യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല. എതിരാളികളുടെ മുന്നിലേക്ക് നെഞ്ചുവിരിച്ച് ചെല്ലുന്ന വീരനായകനായല്ല, പുലർവെട്ടത്തിൽ തന്റെ ശരീരം അഭിഷേകം ചെയ്യാൻ വന്ന അബലയായ ഒരുവളുടെ വിഹ്വലമായ സ്നേഹത്തെ ആശ്വസിപ്പിക്കുന്നവനായിട്ടാണ് ഉത്ഥിതനായ യേശു വെളിപ്പെടുന്നത്.
മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു മരണത്തിന്റെ, അതിന്റെ ഉൾപ്പൊരുൾ വെളിപ്പെടുത്തിയ പുനരുത്ഥാനത്തിന്റെ, ഓർമ പുതുക്കലിലാണ് നാം. കേവലം മതപരമായ അർഥത്തിൽ മാത്രമല്ല യേശുവിന്റെ മരണവും ഉത്ഥാനവും ചരിത്രത്തിൽ പ്രസക്തമാകുന്നത്.
മനുഷ്യന്റെ ജീവിതാന്വേഷണത്തെ, മാന്യമായ മനുഷ്യാവസ്ഥകളെ, ഏതു മനുഷ്യനും നടക്കുന്ന വഴികളെ അത് ചരിത്രത്തിനും ഉപരിയായ ഒരു ജീവധാരയുമായി ബന്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അത് എല്ലാ മനുഷ്യജീവനുകളെയും സ്പർശിക്കുന്ന ഒരു പ്രതീകം കൂടിയാണ്.
ഹിംസ അതിന്റെ ഏറ്റവും ഭയാനകരൂപത്തിൽ സ്വയം വെളിപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ക്രൂശിതന്റെ രൂപം. ചാട്ടവാറടിയേറ്റ് അടിമുടി ചതഞ്ഞുകീറിയ മനുഷ്യശരീരവും തലയിൽ തറച്ചുകയറിയ മുൾക്കിരീടവുമായി, വിശന്നു കാറുന്ന കഴുകൻമാർക്ക് കീഴെ പൊരിവെയിലിൽ നഗ്നമായി ആണികളിൽ തൂക്കിയിട്ടിരിക്കുന്നു.
ശാരീരികമായി ദുസഹമായ വേദനയോടൊപ്പം ഒരു മനുഷ്യവ്യക്തി ആഗ്രഹിക്കുന്ന, അർഹിക്കുന്ന, സകല സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ബഹുമതിയുടെയും നിഷേധം അതിലുണ്ട്. കുറ്റവാളിയെന്ന നിലയിൽ ക്രൂശിതൻ സമൂഹത്തിന്റെ ജീവിതക്രമത്തിനു പുറത്തേക്കു വലിച്ചെറിയപ്പെട്ടവനാണ്. ഒരു മേൽക്കൂരയുടെ തണലോ വസ്ത്രത്തിന്റെ മറവോ ശവസംസ്കാരത്തിന്റെ മാന്യതയോ അവന്റെ ശരീരം അർഹിക്കുന്നില്ല. കുറ്റപ്പെടുത്തലിന്റെ കൂർത്ത നോട്ടങ്ങളും പരിഹാസത്തിന്റെ മുനയുള്ള വാക്കുകളും ജീവനറ്റുപോകുവോളം അവനെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
വ്യക്തിപരമായ ഈ ദുരന്താവസ്ഥയോടൊപ്പം വിവേചനത്തിന്റെ രാഷ്ട്രീയവുമുണ്ട്. ഒരു റോമൻ പൗരൻ ഒരിക്കലും ക്രൂശുമരണത്തിന് വിധിക്കപ്പെടുകയില്ലെന്ന് ചിന്തകനായ സെനേക്ക രേഖപ്പെടുത്തുന്നു. കടുത്ത രാജ്യദ്രോഹം ചെയ്താൽ പോലും മരണദണ്ഡനം പൊതുവേ ഒഴിവാക്കപ്പെടും. ക്ഷിപ്രമരണമോ വേദനകുറഞ്ഞ മരണമോ ലഭിക്കും. പൗരത്വവും അത് നൽകുന്ന അധികാരാവകാശങ്ങളും ഇല്ലാത്തവരാണ് കുരിശുമരണം പോലെ ഹീനമായ ശിക്ഷകൾ ഏറ്റുവാങ്ങിയിരുന്നത്.
