കോളജ് പ്രിൻസിപ്പൽ നിയമനം: പട്ടികയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ
Friday, July 28, 2023 6:54 AM IST
തിരുവനന്തപുരം: സർക്കാർ ആർട്സ് ആന്ഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അട്ടിമറിനടന്നത് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെയെന്ന് സൂചന. വിവരാവകാശ നിയമപ്രകാരമുള്ള രേഖയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്.
പ്രിൻസിപ്പൽ നിയമനത്തിനായി യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി 43 പേരുടെ പട്ടിക തയാറാക്കിയിരുന്നു. ഇത് ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശയും ചെയ്തു. ഈ പട്ടികയിലാണ് തിരുത്തൽ വരുത്താൻ മന്ത്രി ഇടപെട്ടത്.
ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശിപാർശ ഫയലിലാണ് 43 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്താതെ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി നിർദേശിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിൽ വ്യക്തമാകുന്നത്.
ഇതുസംബന്ധിച്ച് 2022 നവംബർ 12-ന് മന്ത്രി ബിന്ദു ഫയലിൽ കുറിപ്പെഴുതിയതായാണ് രേഖ. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അയോഗ്യരായി കണ്ട ചിലരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടിയെന്ന് പിന്നീട് തയാറാക്കിയ പട്ടികയിലെ എണ്ണം ചൂണ്ടിക്കാട്ടി ആരോപണം ഉയരുന്നുണ്ട്. യുജിസി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമപട്ടിക കരടുപട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിർദേശപ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11-ന് അന്തിമപട്ടിക കരടുപട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെക്കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.
76 പേരുടെ പട്ടിക തയാറാക്കി നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിട്ടുണ്ട്. ജൂലൈ 24-ന് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽനിന്നുമാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ സെലക്ഷനുശേഷം പുതിയ ആളുകളെ പ്രിൻസിപ്പൽ നിയമനത്തിന് പരിഗണിക്കാൻ യോഗ്യരായവരിൽനിന്ന് മുഴുവൻ അപേക്ഷ ക്ഷണിക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.