ഭീകരവാദ സംഘനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിൽ നിയമിച്ച് ട്രംപ്; വിവാദം
Sunday, May 18, 2025 1:53 PM IST
വാഷിംഗ്ടൺ ഡിസി: നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള രണ്ട് പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിൽ നിയമിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടി വിവാദമാകുന്നു.
2000-2001 കാലഘട്ടത്തിൽ പാക്കിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കാഷ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചത്.
ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്.
ഇത് അവിശ്വസിനീയമാണെന്ന് സഖ്യകക്ഷി നേതാവായ ലോറാ ലൂമർ പ്രതികരിച്ചു. യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൗകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തി.
തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ റോയറിനെതിരെ എഫ്ബിഐ ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.
റോയറിനെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലാണ് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്. ഉപദേശക സമിതിൽ നിയമിതനായ ഷെയ്ഖ് ഹംസ യൂസഫിനും നിരോധിത ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.