അനസ്തേഷ്യ നൽകിയതിന് പിന്നാലെ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ
Saturday, June 14, 2025 2:14 PM IST
തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ആശുപത്രിക്ക് മുന്നിലാണ് ഇവരുടെ പ്രതിഷേധം.
കളക്ടർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടിയടുക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന നിലപാടിലാണ് ഇവർ. കോടശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥന്റെ മകൻ സിനീഷ്(34) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹെർണിയ ഓപ്പറേഷന് വേണ്ടിയാണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയായതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതോടെ ഇയാളെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.
രാവിലെ 10-നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് 10: 55 നാണ് മരണം സ്ഥിരീകരിച്ചത്. പൗർണമിയാണ് സിനീഷിന്റെ ഭാര്യ. ഏഴ് വയസുകാരി അനശ്വരയും മൂന്ന് വയസുകാരി ആകർഷയുമാണ് മക്കൾ.