കുക്കർകൊണ്ട് തലയ്ക്കടിച്ചു, കഴുത്തറത്തു; വീട്ടമ്മയെ കൊന്ന പ്രതികൾ അറസ്റ്റിൽ
Saturday, September 13, 2025 12:16 PM IST
ഹൈദരാബാദ്: ഫ്ളാറ്റില്‍ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍കൊണ്ട് തലയ്ക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വീട്ടിലെ ജോലിക്കാരായിരുന്ന ഇവരെ ജാർഖണ്ഡിൽ നിന്നാണ് പിടികൂടിയത്.
പ്രത്യേക സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ ഹൈദരാബാദിൽ എത്തിക്കും. വീട്ടിലെ സിസിടിവിയിൽ ഇവരുടെ ചിത്രം പതിഞ്ഞിരുന്നു. സംഭവത്തിന് ശേഷം കുളിച്ചതിന് ശേഷമാണ് പ്രതികൾ ഫ്ളാറ്റിൽ നിന്നും പോയത്.
സൈബരാബാദിലെ സ്വാന് ലേക്ക് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന രേണു അഗര്‍വാള്‍(50) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ഫ്ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണംപോയിരുന്നു. പത്തുദിവസം മുൻപ് ഇവരുടെ ഫ്ളാറ്റില്‍ ജോലിക്കെത്തിയ ജാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷയും മറ്റൊരു ഫ്ളാറ്റിലെ ജോലിക്കാരനായ റൗഷാന് എന്നയാളുമാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അതിക്രൂരമായാണ് രേണു അഗര്‍വാളിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തറത്തനിലയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചോരപുരണ്ടനിലയില്‍ ഫ്ളാറ്റില്‍ ഉപേക്ഷിച്ചിരുന്നു.
സ്റ്റീല്‍ ബിസിനസുകാരനായ രേണുവിന്റെ ഭര്‍ത്താവ് അഗര്‍വാളും 26കാരനായ മകനും ബുധനാഴ്ച രാവിലെ പത്തോടെയാണ് ഫ്ളാറ്റില്‍നിന്ന് സ്ഥാപനത്തിലേക്ക് പോയത്. വൈകിട്ട് അഞ്ചിന് അഗര്‍വാള്‍ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെ സംശയംതോന്നിയ ഇദ്ദേഹം നേരത്തേ സ്ഥാപനത്തില്‍നിന്നിറങ്ങി ഫ്ളാറ്റിലേക്ക് വരികയായിരുന്നു. എന്നാല്‍, ഫ്ളാറ്റിന്റെ പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ ഫ്ളാറ്റിലെ പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്നാണ് അകത്തുകടന്നത്.
തുടര്‍ന്ന് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് രേണുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഉപേക്ഷിച്ച ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.
വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടിയിട്ടശേഷം പ്രതികള്‍ പ്രഷര്‍കുക്കര്‍ കൊണ്ട് ഇവരുടെ തലയ്ക്കടിച്ചതായി പോലീസ് പറഞ്ഞു. കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറത്തത്. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്ളാറ്റിലെ കുളിമുറിയില്‍നിന്ന് കുളിക്കുകയും ഇതിനുശേഷമാണ് വസ്ത്രം മാറി രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു.