കേരള സർവലാശാലയിൽ പോര് മുറുകുന്നു; രജിസ്ട്രാർ അനിൽകുമാറിന്റെ ശമ്പളം തടയാൻ ഉത്തരവിട്ട് വിസി
Wednesday, July 23, 2025 7:29 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് മുറുകുന്നു. രജിസ്ട്രാർക്കെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് വിസി മോഹനൻ കുന്നുമ്മൽ.
സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക് നിർദേശം നൽകി. സർക്കാർ അനുരഞ്ചനത്തിന് ശ്രമിക്കുമ്പോഴാണ് വിട്ടു വീഴ്ച ഇല്ലാതെ വിസിയുടെ നീക്കം. രജിസ്ട്രാറുടെ ഓഫീസ് പൂട്ടണമെന്നും കാർ ഗാരേജിൽ ഇടണമെന്നും വിസി ഉത്തരവ് ഇട്ടിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിസി രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
എന്നാൽ ജൂലൈ ആറിന് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെയാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് കനത്തത്.