമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദേശം അയയ്ക്കുമ്പോള്‍ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പും ട്രെന്‍ഡിംഗാകുന്ന സിനിമകളുമായി ബന്ധപ്പെട്ട് പോലീസ് ബോധവത്കരണം നടത്താറുണ്ട്. സമീപകാലത്തായി ആളുകളെ എളുപ്പം ആകര്‍ഷിക്കുന്ന രീതിയിലുള്ള തലക്കെട്ടുകള്‍ ഒരുക്കിയാണ് പോലീസിന്റെ സോഷ്യല്‍ മീഡിയവഴിയുള്ള ബോധവത്കരണം.
National
ചെട്ട്യാര്‍മാട്: മലപ്പുറത്ത് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദീനാണ് മര്‍ദനമേറ്റത്. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വേങ്ങരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന ബൈക്കിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിരുന്നു.
ഇതേ തുടർന്ന് അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ റിയാസുദീനെ മർദിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റിയാസുദീനെ വീണ്ടും മർദിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തിയാണ് മർദിച്ചവരെ പിന്തിരിപ്പിച്ചത്. റിയാസുദീൻ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Kerala
പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മൈലുംപുറത്താണ് സംഭവം. മൈലുംപുറം സ്വദേശിനി പത്മജയ്ക്കും നാല് ബന്ധുക്കൾക്കുമാണ് കുത്തേറ്റത്.
സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ അനിൽ കുമാർ ആക്രമിക്കുകയായിരുന്നു. സംഭവസമയം പത്മജ വീടിനകത്തായിരുന്നു.
ആയുധവുമായെത്തിയ അനിൽ കുമാർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
ഇതേ തുടർന്ന് പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ല. അനിൽകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
പന്തളം: കാറിൽ രഹസ്യ അറ നിർമിച്ച് എംഡിഎംഎ കടത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് ലഹരി ഇടപാടിന് പണം നൽകിയിരുന്ന യുവതി പിടിയിൽ. പന്തളം കടക്കാട് സ്വദേശി ഷെബീന ഖാൻ ആണ് പിടിയിലായത്.
കാറിന്റെ ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ പിടിയിലായ മുഹമ്മദ് ഷാന്റെ ഭാര്യയാണ് ഷെബീന ഖാൻ. ഷെബീനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം നൽകിയിരുന്നത്.
മേയ് 15ന് ആണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎയുമായി അടൂർ പറക്കോട് സ്വദേശി ഷംനാദും മുഹമ്മദ് ഷാനും പിടിയിലാകുകയായിരുന്നു. ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയത്. ചില്ലറ വിൽപ്പനക്കാർക്ക് നൽകി ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളിൽ ഷംനാദ് മുൻപ് കാപ്പാ കേസിൽ ഉൾപ്പെട്ടയാളാണ്.
Kerala
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എസ്ഐ അന്‍വറിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ടൗണില്‍ ആയിരുന്നു സംഭവം.
പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഛത്തിസ്ഗഡ് സ്വദേശികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ടൗണിൽ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് മുന്നിലും ഇവർ തമ്മിലടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. പോലീസ് സംഘത്തെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഏറെ ശ്രമകരമായാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഛത്തിസ്ഗഡ് സ്വദേശികളായ അലീഷ് തോപ്പര്, അങ്കിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: യുവതിയെ ലഹരി നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന് വീട്ടില്‍ കുട്ടിച്ചാത്തന് എന്ന ഫിജോ (40) ആണ് പിടിയിലായത്. 2025 ഡിസംബര്‍ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടക വീട് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് രാത്രിയോടെ റിസോര്‍ട്ടിലെത്തിച്ചു. ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു യുവതിയെ എത്തിച്ചത്.
എംഡിഎംഎ കലര്‍ത്തിയ വെള്ളം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് സ്വർണമാലയും വളകളും കൈക്കലാക്കുകയായിരുന്നു.
കേസില്‍ മൂന്ന് പേരെ നേര്ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പോഋലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്കായി അന്വേഷണം. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്ക് നേരെയാണ് ആക്രമണം.
പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വാക്കത്തി കൊണ്ടുള്ള വെട്ടിൽ ഷിജിയുടെ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷിജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിജു മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോതമംഗലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മോർഫ് ചെയ്ത ചിത്രം തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി കടിഞ്ഞുമ്മേൽപുത്തൻപുര യാക്കൂബ് പരീതിനെ (52)യാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറി. ഇടത് അനുകൂല പ്രൊഫൈലിലെ പോസ്റ്റ് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെത്തുടർന്നാണു നടപടി.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്.
അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദനമെന്ന് പരാതി. മർദനത്തിൽ ടാക്സി ഡ്രൈവറും തിരുമല സ്വദേശിയുമായ ശ്രീഹരിക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു ക്രൂര മർദനം. KL 22 Q 2763 നമ്പറിലുള്ള നീല കാറിലെത്തിയ വ്യക്തിയാണ് ശ്രീഹരിയെ ആക്രമിച്ചത്.
ശ്രീഹരിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിച്ച പ്രതികൾ പിടിയിൽ. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകനും സുഹൃത്തുമാണ് തൊണ്ടിമുതൽ കത്തിച്ച സംഭവത്തിൽ പിടിയിലായത്.
