എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി, സഹകരണം തുടരുമെന്ന് പുടിൻ; നിര്‍ണായക കൂടിക്കാഴ്ച പൂര്‍ത്തിയായി
Monday, September 1, 2025 2:37 PM IST
ടിയാൻജിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ അറിയിച്ചു. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമാണെന്നും പുടിന്റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു.
അതേസമയം, നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നും വ്യക്തമാക്കി.
ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്താണ് ഇരു നേതാക്കളും അഭിവാദനം ചെയ്തത്. പിന്നീട് ഇരുവരും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്തെത്തി ഹ്രസ്വചർച്ച നടത്തി. ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. തുടർന്ന് ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്തിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു.