സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം; സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യോമയാനമന്ത്രി
Saturday, June 14, 2025 3:20 PM IST
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. ദുരന്തത്തിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം.
അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി. കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് വെള്ളിയാഴ്ച കണ്ടെടുത്തു. അപകടത്തിന്റെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഉന്നതതല സമിതി രൂപീകരിച്ചത്.
മൂന്ന് മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാനായി സമിതിക്ക് നൽകിയിരിക്കുന്നത്. വളരെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരും. ബോയിംഗ് സർവീസിൽ കൂടുതൽ ജാഗ്രതയുണ്ടാകും. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.