ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപത ബിഷപ്
Friday, May 30, 2025 8:10 PM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് തീരുമാനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.
നിലവിലെ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 75 വയസ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് പുതയി നിയമനം. പുതിയ ബിഷപ് ചുമതല ഏൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ അഡ്മിനിസ്ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
പൗരസ്ത്യ സഭകൾക്കായുള്ള കാനോൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇന്ന് വൈകുന്നേരം സഭാ കേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.
ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതയിലെ കൊല്ലം, പുത്തൂർ ഇടവകയിൽ മനക്കരകാവിൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 10 നാണ് ജനിച്ചത്. സ്കൂൾ പഠന കാലത്തിനു ശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് കോട്ടയം, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും ചേർന്നു.
1983 ഡിസംബർ 18 ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ഫ്രഞ്ച് സാഹിത്യത്തിൽ അധ്യാപകനായി ചേർന്നു. അഞ്ച് വർഷക്കാലം മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പലായിരുന്നു.
2022 ജൂലൈ 15 നാണ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത്. തുടർന്ന് തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായി ശുശ്രൂഷ ചെയ്തു വരവെയാണ് മാവേലിക്കര രൂപതാധ്യക്ഷനായി പുതിയ നിയോഗം.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വിൻസെന്റ് മാർ പൗലോസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മാത്യൂസ് മാർ പോളിക്കാർപ്പസ് എന്നിവരും വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു.