പന്തീരാങ്കാവ് ബാങ്ക് കവർച്ച; മോഷ്ടിച്ച ബാഗ് വലിച്ചെറിഞ്ഞെന്ന് പ്രതിയുടെ മൊഴി
Saturday, June 14, 2025 11:55 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ സംഭവത്തിൽ അടിമുടി ദുരൂഹത. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രതി ഷിബിന്‍ ലാലിന്റെ മൊഴി.
ഇതില്‍ 50000 രൂപ താന്‍ ചെലവാക്കി. ബാഗ് പിന്നീട് വീടിന് സമീപമുള്ള വയലിലേക്ക് വലിച്ചെറിഞ്ഞെന്നും പ്രതി പോലീസിനോട് പറഞ്ഞു. 50000 രൂപ മാത്രമാണ് ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തത്.
തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നെന്നും ഇത് വലിച്ചെറിഞ്ഞെന്നുമാണ് മൊഴി. എന്നാല്‍ പ്രതി പറയുന്നത് കളവാണെന്നും 39 ലക്ഷം രൂപ പ്രതി മറ്റാര്‍ക്കോ കൈമാറിയെന്നുമാണ് പോലീസിന്റെ നിഗമനം.
വെള്ളിയാഴ്ച പുലർച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പണവുമായി കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടർ നേരത്തേ കണ്ടെത്തിയിരുന്നു.
രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കൈയിൽനിന്നും നാല്പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്കൂട്ടറില്‍ കടന്നുകളഞ്ഞെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നിലാണ് സംഭവം.
ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദിന്റെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം
ഷിബിന്‍ ലാല്‍ കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന് ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിച്ചു.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പോലീസ് എത്തിയത്.