ജിഎസ്ടി ഇളവുത്സവം ഇന്നുമുതൽ
സ്വന്തം ലേഖകൻ
Monday, September 22, 2025 5:10 AM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം പ്രാബല്യത്തിൽ വന്നു. ഇതോടെ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നിലവിലുള്ള ജിഎസ്ടി നികുതി സ്ലാബുകൾ അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറഞ്ഞു.
നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതു സാധനങ്ങളുടെ വിലക്കുറവിലേക്കു നയിക്കുന്നതിലൂടെ ആളുകളുടെ വാങ്ങൽശേഷി കൂടുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനിമുതൽ നികുതിയുണ്ടാവില്ല.
അതേസമയം പുകയില ഉത്പന്നങ്ങൾ പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്കും (സിൻ ഗുഡ്സ്) അത്യാധുനിക ആഡംബര വസ്തുക്കൾക്കും 40 ശതമാനം പ്രത്യേക നികുതി പ്രാബല്യത്തിൽ വന്നു. ലോട്ടറിയും ഈ വിഭാഗത്തിൽ ഉൾപ്പെടും.
കഴിഞ്ഞ മൂന്നിന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്സിൽ യോഗമാണു കേന്ദ്ര സർക്കാരിന്റെ പുതിയ നികുതിനയ ശിപാർശയ്ക്ക് അംഗീകാരം നൽകിയത്. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിഷ്കരണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
36 ജീവൻ രക്ഷാമരുന്നുകൾക്കു നികുതിയില്ല
നിലവിൽ 18 ശതമാനം നികുതിയുണ്ടായിരുന്ന 36 ഇനം ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഒഴിവാക്കി. മറ്റു മിക്ക മരുന്നുകളും രോഗനിർണയ കിറ്റുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയവയും അഞ്ചു ശതമാനം നികുതിയുടെ പരിധിയിലായി. ഇതോടെ ഇവയുടെ വില (എംആർപി) പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ വില്പന നടത്താനോ സർക്കാർ ഫാർമസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചെറുകിട കാറുകളുടെ നികുതി കുറച്ചതോടെ മിക്ക കാർ കന്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു.
നിലവിൽ 12 ശതമാനം നികുതിനിരക്കുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും അഞ്ചു ശതമാനത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിനു കീഴിൽ വന്നിരുന്ന 90 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനത്തിലേക്ക് എത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി.
നികുതി കുറയുന്നവ
നിത്യോപയോഗ സാധനങ്ങൾ
ഹെയർ ഓയിൽ, ഷാംപൂ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ഷേവിംഗ് ക്രീം (18 % നികുതി എന്നത് ഇനി 5 %)
വെണ്ണ, നെയ്യ്, ചീസ്, പനീർ, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പറുകൾ, പായ്ക്ക് ചെയ്ത മിക്സ്ചറുകൾ, തയ്യൽ മെഷീനുകളും അവയുടെ അനുബന്ധ പാർട്സുകളും (12% നികുതി എന്നത് ഇനി 5%).
പൊറോട്ടയടക്കം എല്ലാത്തരം ഇന്ത്യൻ ഫ്ളാറ്റ് ബ്രഡുകൾ (നികുതി ഒഴിവാക്കി )
കാർഷിക മേഖല
ട്രാക്ടറുകളുടെ ടയറുകളും പാർട്സുകളും (18% നികുതി എന്നത് ഇനി 5% ) ട്രാക്ടറുകൾ, ജൈവ കീടനാശിനികൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ, മണ്ണൊരുക്കലിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ, ഹാൻഡ് പന്പ് (12% നികുതി എന്നത് ഇനി 5% )
ഓട്ടോമൊബൈൽ
1200 സിസിക്ക് താഴെയുള്ള പെട്രോൾ, ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾ, 1500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ, മുച്ചക്ര വാഹനങ്ങൾ, 350 സിസിക്ക് താഴെയുള്ള ബൈക്കുകൾ, ചരക്കുവാഹനങ്ങൾ (28% നികുതി എന്നത് ഇനി 18% )
ഇലക്ട്രോണിക് ഉപകരണങ്ങൾ
എസി, 32 ഇഞ്ചിൽ കൂടുതലുള്ള ടെലിവിഷൻ, കംപ്യൂട്ടർ മോണിറ്ററുകൾ, പ്രൊജക്ടറുകൾ, എയർ കണ്ടീഷണർ (28% നികുതി എന്നത് ഇനി 18% )
ആരോഗ്യ മേഖല
മൂന്ന് ജീവൻരക്ഷാ മരുന്നുകളും 33 അവശ്യ മരുന്നുകളും (നികുതി ഒഴിവാക്കി)
മറ്റ് മരുന്നുകൾ (12% നികുതി എന്നത് ഇനി 5%)
വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് (നികുതി ഒഴിവാക്കി)
തെർമോമീറ്റർ (18% നികുതി എന്നത് ഇനി 5% )
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, രോഗനിർണയ കിറ്റുകൾ,ഗ്ലൂക്കോമീറ്റർ, ലെൻസുകൾ (12% നികുതി എന്നത് ഇനി 5% )
വിദ്യാഭ്യാസം
ചാർട്ട് പേപ്പർ, ഭിത്തിയിൽ തൂക്കുന്ന ഭൂപടങ്ങൾ, ഗ്ലോബ്, പെൻസിൽ, ഷാർപ്പ്നർ, ഇറേസർ, ക്രയോണ്സ്, നോട്ട് ബുക്ക് (നികുതി ഒഴിവാക്കി)