മൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകളാണ്; ഇപ്പോള്‍ പുരസ്കാരവും
Wednesday, June 8, 2022 1:00 PM IST
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലും വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഒരുദാഹരണമായി നില്‍ക്കുകയാണ് യോഹാന്‍ എന്നൊരു നായയുടെ കഥ.

വേട്ട നായ ഇനത്തില്‍ ജനിച്ച യോഹാന് രണ്ടു വയസാകും മുമ്പ് തന്‍റെ ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. പിന്‍ ഭാഗത്തെ വലതു കാലിനുണ്ടായ മുറിവിന്‍റെ കാഠിന്യം നിമിത്തം അത് മുറിച്ചു മാറ്റുകയായിരുന്നു. അതോടെ ഓടാനുള്ള സ്വാഭാവിക കഴിവും ഈ നായയ്ക്ക് നഷ്ടപ്പെട്ടു.

എന്നാല്‍ സ്കോട്‌ലന്‍ഡിലെ മിഡ്ലോത്തിയനിലുള്ള അമാന്‍ഡ വെല്‍സ് എന്നൊരാള്‍ യോഹാനെ ഏറ്റെടുത്ത്. അതോടെ യോഹാന്‍റെ ജീവിതംതന്നെ മാറി. കാലു പോയെങ്കിലും നല്ല ആരോഗ്യമുണ്ടായിരുന്ന യോഹാന്‍ മറ്റ് നായകള്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചു.

16 തവണയാണ് ഇംഗ്ലണ്ടിലെ "പെറ്റ് ബ്ലഡ് ബാങ്കില്‍' യോഹാന്‍ രക്തം നല്‍കിയത്. ഇങ്ങനെ 64 നായകളുടെ ജീവനാണ് യോഹാന് രക്ഷിക്കാനായത്. ഈ സേവനത്തെ മുന്‍നിര്‍ത്തി കഴിഞ്ഞ മേയ് 26ന് യോഹാനും ഉടമ അമാന്‍ഡയ്ക്കും "ബ്രാംബിള്‍ ക്രാഡോക്ക് പുരസ്ക്കാരം' ലഭിക്കുകായുണ്ടായി.

ഇതോടെ യോഹാന്‍റെ കഥ സമൂഹ മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. യോഹാന്‍ വലിയ പ്രചോദനമാണെന്നാണ് പലരും കമന്‍റുകളായി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.