ഇരുവരും സ്വകാര്യ ബസ് കണ്ടക്ടർമാരാണ്. ജനുവരി മൂന്നിന് ആയിരുന്നു ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചിട്ട ശേഷം ഥാർ ജീപ്പ് നിർത്താതെ പോയത്. അപകടശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാരാണ് പിന്തുടർന്ന് തടഞ്ഞുനിർത്തിയത്.
വാഹനം ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ദമ്പതികളുടെ മരണത്തിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ഉൾപ്പെടെയുള്ള പോലീസ് വീഴ്ചകളിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് തൊണ്ടിമുതലായി പിടിച്ചിട്ട ജീപ്പ് കത്തിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായി. സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വാഹനം കത്തിച്ച പ്രതികളെ പോലീസ് പിടികൂടുന്നത്.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തുവരും. 2023 ഡിസംബറിൽ നടന്ന സംഭവത്തിലാണ് അന്വേഷണം.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവം എസ്ഐടി അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും.
ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെ എസ്ഐടിയെ സംബന്ധിച്ചുള്ള ശിപാർശ ഡിജിപി, ആഭ്യന്തര വകുപ്പിന് നൽകി. ഈ ശിപാർശ ആഭ്യന്തരമന്ത്രി പരിശോധിച്ച് ഇന്ന് ഉത്തരവിറങ്ങും. രക്ഷാപ്രവർത്തനമാണ് നടന്നതെന്നായിരുന്നു പിണറായി സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
എ.ഡി. തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ മർദനമേറ്റിരുന്നു. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
Kerala
കോഴിക്കോട്: പാളയത്ത് യാത്രക്കാരനെ ആക്രമിച്ച് പഴ്സും പണവും കവർന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളി പിടിയിൽ. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡ്(47) ആണ് പിടിയിലായത്. ഇയാൾ 30ലേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
മേയ് ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാളയത്ത് വച്ച് വയോധികനെ ആക്രമിച്ച് പഴ്സും പണവും രേഖകളും തട്ടിയെടുക്കുകയായിരുന്നു. രാത്രി ഒന്‍പതോടെ നല്ലളം കൊളത്തറ സ്വദേശിയായ വയോധികനെ ആക്രമിച്ച് 5,000 രൂപയും പഴ്സും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ മാവൂര്‍ റോഡില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോവളത്ത് ചെണ്ടമേള സംഘത്തിലെ ആറ് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവല്ലം സ്വദേശി ജിത്തു ലാൽ(33) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ഇയാൾ കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു സംഭവം. ചാവടിനട സ്വദേശി അപ്പൂസ്(24), ചെറുകോണം സ്വദേശി പൊടിയൻ (55), മക്കളായ അനീഷ്(31), രാജേഷ്(29) അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ടവർ വിഷ്ണുവെന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. സംഭത്തിൽ അനികുട്ടൻ, കാട അപ്പു എന്നിവരെയും പ്രതിയാക്കി പോലീസ് കേസെടുത്തു. കേസിലെ നാലാം പ്രതിയാണ് പിടിയിലായ ജിത്തു ലാൽ.
ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികൾ പ്രകോപനമില്ലാതെ ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവർ ചികിത്സയിലാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഉമാ പറമ്പിൽ വീട്ടിൽ വിജയ്(45) ആണ് പിടിയിലായത്.
ഹംഗറിയിൽ കമ്പനിയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: പ്രാവച്ചമ്പലത്തിന് സമീപം കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്.
അഖിലിനൊപ്പമുണ്ടായിരുന്ന പിതാവ് വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അച്ഛനെയും മകനെയും കാറിനുള്ളിൽ നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
ഇതേ തുടർന്ന് ഇരുവരെയും ഉടൻ തന്നെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരിച്ചു. ഡ്രൈവറായിരുന്നു അഖിൽ. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്.
സംഭവത്തിൽ നരുവാമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
Kerala
കാസർഗോഡ്: വിവാഹ ദിവസം മുങ്ങിയ വരൻ ലൈംഗിക പീഡന പരാതിയിൽ പിടിയിലായി. കാസർഗോഡ് ജില്ലയിലെ ബളാലിന് സമീപമാണ് സംഭവം. വരനെതിരെ പ്രതിശ്രുത വധു നൽകിയ പരാതിയിലാണ് പോലീസ് നടപടി.
യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് കല്യാണം നിശ്ചയിക്കുകയായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിന് എത്തുകയും ചെയ്തു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരൻ എത്തിയില്ല.
തുടർന്ന് വരന്റെ സഹോദരിയും ബന്ധുക്കളും നേരിട്ടെത്തി വരനെ കാണാനില്ലെന്ന് യുവതിയെയും കുടുംബത്തെയും അറിയിച്ചു. വിവാഹം മുടങ്ങിയതോടെ ഇരുവീട്ടുകാരും അവരവരുടെ വീടുകളിലേക്ക് പോകുകയായിരുന്നു.
പിന്നാലെയാണ് പ്രണയിച്ചിരുന്ന സമയത്ത് തന്നെ യുവാവ് പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് വധു പോലീസിൽ പരാതി നൽകിയത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം ഇനിയും വ്യക്തമല്ല.