കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക ശകാരിച്ചു; പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
Tuesday, July 29, 2025 5:49 AM IST
അഗർത്തല: ത്രിപുരയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഉത്തരക്കടലാസ് അധ്യാപിക മുഖത്തേക്ക് വലിച്ചെറിഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.
സോനാപൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി തൃഷ മജുംദാർ(15) ആണ് മരിച്ചത്. കോപ്പിയടിച്ചതായി ആരോപിച്ച് തൃഷ മജുംദാറിനെ ജീവശാസ്ത്ര അധ്യാപികയായ ബീന ദാസ് പട്ടാരി ശകാരിച്ചിരുന്നു. കൂടാതെ വിദ്യാർഥിനിയുടെ മുഖത്തേക്ക് ഉത്തരക്കടലാസ് വലിച്ചെറിയുകയും ചെയ്തു.
ജൂലൈ 24 ന് ബിലോണിയ സബ്ഡിവിഷന് കീഴിലുള്ള ബാർപതാരി-സോനാപൂർ പ്രദേശത്തെ വീട്ടിൽ കളനാശിനി കഴിച്ച നിലയിലാണ് തൃഷയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ തൃഷ മരണത്തിന് കീഴടങ്ങി.
തൃഷയുടെ കുടുംബം രാജ്നഗർ പിആർ ബാരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സുദീപ് റോയ് ബർമൻ ആശുപത്രി സന്ദർശിക്കുകയും ദുഃഖിതരായ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.