തൃശൂർ: പൂരത്തോട് അനുബന്ധിച്ചു സുരക്ഷയുറപ്പാക്കാൻ പ്രത്യേക ഉത്തരവ്. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിനു കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥർ, പാപ്പാൻമാർ, ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായാണു സബ്ഡിവിഷണൽ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കിയത്.
19, 20 തീയതികളിൽ നടക്കുന്ന ഘടകപൂരങ്ങൾ നിശ്ചിതസമയത്ത് അവസാനിപ്പിക്കണം. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്കു സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സർക്കാരിന്റെയും അതാതു സമയത്തെ ഉത്തരവുകൾ പാലിക്കണം. നീരുള്ളവയോ മദപ്പാടുള്ളവയോ വെടിക്കെട്ടു സമയത്തു വിരണ്ടോടുന്നവയോ, സ്വതവേ അനുസരണക്കേടു കാട്ടുന്നവയോ ആയ ആനകളെ 17 മുതൽ 20 വരെ തൃശൂർ നഗരാതിർത്തിയിൽ പ്രവേശിപ്പിക്കരുത്.
പൂരം എഴുന്നള്ളിപ്പിനും ഇവയെ ഉപയോഗിക്കരുത്. മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയ ആനകളും പാടില്ല. പാപ്പാൻമാർ ഒഴികെ ആരും ആനകളെ സ്പർശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്. ആനയെഴുന്നള്ളിപ്പിന് ആവശ്യമായ രേഖകൾ എസിപി, ഡിവൈ എസ് പി, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥർ മുന്‍പാകെ ഹാജരാക്കണം.
പൂരം നടക്കുന്ന 17 മുതൽ 20 വരെ ഹെലികാം, ഡ്രോണ്‍, ഹെലികോപ്റ്റർ, ജിമ്മിജിബ് ക്യാമറ, ലേസർ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും നിരോധിച്ചു. ആനകളുടെ കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകൾ, ഉച്ചത്തിലുള്ള വിസിലുകൾ, വാദ്യങ്ങൾ, മറ്റുപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവ പാടില്ല. അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിക്കണം. അപകടകരമായ കെട്ടിടങ്ങളിൽ വെടിക്കെട്ടു കാണാൻ ആളുകളെ പ്രവേശിപ്പിക്കരുത്.
വെടിക്കെട്ട്
സമയക്രമം
വെടിക്കെട്ടിന് അനുമതി ലഭിച്ചാൽ പാറമേക്കാവ്, തിരുവന്പാടി വിഭാഗക്കാർ സമയക്രമം പാലിക്കണം. സാന്പിൾ വെടിക്കെട്ട്: പാറമേക്കാവ്- 17നു രാത്രി ഏഴുമുതൽ ഒന്പതുവരെ. തിരുവന്പാടി: 17നു രാത്രി ഏഴുമുതൽ 8.30 വരെ. പാറമേക്കാവിന്റെ മുഖ്യവെടിക്കെട്ട് 20ന് പുലർച്ചെ മൂന്നുമുതൽ ആറുവരെ. തിരുവന്പാടി: 20നു പുലർച്ചെ മൂന്നുമുതൽ അഞ്ചുവരെ. പകൽപ്പൂരത്തിന്റെ വെടിക്കെട്ട്: പാറമേക്കാവ്: 20ന് രാവിലെ 11.30 മുതൽ രണ്ടുവരെ. തിരുവന്പാടി: 20ന് ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ.