ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു; തെളിവുകളുണ്ടെന്ന് രാഹുൽ ഗാന്ധി
Saturday, August 2, 2025 1:02 PM IST
ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. കൂടാതെ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച നടന്ന കോൺഗ്രസ് പാർട്ടിയുടെ നിയമ സമ്മേളനത്തിലാണ് രാഹുൽ ആരോപണമുയർത്തിയത്. ഇത് ആരോപണങ്ങൾ മാത്രമല്ലെന്നും തന്റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജമാണെന്ന് പാർട്ടി കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയുടെ ഭൂരിപക്ഷം ഈ തട്ടിപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അവർക്ക് 15-20 സീറ്റുകൾ കുറവ് ലഭിച്ചിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.