റോമൻ നിയമവ്യവസ്ഥയിൽ സംരക്ഷിതവിഭാഗമായിരുന്നു യഹൂദർ. പൗരത്വത്തോളം വരില്ലെങ്കിലും മതം അവർക്ക് സവിശേഷമായ അവകാശങ്ങൾ നൽകി. ആ അവകാശങ്ങൾ ഉപയോഗിച്ചാണ് യേശുവിനെതിരെ യഹൂദമത നേതാക്കൾ കരുക്കൾ നീക്കുന്നത്. എങ്കിലും യഹൂദപാരന്പര്യങ്ങളെ വെല്ലൂവിളിക്കുന്നത് മരണശിക്ഷ ലഭിക്കുവാൻ മതിയായ കുറ്റമായിരുന്നില്ല. അതുകൊണ്ട് മരണശിക്ഷ ഉറപ്പുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് യേശുവിന്റെ മരണം ആഗ്രഹിച്ചിരുന്നവർ യേശുവിനെ അധികാരികളുടെ മുന്നിൽ എത്തിക്കുന്നത്.
സ്നേഹത്തിന്റെ ജയ്വിളി
സാമ്രാജ്യത്വ രാഷ്ട്രീയവും യഹൂദ മതനേതൃത്വവും തമ്മിലുള്ള നീക്കുപോക്കുകളിൽ പാർശ്വവത്ക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തോടൊപ്പമാണ് സുവിശേഷങ്ങളിൽ യേശു പ്രത്യക്ഷപ്പെടുന്നത്. അന്നന്നത്തേക്കുള്ള അന്നം പോലും മറന്ന് വചനത്തിനുവേണ്ടി മരുപ്രദേശങ്ങളിൽ അലഞ്ഞെത്തിയ ജനം മുതൽ ജനത്തിനും ഭരണാധികാരികൾക്കും ഇടയിൽ ഇടപാടുകാരനായി നിന്ന് വെറുപ്പ് മാത്രം സന്പാദിച്ചുകൂട്ടിയ ചുങ്കക്കാർ വരെ അതിലുണ്ട്. രാപകൽ വിയർപ്പൊഴുക്കിയിട്ടും കരംകെട്ടാനുള്ള നാണയത്തിന് ഒരു അത്ഭുതത്തിന്റെ തുണവേണ്ടുന്ന മുക്കുവനായ ശിമയോനും റോമാക്കാർക്കെതിരെ വാളെടുത്ത മറ്റൊരു ശിമയോനും അവനോടൊപ്പമുണ്ട്.
മതനേതൃത്വം ഭ്രഷ്ട് കൽപ്പിച്ച രോഗികളും സമൂഹം അറപ്പോടെ അകറ്റിനിർത്തിയ പാപികളും അവന്റെ സ്നേഹത്തിന്റെ തണലിലുണ്ട്. ഒന്നാലോചിച്ചാൽ ദാരിദ്ര്യത്തിലും അനാഥത്വത്തിലും അരികുചേർക്കപ്പെട്ട ആയിരങ്ങൾ രക്ഷയ്ക്കായി സമർപ്പിച്ച പ്രാർഥനയ്ക്കാണ്, ജറുസലേം നഗരത്തിലേക്കുള്ള അവന്റെ അവസാന വട്ടത്തെ പ്രവേശനത്തിന്, ഒരു രാഷ്ട്രീയ കുറ്റകൃത്യത്തിന്റെ നിറം നൽകിയത്. ‘ഓശാന’ എന്ന് അവർ അവന്റെ മുന്നിൽ പാടി. ‘രക്ഷിക്കണമേ’ എന്നാണ് ആ വാക്കിന്റെ അർഥം.
