മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസ്
Saturday, April 20, 2024 11:17 PM IST
തിരുവനന്തപുരം : ക്രൈം നന്ദകുമാർ നൽകിയ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കോടതി കേസെടുത്തു. മോഷണ കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്.
പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, മുൻ എംഎൽഎ ശോഭന ജോർജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മേയ് 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി സമന്‍സ് അയച്ചു. ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വര്‍ഷത്തിന് ശേഷമാണ് നടപടി എടുത്തത്.
വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിന്റെ പരാതിയിൽ 1999 ജൂണ്‍ 30ന് നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തുരുന്നു. നായനാർ സർക്കാരിന്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ്.
അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. 2010ല്‍ ഫയല്‍ ചെയ്ത കേസില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോടതി കേസ് എടുത്തത്.
മോഷണ കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍,വ്യാജ തെളിവ് നല്കല്, ഇലക്ട്രോണിക്സ് തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തി.