പോലീസ് ട്രെയിനിയുടെ തൂങ്ങിമരണം; ദുരൂഹതയെന്ന് ബന്ധുക്കൾ
Friday, September 19, 2025 5:35 AM IST
തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ തൂങ്ങിമരിച്ച പോലീസ് ട്രെയിനി ആനന്ദിന് ജാതിയുടെ പേരിലും മറ്റും പീഡനം നേരിടേണ്ടി വന്നുവെന്ന് സഹോദരൻ അരവിന്ദ്. ശാരീരികമായും മാനസികമായും തളർന്ന ആനന്ദ് മൂന്ന് മാസമായി ആനന്ദ് ഡിപ്രഷനിലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് പേരൂർക്കട പോലീസിനും എസ്എപി കമാൻഡന്റിനും പരാതി നൽകി.
പോലീസ് ട്രെയിനിയായ വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദ് രണ്ടു ദിവസം മുമ്പ് രണ്ട് കൈയിലും ബ്ലേഡ് കൊണ്ട് വരഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആനന്ദിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ ഗുരുതരമായിരുന്നില്ല. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നൽകി. പേരൂർക്കട പോലീസ് മൊഴിയെടുത്തപ്പോഴും ആർക്കെതിരെയും പരാതി പറഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആനന്ദിനോട് പറഞ്ഞെന്നാണ് പോലീസ് പറയുന്നത്. ബി കമ്പനിയിലെ പ്ലാറ്റൂണ്‍ ലീഡറായി തെരഞ്ഞെടുത്ത ശേഷം ആനന്ദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കൗണ്‍സിംഗിന് ശേഷം സന്തോഷവാനായിരുന്ന ആനന്ദിനെ കണ്ടാണ് രാവിലെ മറ്റുള്ളവർ ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി പോയത്. ഈ സമയം ബാരക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പേരൂർക്കട പോലീസും എസ്എപി കമാണ്ടൻറും അന്വേഷണം തുടങ്ങി.