വയനാട് ദുരന്തം: ആവശ്യത്തിന്റെ എട്ടിലൊന്നു പോലും കേന്ദ്രം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി
Saturday, October 4, 2025 7:08 PM IST
തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1202.12 കോടിയുടെ അടിയന്തര സഹായം കേരളം അഭ്യർഥിച്ചു. ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളാൻ അഭ്യർഥിച്ചിട്ടും ഇതുവരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാകുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചു.
അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാൻ പോലും അഞ്ചുമാസം സമയം എടുത്തു. ഇതു മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ ഇല്ലാതാക്കി. 2221.03 കോടി രൂപ പുനർനിർമാണ സഹായമാണ് വേണ്ടതെന്നു മാനദണ്ഡ പ്രകാരം ആവശ്യപ്പെട്ടതിന്മേൽ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നമ്മുടെ യഥാർഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും ഈ തുക വരില്ല.
സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.