കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, അഞ്ചു പേർക്ക് പരിക്ക്
Sunday, October 5, 2025 3:21 AM IST
ലക്നൗ: വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്പോൾ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം. താന കദ്രി ഗേറ്റ് സതാൻപൂരിലെ ആലു മണ്ടി റോഡിൽ കത്യാർ കോൾഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സൺ ലൈബ്രറി ആൻഡ് കോച്ചിംഗ് സെന്ററിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു.
ആർമി റിക്രൂട്ട് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്. സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ സാന്ദ്രീകൃത മീഥെയ്ൻ വാതകം നിറഞ്ഞതാണ് ശക്തമായ സ്ഫോടനത്തിനു കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സെപ്റ്റിക് ടാങ്കുള്ള ഒരു ബേസ്മെന്റിനു മുകളിലാണ് കോച്ചിംഗ് സെന്റർ സ്ഥിതി ചെയ്തിരുന്നത്.
താന നവാബ്ഗഞ്ചിലെ ഗുതിന നിവാസികളായ യോഗേഷ് രജ്പുത്, രവീന്ദ്ര ശർമ്മ എന്നിവരാണ് കോച്ചിംഗ് സെന്റർ നടത്തുന്നത്. ഫറൂഖാബാദിൽ ഉച്ചയ്ക്ക് രണ്ടരയോടെ അപകടം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു കോച്ചിംഗ് സെന്ററുകളിൽ ഏറെയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.