"ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് വസ്തുതാവിരുദ്ധം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
Monday, July 21, 2025 1:04 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നുണ്ടെന്നും 2023-24 വരെയുള്ള ഓഡിറ്റ് പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ഓഡിറ്റ് നടത്താനായി സർവകലാശാല സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഎജിയുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പനി രൂപീകരിച്ചു എന്ന ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഡിജിറ്റൽ സർവകലാശാലയുടെ പ്രഖ്യാപിത നയത്തിനും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് കമ്പനി രൂപീകരിച്ചത്. "ഐ-ജിഇഐസി' എന്ന സ്ഥാപനത്തിന് മുൻകൂർ പണം കൈമാറി എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്.
തട്ടിപ്പ് സ്ഥാപനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി ചോദിച്ചു.
MeitY-യുടെ ഭരണാനുമതിയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് മന്ത്രാലയമാണ് MeitY. കമ്പനിയുടെ ചെയർമാൻ ഇന്ത്യാ ഗവൺമെന്റിന്റെ മുൻ വ്യോമയാന സെക്രട്ടറിയായിരുന്ന മാധവൻ നമ്പ്യാരും മറ്റുള്ളവർ ടാറ്റാ സ്റ്റീലുമായി ബന്ധപ്പെട്ട് ഉയർന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പത്താൻ, കാമേഷ് ഗുപ്ത, ഡിജിറ്റൽ സർവകലാശാലയിലെ പ്രൊഫസർ അലക്സ് തോമസ് എന്നിവരാണ്.
ഡിജിറ്റൽ സർവകലാശാലയുടെ റെഗുലേഷൻ പ്രകാരം ഫാക്കൽറ്റിയുടെ സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവർക്ക് പങ്കാളിത്തമുള്ള നോൺ പ്രോഫിറ്റ് കമ്പനികൾ വഴി ആർ ആന്റ് ഡി പ്രവർത്തനങ്ങൾ നടത്തണമെന്നും പറഞ്ഞിട്ടുണ്ട്.
ഒരു ആധുനിക സർവകലാശാല എന്ന നിലയിൽ ഡിജിറ്റൽ സർവകലാശാല പ്രവർത്തിക്കുമ്പോൾ അവർക്കുള്ള ശമ്പള ഫണ്ടിംഗും മറ്റും ഫാക്കൽറ്റി ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളിൽ നിന്നും കണ്ടെത്താൻ സാധിക്കും. ഇവയെ മറച്ചുപിടിച്ചു കൊണ്ടാണ് ഇത്തരം പ്രോജക്ടുകളെ അഴിമതിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.