ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു: ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്
Wednesday, October 15, 2025 3:21 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.