ട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ചയില്‍ റഷ്യ-യുക്രെയ്ൻ ചര്‍ച്ചയ്ക്കു വഴിയൊരുങ്ങി
Tuesday, August 19, 2025 6:02 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്നിന്റെ റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
എന്നാൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല.
കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുടിനെ ഫോണില്‍ വിളിച്ചതായും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്ഥാലത്ത് വച്ച് പുടിനും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ട്രംപ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ തങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നു ട്രംപ് അറിയിച്ചു.
ഡോണള്‍ഡ് ട്രംപ്, യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തിക്കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് പുതിനുമായി സംസാരിക്കാന്‍ സമയമെടുത്തെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.