നങ്കൂരമിട്ട് ഗെയ്ക്വാദും സക്സേനയും; കേരളത്തിനെതിരേ നൂറുകടന്ന് മഹാരാഷ്ട്ര
Wednesday, October 15, 2025 2:09 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം മഹാരാഷ്ട്ര കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് സന്ദർശകർ. 67 റൺസുമായി ഋതുരാജ് ഗെയ്ക്വാദും 41 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ.
ഒരു ഘട്ടത്തിൽ അഞ്ചു റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായതിനു ശേഷമാണ് മഹാരാഷ്ട്രയുടെ ചെറുത്തുനില്പ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രയുടെ തുടക്കം തകർച്ചയോടെയാണ്. സ്കോർബോർഡ് തുറക്കുന്നതിനു മുമ്പുതന്നെ നാലു മുൻനിര ബാറ്റർമാർ കൂടാരംകയറി. പൃഥ്വി ഷാ (പൂജ്യം), അർഷിൻ കുൽക്കർണി (പൂജ്യം), സിദ്ധേഷ് വീർ (പൂജ്യം), ക്യാപ്റ്റൻ അങ്കിത് ബാവ്നെ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
പിന്നാലെ ക്രീസിൽ ഒന്നിച്ച സൗരഭ് നവാലെയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ, സ്കോർ 18 റൺസിൽ നില്‍ക്കെ 12 റൺസെടുത്ത നവാലെയെ എം.ഡി. നിതീഷ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ, മഹാരാഷ്ട്ര അഞ്ചിന് 18 റൺസെന്ന നിലയിൽ തകർന്നു. തുടർന്നാണ് ഗെയ്ക്വാദും സക്സേനയും ക്രീസിൽ ഒന്നിച്ചത്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് മൂന്നു വിക്കറ്റും എൻ.പി. ബേസിൽ രണ്ടുവിക്കറ്റും വീഴ്ത്തി.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
കേരളം പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബാ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ. ഏദൻ ആപ്പിൾ ടോം.
മഹാരാഷ്ട്ര പ്ലേയിംഗ് ഇലവൻ: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അർഷിൻ കുൽക്കർണി, സിദ്ധേഷ് വീർ, ഋതുരാജ് ഗെയ്ക്വാദ്, സൗരഭ് നവാലെ, ജലജ് സക്സേന, വിക്കി ഓസ്ത്വാൾ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.