തലയോട്ടിയിൽ രൂപമാറ്റം വരുത്തി ജീവിച്ചവർ! ഗവേഷകരെ നടുക്കി നൂറ്റാണ്ടുകൾ പഴക്കമുള്ള അസ്ഥികൂടങ്ങൾ
വെബ് ഡെസ്ക്
ചികിത്സയുടെ ഭാഗമായി പ്ലാസ്റ്റിക്ക് സർജറി മുതൽ അവയവം മാറ്റിവെക്കൽ വരെ നടത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരുപറ്റം ജനങ്ങൾ തലയോട്ടിയിൽ രൂപമാറ്റം നടത്തിയിരുന്നുവെന്ന് കേട്ടാലോ. സംശയിക്കണ്ട സംഗതി സത്യമാണ്.

ജപ്പാനിലെ തനേഗാഷിമ എന്ന സ്ഥലത്ത് മൂന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ഹിരോട്ട വിഭാഗത്തിൽപെട്ട ആളുകളുടെ അസ്ഥികൂടം ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ ശാസ്ത്രീയമായ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

ഇവയിൽ മിക്കതിന്‍റെയും തലയോട്ടിയുടെ പിൻഭാഗവും നെറുകിന്‍റെ ഭാഗവും പരന്നതാണ്. 1950നും 2000നും ഇടയിൽ നടന്ന ഗവേഷണത്തിലാണ് ഈ അസ്ഥികൂടങ്ങൾ കണ്ടെത്തിയതെങ്കിലും കൃത്യമായ പഠനം നടത്താൻ ഏറെ സമയമെടുത്തു. ഇവ അടക്കം ചെയ്ത സ്ഥലങ്ങളിൽ നിന്നും സ്ഥടിക മുത്തുകളും, പെൻഡന്‍റുകളും കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ആളുകളുടെ ലിംഗമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും നോക്കാതെ ഇത്തരത്തിൽ തലയോട്ടിയുടെ ആകൃതിയിൽ മാറ്റം വരുത്താൻ ഹിരോട്ട വിഭാഗക്കാർ ശ്രമിച്ചിരുന്നുവെന്ന് ജപ്പാനിലെ ക്യൂഷു യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഭാഗം പ്രഫസറായ ഡോ. നോറിക്കോ സെഗുച്ചി പറയുന്നു.

കുട്ടികൾ ജനിക്കുമ്പോൾ തലയോട്ടിയുടെ ആകൃതി മാറ്റുന്നതിന് പ്രത്യേകമായി രൂപകൽപന ചെയ്ത ഇരുമ്പ് ചട്ട ധരിപ്പിക്കും. ഒരു ഹെൽമെറ്റിന് സമാനമായ ഈ ചട്ടത്തിനുള്ളിൽ വെച്ച് മാസങ്ങളുടെ സമയം കൊണ്ട് ഇവരുടെ തലയോട്ടിയുടെ രൂപത്തിൽ മാറ്റം വരും. കുഞ്ഞുങ്ങളുടെ അമ്മമാരും ആയമാരും ആ സമയത്ത് ഇവർക്ക് പ്രത്യേക പരിചരണം നൽകും.

ഇത്തരം ഇരുമ്പ് ചട്ടത്തിന് അന്ന് മികച്ച വിൽപന ലഭിച്ചിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഓരോ വിഭാഗക്കാരെ പ്രത്യേകം തിരിച്ചറിയുന്നതിന് വേണ്ടിയാകണം തലയോട്ടിയിൽ രൂപമാറ്റം വരുത്തിയതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നവശിലായുഗകാലത്താണ് ഇത്തരത്തിലുള്ള രീതികൾ നിലനിന്നിരുന്നത്. തനേഗാഷിമയിൽ നിന്നും കണ്ടെടുത്ത തലയോട്ടികളിൽ 3ഡി സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ നടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.