ഇന്ത്യയിലെ ന്യൂനപക്ഷം വിദേശത്തേക്ക് പോകണോ; വിമർശനവുമായി താമരശേരി രൂപത ബിഷപ്പ്
Saturday, August 9, 2025 12:58 PM IST
കോഴിക്കോട്: ഒഡീഷയിൽ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെയുള്ള ആക്രമണത്തിൽ രൂക്ഷ വിമര്‍ശനവുമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ.
ഇന്ത്യയിലെ ന്യൂനപക്ഷം വിദേശ രാജ്യത്തേക്ക് പോകണോ, ക്രിസ്ത്യാനികള്‍ യൂറോപ്പിലേക്ക് പോകണോയെന്നും ബിഷപ്പ് ചോദിച്ചു.
ക്രിസ്ത്യൻ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രം നിയമം നിർമിച്ചു ഹിന്ദുക്കൾക്ക് പൗരത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സൗര വേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സാരി വേലി കെട്ടിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധമാർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെയും ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിനെതിരെ നിസഹകരണ സമരം നടത്തും. ജയിൽ നിറക്കാനും മടിയില്ല. തെരഞ്ഞെടുപ്പ് വരുന്നത് ഓർക്കണം. വനം വകുപ്പിനെതിരെ ക്വിറ്റ് വനം വകുപ്പ് സമരം നടത്തുമെന്നും ബിഷപ്പ് പറഞ്ഞു.