"പരേത ശവക്കുഴിയിൽ നിന്നും മടങ്ങി വരരുത്'! വിചിത്ര ആചാരത്തിന്‍റെ തെളിവായി 16കാരിയുടെ അസ്ഥികൂടം
വെബ് ഡെസ്ക്
കേട്ടുകേൾവി പോലുമില്ലാത്ത ജന്മം എന്ന പ്രയോ​ഗം നാം എപ്പോഴെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ കേട്ടുകേൾവി പോലുമില്ലാത്ത ശവമടക്കം എന്ന് കേട്ടാലോ? കാര്യമെന്തെന്ന് അറിയാൻ ആകാംക്ഷ കൂടും. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ നെറ്റിസൺസിനെയടക്കം ഞെട്ടിച്ചു കഴിഞ്ഞു.

ഇം​ഗ്ലണ്ടിലെ കേംബ്രിജ്ഷയറിലുള്ള കോനിങ്ടണിൽ മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജിയിലെ വിദ​ഗ്ധർ നടത്തിയ ഖനനത്തിൽ ഒരു പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. 2016-2018 കാലയളവിൽ നടത്തിയ ഈ ​ഗവേഷണത്തിലെ വെളിപ്പെടുത്തലുകൾ ഏവരേയും അമ്പരപ്പിക്കുന്നതാണ്.

16 വയസുള്ള പെൺകുട്ടി‌യുടെ മൃതദേഹം കമിഴ്ത്തി കിടത്തി കൈയ്യും കാലും ബന്ധിച്ച ശേഷമാണ് സംസ്കരിച്ചതെന്ന് പഠനത്തിൽ തെളിഞ്ഞു. റേഡിയോ കാർബൺ ഡേറ്റിം​ഗ് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മരണം നടന്നത് എഡി 680-880 കാലയളവിലാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.

മൃതദേഹം കമിഴ്ത്തിക്കി‌ടത്തി ബന്ധിച്ച ശേഷം സംസ്കരിച്ചത് മരണപ്പെട്ടയാൾ "കുഴിയിൽ നിന്നും മടങ്ങി വരരുതെന്ന' അന്ധവിശ്വാസത്തിലാണെന്നും ​ഗവേഷകർ പറയുന്നു. അക്കാലയളിൽ കോനിങ്ടണിൽ ഈ രീതിയിൽ സംസ്കരിച്ചിരുന്നത് താഴ്ന്ന ജാതിയിൽ പെട്ടവരേയോ, സമുദായത്തിന്‍റെ നിയമങ്ങൾക്കും വിശ്വാസത്തിനും എതിരായി പ്രവർത്തിച്ചവരേയോ, വളരെ ദാരുണമോ അപ്രതീക്ഷിതമോ ആയ രീതിയിൽ മരിച്ചവരെയോ ആയിരുന്നു.

സമുദായത്തിന് പുറത്ത് നിന്നുള്ള ആരെങ്കിലും ഇവിടെ വച്ച് മരണപ്പെട്ടാലും ഇത്തരത്തിലായിരുന്നും മൃതദേഹം അടക്കിയിരുന്നത്. എന്നാൽ ഈ 16കാരി ഇതിലേതിലാണ് പെടുക എന്ന് ഇനിയും കണ്ടത്തേണ്ടതുണ്ട്. അസ്ഥികൂടത്തിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി‌ക്ക് മാരകമായ രോ​ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

പക്ഷേ പെൺകുട്ടിയുടെ ബാല്യകാലത്ത് പോഷകകുറവുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന്‍റെ സമീപത്തുള്ള ഭീമൻ തൂണു നിന്നിടത്താണ് പെൺകുട്ടിയുടെ മൃതശരീരം അടക്കിയതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ഈ പ്രദേശത്തിന് 30 മൈൽ അകലെ സമാനമായ രീതിയിൽ ഒരു യുവതിയുടെ അസ്ഥികൂടം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ അതിൽ കൈകൾ, തല, നട്ടെല്ലിന്‍റെ ചിലഭാ​ഗങ്ങൾ എന്നിവ ഉണ്ടായിരുന്നില്ല. ഈ യുവതി എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലാകാം മരിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

അക്കാലത്ത് പള്ളികളിൽ മൃതദേഹം സംസ്കരിക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും ഇത്തരത്തിൽ വിചിത്രമായ രീതിയിലുള്ള ശവസംസ്കാരങ്ങൾ ന​ഗരാതിർത്തികളിലാണ് ഉണ്ടായിരുന്നതെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.