കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം, മൂന്ന് യുവാക്കൾ അറസ്റ്റിൽ
Monday, July 14, 2025 6:51 AM IST
മലപ്പുറം: കൊണ്ടോട്ടിയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോളജ് വിദ്യാർഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാർഥിനിക്ക് അയച്ച് കൊടുത്ത് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വിഡിയോ ദൃശ്യവും അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാൻ പോകുകയാണെന്നു മനസ്സിലാക്കി.
സ്വർണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊണ്ടോട്ടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.