ബന്ധനസ്ഥന്റെ മൗനം
എന്നാൽ അന്നോ ഇന്നോ രാഷ്ട്രീയ രംഗത്ത് പരിചിതമായ വഴികളായിരുന്നില്ല യേശുവിന്റേത്, തനിക്ക് വഴിയൊരുക്കിയ ജനത്തിനരികിലേക്ക് അവൻ കടന്നുവന്നത് എളിയവന്റെ വാഹനമായ കഴുതയുടെ പുറത്തേറിയാണ്. തന്നെ ചോദ്യം ചെയ്ത അധികാരികളുടെ അധികാരത്തെ അവൻ നിഷേധിച്ചത് വാക്കുകളേക്കാൾ കനമേറിയ മൗനംകൊണ്ടാണ്.
തന്റെ പ്രാണനുവേണ്ടി കെണിയൊരുക്കിയ അധികാരവർഗത്തെ അവൻ നേരിട്ടത് ജീവനിലേക്കു തുറക്കുന്ന മരണം മനസാവരിച്ചുകൊണ്ടാണ്. അതിരുകൾ തുറക്കുന്ന, ആശയറ്റവനെ ചേർത്തുനിർത്തുന്ന, ദൂർബലനെ ബലപ്പെടുത്തുന്ന, മരണത്തിലേക്ക് കാലൂന്നിയവനെ പിടിച്ചുകയറ്റുന്ന സ്നേഹത്തിന്റെ ഭാഷയായിരുന്നു അവന്റെ രാഷ്ട്രീയത്തിന്. സാമ്രാജ്യത്തിന്റെ പ്രതിനിധിയായി തന്നെ ചോദ്യം ചെയ്ത ഗവർണറോട് അവൻ ശാന്തനായിപ്പറഞ്ഞു, “എന്റെ രാജ്യം ഐഹികമല്ല” (യോഹ. 18/36).
തിരുത്താനും തിരിച്ചുനടക്കാനും
കലുഷിതമായ നമ്മുടെ കാലത്തിന് തിരിച്ചുനടക്കാനുള്ള മാർഗരേഖയായി സമാരാധ്യനായ ഫ്രാൻസിസ് മാർപാപ്പ കാണിച്ചുതരുന്നത് സ്നേഹത്തിന്റെ ഈ രാഷ്ട്രീയമാണ്. ‘എല്ലാവരും സഹോദരർ’ എന്ന പേരിൽ അടുത്ത കാലത്ത് പിതാവ് നൽകിയ ആഹ്വാനത്തിൽ അതുണ്ട്. അതിരുകൾ ആപേക്ഷികമാകുന്ന, സാഹോദര്യത്തിന്റെ പാലങ്ങൾ പണിയുന്ന കരുതലിന്റെ കരംനീട്ടുന്ന ഒരു രാഷ്ട്രീയം - ജീവിത സമീപനം.
മേൽപ്പറഞ്ഞ പ്രകാരം മാനുഷിക നീതിയുടെ വ്യവഹാരത്തിൽ യേശുവിന്റെ മരണത്തെ കാണുന്പോൾ, മനുഷ്യന്റെ ചിന്തകൾക്ക് അതീതമായ ഒരു നീതീകരണത്തിന്റെ അനുഭവമായി അവന്റെ പുനരുത്ഥാനം നമ്മുടെ മുൻപിൽ തെളിവാർന്നുവരുന്നു. ദൈവം അവനെ ഉയർപ്പിച്ചു എന്ന കേവലസത്യമായിട്ടാണ് പുതിയ നിയമം ഈ സംഭവത്തെ അവതരിപ്പിക്കുക. എന്നാൽ തികച്ചും മാനുഷികമായ ഒരു പ്രാരംഭം ഈ നീതികരണത്തിനുണ്ട്.
യഹൂദപ്രമുഖരായിരുന്ന ചിലർ ധൈര്യപൂർവം ഗവർണറെ സമീപിച്ച് യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നു. അവർ രാജാവിനുചിതമായ ബഹുമതിയോടെ അവന്റെ ശരീരം സംസ്കരിച്ചു. ഈ സംഭവത്തിൽ ഒരു വലിയ തിരുത്തലുണ്ട്. ക്രൂശിന്റെ അപമാനത്തിലേക്ക് അവനെ വലിച്ചെറിഞ്ഞ വെറുപ്പിനെ ശാന്തമായി അവർ തിരുത്തുകയാണ്.
