വീറോടെ ഇന്ത്യ; പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു
Sunday, September 14, 2025 11:19 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്. പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്സദാ ഫർഹാനും ഷാഹിൻഷാ അഫ്രീഡിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീഡി 33 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹാർദിക്ക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഈ ഏഷ്യകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ യുഎഇയെ ആണ് പരാജയപ്പെടുത്തിയത്.