ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കണമായിരുന്നു; ദേശീയതലത്തിൽ അഭിപ്രായം പറയാൻ സിപിഎമ്മിന് ഇടമില്ലാതായെന്ന് പ്രതിനിധികൾ
Friday, March 7, 2025 9:26 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ. മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചതായാണ് വിവരം.
ഇന്ത്യ മുന്നണിയുമായി ചേർന്നുനിന്ന് പ്രവർത്തിക്കണമായിരുന്നു. ദേശീയതലത്തിൽ അഭിപ്രായം പറയാൻ സിപിഎമ്മിന് ഇടമില്ലാതായി എന്നായിരുന്നു മറ്റൊരു വിമർശനം.
ആശാപ്രവർത്തകരുടെ സമരം ഒരു മുന്നറിയിപ്പായി കാണണം. അംഗൻവാടി ഹെൽപ്പർമാരുടെ അടക്കം വേതനം കുടിശികയാണ്. ആശമാർക്ക് പിന്നാലെ അവരും സമരം തുടങ്ങും. കോൺഗ്രസ് അത് മുതലെടുക്കുമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.
നേതാക്കളുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കണം. പാർട്ടിയിൽ ചേർന്നശേഷവും ഇപ്പോഴുമുള്ള ആസ്തി സംബന്ധിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല.
വൻകിട പദ്ധതികൾ മാത്രം പോര. പരമ്പരാഗത വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കണം. അവരെ മറന്ന അവസ്ഥയാണുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കനത്ത തോൽവി ഉണ്ടായെങ്കിലും ആലപ്പുഴയിൽ തോറ്റതിന് കാരണം കയർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തഴഞ്ഞതുകൊണ്ടാണെന്നും ചർച്ചയിൽ വിമർശനമുണ്ടായെന്നാണ് വിവരം.