ഉയിർപ്പിനെ സംബന്ധിച്ച സുവിശേഷ വിവരണങ്ങളിലെല്ലാം പ്രകടമായ ഈ ശാന്തതയുണ്ട്. യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല. എതിരാളികളുടെ മുന്നിലേക്ക് നെഞ്ചുവിരിച്ച് ചെല്ലുന്ന വീരനായകനായല്ല, പുലർവെട്ടത്തിൽ തന്റെ ശരീരം അഭിഷേകം ചെയ്യാൻ വന്ന അബലയായ ഒരുവളുടെ വിഹ്വലമായ സ്നേഹത്തെ ആശ്വസിപ്പിക്കുന്നവനായിട്ടാണ് ഉത്ഥിതനായ യേശു വെളിപ്പെടുന്നത്.
ക്രിയാത്മകമാകുന്ന മൗനവും രോഷവും
വിചാരണയുടെ അവസരത്തിൽ അന്യദേശക്കാരനായ ഗവർണർ പീലാത്തോസിനോട് യേശു സൗമ്യമായി സംഭാഷണം ചെയ്യുന്നുണ്ട്. പക്ഷെ യഹൂദവംശജനായ ഹേറോദേസിന്റെ ചോദ്യങ്ങൾക്കൊന്നും യേശു മറുപടി നൽകിയില്ല. തന്നെ ഒരു അത്ഭുതപ്രവർത്തകനായി കണ്ട് കൊട്ടാരത്തിലേക്ക് ക്ഷണിച്ച ഹോറോദോസിനെ ‘കുറുക്കൻ’ എന്ന് വിളിച്ച് ഒഴിവാക്കുന്ന ഒരു മുൻകഥയുമുണ്ട്.
പലസ്തീനിൽ അന്നു നിലനിന്നിരുന്ന അനീതിയുടെയും രക്തച്ചൊരിച്ചിലിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തോടുള്ള കടുത്ത പ്രതിഷേധം നികുതി കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമെറിഞ്ഞ യഹൂദനേതാക്കളോട് ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് മറുപടി പറയുന്പോൾ, വിവാദങ്ങളിൽ നിന്ന് ഒഴിയാനുള്ള കൗശലമെന്ന് ഇന്നത്തെ വായനക്കാരനു തോന്നാം. പക്ഷേ അതല്ല വസ്തുത - ആകാശത്തിനു കീഴിലുള്ള സകലതും ദൈവത്തിന്റേതാണെന്ന് ദിവസവും ഏറ്റുചൊല്ലുന്ന യഹൂദന് ആ പറഞ്ഞതിന്റെ അർഥം നന്നായി മനസിലാകും. നിയമവ്യവസ്ഥയെ നേരിട്ടുവെല്ലുവിളിക്കാൻ നിൽക്കാതെ, ദൈവമാണ് ഉടയവൻ എന്ന് യേശു പ്രഖ്യാപിക്കുകയാണ്.
ദൈവാരാധനയിൽ വരുത്തിയ വീഴ്ചകളാണ് രാഷ്ട്രീയമായ അടിമത്തത്തിലേക്ക് അവരെ എത്തിച്ചതെന്ന തീക്ഷ്ണമായ കുറ്റാരോപണവും ആ വാക്കുകളിൽ ഉണ്ട്. നാണയം സീസറിന്റെതാണെങ്കിൽ അത് സീസറിന് കൊടുക്കുക. പക്ഷേ ദൈവം അവകാശമായിത്തന്ന ഭൂമിയും അതിലെ ജീവിതവും സീസറിന് അവകാശപ്പെട്ടതല്ല. രാഷ്ട്രീയവും സാമൂഹ്യവുമായ അനീതികൾക്കെതിരേ സന്ധിയില്ലാത്ത നിലപാടുകൾ യേശുവിന്റെ ജീവിതത്തിലുടനീളം കാണാം.
ജീവിതാവസാനത്തിൽ ജറുസലേമിൽ നടത്തുന്ന പ്രഭാഷണങ്ങളിൽ ഈ പ്രതിഷേധം വാക്കായി മുഴുങ്ങുന്നുണ്ട്. ദേവാലയം ശുദ്ധീകരിക്കുന്ന സംഭവത്തിൽ രോഷാകുലനാകുന്ന യേശുവിനെയും നാം കാണുന്നു. പക്ഷെ അനീതിയോടും അക്രമത്തോടും ഉളള യേശുവിന്റെ സമീപനം കൂടുതൽ ക്രിയാത്മകമാണ്. ശബ്ദമുയർത്തലിനെക്കാൾ, ചാട്ടവറടിയേക്കാൾ, അത് വ്യക്തിപരമായ രൂപാന്തരീകരണത്തിലാണ് ശ്രദ്ധിക്കുക. മറ്റുളളവന്റെ മുറിവുണക്കുന്നതിനായി സ്വയം വിട്ടുനൽകുന്ന ഒരു കർമപദ്ധതിയാണത്.
ആകാശം നല്ലവന്റെയും ദുഷ്ടന്റെയും മേൽ ഒരുപോലെ മഴപെയ്യിക്കുന്നു എന്ന തിരിച്ചറിവ് അതിന് പ്രസന്നത നൽകുന്നു. വിതയ്ക്കപ്പെട്ട വിത്തിനോടൊപ്പം രാവിന്റെ ഇരുട്ടിൽ കള കൊണ്ടുവന്നു വിതയ്ക്കുന്ന ശത്രുവിനെപ്പറ്റി അത് ജാഗ്രതപ്പെടുന്നു. എന്നാലും ഒരു വിളവെടുപ്പുകാലത്ത് കതിരും പതിരും വേർപിരിയും എന്ന് അത് ഉറച്ചു പ്രത്യാശിക്കുന്നു. ആ വിളവെടുപ്പുകാലത്ത് പരമാവധി വിളവുളള കതിരുകളായി കാണപ്പെടാൻ അത് ഉത്സാഹം പകരുന്നു.
അനീതിയുടെ കാലത്ത് ക്രിയാത്മകമായി നീതിയോടും നന്മയോടും പക്ഷം ചേരാനുളളതാണ് നമ്മുടെ കടമ. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തീയമായ രാഷ്ട്രീയ ധർമം. കോലാഹലങ്ങളില്ലാതെയും രക്തചൊരിച്ചിലിൽ എത്താതെയും ക്രിസ്തീയ സഭ അത് തലമുറകളായി നിർവഹിക്കുന്നുണ്ട്. ഹിംസയുടെ രാഷ്ട്രീയം അതിന്റെ ദൃംഷ്ടകൾ വെളിവാക്കുന്പോൾ സഭ നിലപാടുകൾ മാറ്റുന്നില്ല.
രക്തസാക്ഷിത്വത്തെ ഭയപ്പെട്ടിട്ടുമില്ല. പക്ഷെ ക്ഷമാപൂർണമായ സാമൂഹ്യ സഹവർത്തിത്തം, വീണവരെ താങ്ങാനും പിന്തളളപ്പെട്ടുപോയവനെ സഹായിക്കാനും ഉതകുന്ന സഹോദര്യം ശുശ്രൂഷകളുടെ മേഖലകളെ തേജസുറ്റതായി നിർത്താനുതകുന്ന സമർപ്പണം. നീതിയും സ്നേഹവും മുറുകെപ്പിടിച്ചുകൊണ്ടുളള ക്രിയാത്മക ജീവിതം എന്നിവയുടെ ഒക്കെ തുടർച്ചയായി വരുന്പോഴാണ് രക്തസാക്ഷിത്വം സാകല്യമുളള ഒരു ജീവിതത്തിന്റെ സാക്ഷ്യമാവുക.
കാരണം ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ചക്രവാളം ഉത്ഥിതന്റെ ജീവിതമാണ്. മരണത്തെ മറികടക്കുന്ന ശക്തി ദൈവം വെളിവാക്കുന്ന ഉത്ഥാനത്തിന്റെ നിമിഷമാണ് അതിനെ പ്രകാശമാനമാക്കുന്നത്. ക്ഷമയോടെ കാത്തിരിക്കാനും വിവേകത്തോടെ അപകടങ്ങളിൽനിന്ന് ഒഴിയാനും ക്രിസ്തു തന്റെ ശിഷ്യരെ പഠിപ്പിച്ചിട്ടുളളത് നമ്മുടെതുപോലെയുളള അനേക തലമുറകളെ മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ്.
