ധർമസ്ഥലയിൽ തിരിച്ചടിയായി പോലീസ് വീഴ്ച; അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു
Monday, August 4, 2025 10:06 AM IST
മംഗളൂരു: ധർമസ്ഥല കേസിൽ തിരിച്ചടിയായി പോലീസിന്റെ വീഴ്ച. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചതായി വിവരം. കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമം അനുസരിച്ച് 2023 നവംബർ 23 നാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടി.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് ബെൽത്തങ്കടി പോലീസ് അറിയിച്ചിരിക്കുന്നത്. ജസ്റ്റീസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവർത്തകൻ ജയന്ത് ആണ് വിവരാവകാശ പ്രകാരം അപേക്ഷ നല്കിയത്.
2002 മുതൽ 2012 വരെ 10 വർഷം ധർമസ്ഥലയിൽ റജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങൾ 485 ആണെന്ന് ജയന്തിനു മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് മറുപടി കിട്ടിയത്.