അവസാന ചിരി ആരുടേതാകും? ലോകകപ്പ് ആവേശപ്പോരിന് മിനുറ്റുകൾ മാത്രം
Sunday, December 18, 2022 7:36 PM IST
ദോഹ: മണലാരണ്യത്തിലെ തിളയ്ക്കുന്ന സ്വർണവർണ മണൽത്തരികളിൽ ഇത്രമേൽ തീയുണ്ടോ? നെഞ്ചിൽ കനൽവാരിയിട്ട പുകച്ചിലുമായി ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. ആരുടേതാകും അവസാന ചിരി. ആരുടെ ചുണ്ടാകും കപ്പിൽ ചേർത്തുവയ്ക്കുക.
ലോക ഫുട്ബോളിന്റെ അവകാശികളെ അറിയാൻ ഇനി മിനുറ്റുകളുടെ ദൂരം മാത്രം. മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു. പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
ജേതാക്കളായാൽ ഇരുടീമിനും അത് മൂന്നാം കിരീടം. ലയണൽ മെസിയും കിലിയൻ എംബാപ്പെയുമാണു ശ്രദ്ധാകേന്ദ്രങ്ങൾ. തന്ത്രങ്ങളും മറുതന്ത്രങ്ങളും അക്ഷരംപ്രതി കളത്തിൽ നടപ്പിലാക്കിയാണു സ്കലോണിയും സംഘവും വരുന്നത്. കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു മത്സരം ബാക്കി. അതും ജയിച്ചാൽ ഉത്സവമാണ്; 36 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം വിശ്വകിരീടത്തോടെ, ലോകം കീഴടക്കിയ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് കാവ്യനീതി പോലൊരു യാത്രയയപ്പ്. അതാണ് അർജന്റീന ആഗ്രഹിക്കുന്നത്.
റിസർവ് ബെഞ്ചിനെ ഇറക്കിയാലും തകർപ്പൻ കളി കാഴ്ചവയ്ക്കാൻ കഴിയുന്ന പ്രതിഭകളുടെ സംഘമാണു ഫ്രാൻസ്. ടുണീഷ്യക്കെതിരായ ഒരു തോൽവി പരാജയമായിപ്പോലും അവർ പരിഗണിക്കുന്നില്ല. തുടർച്ചയായ രണ്ടാം ലോകകിരീടമെന്ന റിക്കാർഡ് നേട്ടത്തിനരികെ. കിരീടത്തിനു സാധ്യത കൽപ്പിക്കുന്നതും ഫ്രാ ൻസിനാണ്. മെസിയുടെ കിരീടനേട്ടം തന്റെ വിഷയമല്ലെന്ന ദിദിയെ ദേഷാംപിന്റെ പ്രസ്താവന ഒന്നും വെറുതെ വിട്ടുനൽകില്ലെന്ന, അർജന്റീനയ്ക്കുള്ള മുന്നറിയിപ്പാണ്.