വിശ്വസനീയം, സ്ഥിരീകരണം, രൂപാന്തരീകരണം
ഉയിർപ്പുപെരുന്നാൾ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ജ്വലിക്കുന്നത്, സജീവമാകുന്നത്. ഉയിർപ്പു പെരുന്നാളിനെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ പറയുന്നത് ശ്രദ്ധിക്കുക. “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം”. (1 കോറി.15:14). നസറായന്റെ അനുയായികളെ പിന്തിരിപ്പിക്കുന്നതിൽ സന്തോഷവും ആവേശവും കണ്ടെത്തി ആഘോഷിച്ചിരുന്ന സാവൂൾ പൗലോസായി മാറിയപ്പോൾ ഉറച്ച വിശ്വാസത്തിൽ കോറിന്തിലെ ദൈവജനത്തെ പഠിപ്പിക്കുകയാണ്.
യേശുക്രിസ്തു ദൈവപുത്രൻ എന്ന വിശ്വാസപശ്ചാത്തലത്തിൽ മാത്രം സ്വീകാര്യമാകുന്ന ഒരു പ്രബോധനമാണിത്. കല്ലറയിൽ എത്തിയവരോടുള്ള ദൈവദൂതന്മാരുടെ ചോദ്യം പ്രസക്തമാകുന്നു “അവർ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോൾ അവർ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നതെന്തിന്?” (ലൂക്കാ 24:5).
ദൈവപിതാവ് മരിച്ചവരിൽനിന്ന് യേശുക്രിസ്തുവിനെ ഉയിർപ്പിച്ചു. “ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു”. (ലൂക്കാ 24:26-27).
നസറായന്റെ വഴിയെ നടക്കുന്നവൻ ഗോഗുൽത്തായിലെ കുരിശിന്റെ മുൻപിൽ എത്താതിരിക്കില്ല. ദൈവപുത്രനെ അനുഗമിക്കുന്നതിനുളള ആത്മസമർപ്പണം നടത്തുന്നവൻ ഉയിർപ്പിന്റെ ഒളിമങ്ങാത്ത ശോഭയിൽ പ്രകാശിതനാകും: “അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല” (സങ്കീ. 34:5).
അക്രമവും വെറുപ്പും നമ്മുടെ സമൂഹത്തിൽ ‘വിജയപദ്ധതി’കളായി മാറുന്ന ഇന്നത്തെ കാലത്ത് നമ്മുടെ സാമൂഹികവും ആത്മീയവുമായ നിലപാടുകളെ പ്രകാശിപ്പിക്കുന്ന ഒരു അടയാളവും വാഗ്ദാനവും സ്ഥിരീകരണവുമാണ് ഉയിർപ്പ്. അനീതിയുടെയും ഹിംസയുടെയും ആധിപത്യം നിലനിൽക്കുകയില്ല.
നീതിയുടെയും സത്യത്തിന്റെയും ആത്യന്തികമായ വിജയം ഉറപ്പാക്കാൻ ദൈവത്തിന്റെ അദൃശ്യകരങ്ങൾ മനുഷ്യജീവനു കാവലുണ്ടെന്ന് അത് ഓർമ്മിപ്പിക്കുന്നു. ആ കരങ്ങൾക്ക് മരണത്തിൽ നിന്ന് മനുഷ്യനെ വാരിയെടുക്കാനാവും. മനുഷ്യാതീതമായ ആ നീതി വെളിപ്പെടുന്ന കാലത്തോളം കർമബദ്ധമായ ഒരു ജീവിതം മനുഷ്യനു ദൈവത്തോടും സഹജീവികളോടുമുളള കടമയാണ്, രൂപാന്തരീകരണത്തിലേക്കുള്ള തുറന്ന വാതിലും!
ഏവർക്കും ഉയിർപ്പു പെരുന്നാളിന്റെ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു!
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.