സൈന്യത്തിന്റെ മുന്നറിയിപ്പ് തള്ളി; ഗാസ നഗരം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി
Friday, August 8, 2025 12:27 PM IST
ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. ഗാസ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഗാസ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന് അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ്, ഗാസ മൊത്തം കീഴടക്കുക എന്നതിനു പകരം ഗാസ സിറ്റി എന്നതിലേക്ക് മാത്രമായി തീരുമാനിച്ചതെന്നും സൂചനയുണ്ട്.
അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുമെങ്കിലും അവിടം ഭരിക്കാന്‍ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ ഗാസയുടെ 75 ശതമാനം ഭാഗങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്.
ഇതിനിടെ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായവോട്ടെടുപ്പുകൾ തുടങ്ങി.