കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
Friday, August 1, 2025 11:26 PM IST
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ക്രൈസ്തവ വേട്ട തുടരുമ്പോഴും കേരളത്തിലെ ബിജെപി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമെന്നും നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എന്‍ഐഎ കോടതിയില്‍ നടന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി എംപിമാര്‍ക്കും സഭാനേതൃത്വത്തിനും നല്കി ഉറപ്പിന് വിരുദ്ധമായാണ് ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ ബജ്രംഗ്ദളിനെ പ്രതിനിധീകരിച്ച് ഹാജരായ പത്തിലധികം അഭിഭാഷകര്‍ കോടതിലെത്തി. അതും സംഘ്പരിവാര്‍ തിരക്കഥയുടെ ഭാഗമായാണെന്നു വേണം കരുതാന്‍.
കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനു പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസ് നിയമ വിരുദ്ധമായി എന്‍ഐഎയ്ക്ക് കൈമാറിയതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.