പശു സംരക്ഷണത്തിന് കൗ സെസ് ഈടാക്കി രാജസ്ഥാൻ സർക്കാർ
Sunday, October 5, 2025 6:36 AM IST
ജയ്പുര്‍: പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് ഈടാക്കി രാജസ്ഥാൻ സര്‍ക്കാര്‍. സെപ്റ്റംബര്‍ 30ന് ജോധ്പുരിലെ ബാറില്‍നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ വാങ്ങിയ ബില്ലിലാണ് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ 20 ശതമാനം അധിക തുക ഈടാക്കിയതായി കാണിച്ചിരിക്കുന്നത്.
എന്നാല്‍ ഈ സെസ് 2018ല്‍ അവതരിപ്പിച്ചതാണെന്നും അന്നുമുതല്‍ മദ്യ വില്‍പ്പനയില്‍ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മിക്ക ഹോട്ടലുകളിലും ഇതിനെ സര്ചാര്ജെന്ന് മാത്രമാണ് വിളിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇതിനെ ഗോ സംരക്ഷണ സെസ് (കൗ സെസ്) എന്ന് വ്യക്തമായി രേഖപ്പെടുത്താറാണെന്ന് ഹോട്ടല്‍ മാനേജര്‍ നിഖില്‍ പ്രേം പറഞ്ഞു.
2018 ജൂണില്‍ അന്നത്തെ വസുന്ധര രാജെ സര്‍ക്കാരാണ് വിദേശമദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, നാടന്‍ മദ്യം, ബിയര്‍ എന്നിവയ്ക്ക് 20 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ തുക ഗോ സംരക്ഷണത്തിനായി നീക്കിവച്ചിട്ടുള്ള ഫണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെ നടപടിക്കു പിന്നിലെ യുക്തി ചോദ്യംചെയ്ത് പലരും രംഗത്തെത്തി.