അഞ്ചുറൺസിനിടെ വീണത് നാലുവിക്കറ്റുകൾ; കേരളത്തിനെതിരേ തകർന്നടിഞ്ഞ് മഹാരാഷ്ട്ര
Wednesday, October 15, 2025 9:50 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മഹാരാഷ്ട്രയ്ക്ക് ബാറ്റിംഗ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ബാറ്റിംഗ് ആരംഭിച്ച മഹാരാഷ്ട്രയുടെ തുടക്കം തകർച്ചയോടെയാണ്. സ്കോർബോർഡ് തുറക്കുന്നതിനു മുമ്പുതന്നെ മൂന്നു മുൻനിര ബാറ്റർമാർ കൂടാരംകയറി. പൃഥ്വി ഷാ (പൂജ്യം), അർഷിൻ കുൽക്കർണി (പൂജ്യം), സിദ്ധേഷ് വീർ (പൂജ്യം), ക്യാപ്റ്റൻ അങ്കിത് ബാവ്നെ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷും എൻ.പി. ബേസിലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. റണ്ണൊന്നുമെടുക്കാതെ ഋതുരാജ് ഗെയ്ക്വാദും സൗരഭ് നവാലെയുമാണ് ക്രീസിൽ.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
കേരളം പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബാ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ. ഏദൻ ആപ്പിൾ ടോം.
മഹാരാഷ്ട്ര പ്ലേയിംഗ് ഇലവൻ: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അർഷിൻ കുൽക്കർണി, സിദ്ധേഷ് വീർ, ഋതുരാജ് ഗെയ്ക്വാദ്, സൗരഭ് നവാലെ, ജലജ് സക്സേന, വിക്കി ഓസ്ത്വാൾ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.