ഹേമചന്ദ്രൻ കൊലക്കേസ്; നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി
Monday, June 30, 2025 7:27 PM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവ് പോലീസിനു ലഭിച്ചു. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൊബൈൽ ഫോൺ മൈസൂരിൽ നിന്ന് പോലീസ് കണ്ടെത്തി.
പ്രതികളിലൊരാളായ അജേഷുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. മൈസൂര്‍ - ബംഗളൂരു റൂട്ടില്‍ കാടുമുടിയ സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍.
2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. തുടർന്ന് ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കി. ഹേമചന്ദ്രന് കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി.
ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേസമയം പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.