ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അടിമത്തത്തിലായ നാട്. അവിടെ വിസ്മരിക്കപ്പെട്ട ഒരു രാജവംശം. അതിന്റെ വിദൂരമായ ഒരു കണ്ണിയിൽ വിസ്മയങ്ങൾ നിറയുന്ന ഒരു കുടുംബം. അതിൽ വന്നു പിറക്കുന്ന അദ്ഭുതശിശു. അവന്റെ ജനനത്തിന്റെ ദൈവികത അറിയുന്നവർ മാത്രം അവനെ സർവ്വ ലോകത്തിന്റെയും രക്ഷകനായി തിരിച്ചറിയുന്നു. അജ്ഞതയുടെയും വെറുപ്പിന്റെയും ശക്തികൾ അവനെ വേട്ടയാടുന്നു. സ്വർഗ്ഗത്തിന്റെ ദാനമായി ലഭിക്കുന്ന തിരിച്ചറിവുകൾ അവന്റെ ജീവനെ സംരക്ഷിക്കുന്നു. ഐതിഹാസികം എന്ന് കരുതാവുന്ന ഈ മാനങ്ങൾക്ക് അപ്പുറം തിരുപ്പിറവിയുടെ കഥയെ ചോരയും നീരുമുളള മനുഷ്യചരിത്രത്തോട് ചേർത്തുനിർത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രത്തോട് ഈ വിവരണത്തിന്റെ ഈടുറപ്പുളള ബന്ധം. രണ്ട് തലമുറകളായുളള പഴയനിയമ വചനസംഹിതകൾ പ്രതീക്ഷയുടെ അണയാത്ത നാളംപോലെ ഈ അത്ഭുതപുത്രനിലേക്ക് വിരൽ ചൂണ്ടിയിരുന്നു എന്ന വസ്തുത. ഈ രണ്ടുവശങ്ങളും ഒരുമിച്ചുചേരുന്നതാണ് ഇസ്രായേൽ എന്ന പുരാതന ജനതയുടെ ജീവിതം.
വീഴ്ചകളെ ജയിക്കുന്ന ദൈവം
ദാവീദിന്റെ കാലം മുതൽ നാലു നൂറ്റാണ്ടു നിലനിന്ന രാജ്യം രാഷ്ട്രീയമായും മതപരമായും പരാജയമടഞ്ഞത് ബി.സി. ആറാം നൂറ്റാണ്ടിലാണ്. തുടർന്നു രാഷ്ട്രീയമായ അടിമത്തത്തോടൊപ്പം മതപരമായ അസ്വാതന്ത്ര്യങ്ങളും യഹൂദ ജനതയുടെ ഭാഗധേയമായി. വിദേശ ശക്തികളുടെ അധിനിവേശങ്ങൾ, കൂട്ടക്കൊലകൾ, ക്രൂശിക്കലുകൾ... ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ പട വാഗ്ദത്ത ഭൂമിയിലെത്തി. അവരുടെ ആജ്ഞാനുവർത്തിയായ ഹേറോദേസ് പുലർത്തിയ നയങ്ങൾ യഹൂദരുടെ ആത്മാഭിമാനത്തെയും സ്വത്വബോധത്തെയും തകർക്കുന്നതായിരുന്നു. അയാൾക്കു സ്തുതി പാടിയ ജറുസലെമിലെ മതനേതൃത്വം ജനവിരുദ്ധവും മതവിരുദ്ധവുമായ ഒരു മർദകശക്തിയായിത്തീർന്നു.
ദാവീദ് അദ്ദേഹത്തിന്റെ വംശത്തിന് ദൈവികമായി ലഭിച്ച വാഗ്ദാനങ്ങളും വിദൂരവും അന്യവുമായ ഒരു ഓർമ്മ മാത്രമായി മാറിക്കഴിഞ്ഞിരുന്ന ഇക്കാലത്താണ് ദൈവനിശ്ചയത്താൽ ഒരുമിച്ചു ചേർക്കപ്പെട്ട ജോസഫും മറിയവും ആ വിദൂര ഓർമകളിലേക്ക് തങ്ങളെ ചേർത്തു നിർത്തുന്ന ബേത്ലഹേം എന്ന കുഗ്രാമത്തി ലേക്ക് യാത്ര ചെയ്യുന്നത്. ദൈവത്തിന്റെ ആത്മാവ് മുഖേന തന്റെ ഉദരത്തിൽ ആവിർഭവിച്ച ശിശുവിനെ മറിയം ബെത്ലഹേമിൽ പ്രസവിച്ചു. അവന് ദൈവം വെളിപ്പെടുത്തിയ പ്രകാരം യേശു എന്ന് പേരിട്ടു. ’ദൈവം രക്ഷിക്കുന്നു’ എന്നാണ് ആ പേരിന്റെ അർത്ഥം.
മനുഷ്യന്റെ പദ്ധതികൾ ഇരുളടയുന്നിടത്ത് അവന്റെ വംശമഹിമയും ശക്തിയും വീണടിയുന്നിടത്ത,് കുറ്റിയറ്റുപോയ വംശത്തിൽനിന്ന് അത്ഭുതകരമായി ദൈവ ത്തിന്റെ സാന്നിദ്ധ്യം മുളപൊട്ടുകയാണ്. ജസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള പുറപ്പെടും. അവന്റെ വേരിൽനിന്ന് ഒരു ശാഖ പുറപ്പെടും എന്നാണ് നൂറ്റാണ്ടുകൾക്ക് മുന്പ് പ്രവാചകൻ (ഏശയ്യ 11:1) ഈ ജനനത്തെക്കുറിച്ച് രേഖപ്പെടുത്തിയത്. എല്ലാ വിധത്തിലും പരാജയപ്പെട്ടുപോയ ഒരു ജനതയുടെ തായ്വേരിൽ നിന്ന് ആ മുള പുറപ്പെടുന്നതിന്റെ അർത്ഥം മനുഷ്യന്റെ എല്ലാ പരാജയത്തെയും ജയിക്കാൻ, എല്ലാ അവിശ്വസ്തതയെയും തിരുത്താൻ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് സാധിക്കും എന്നാണ്. ഏറ്റവും ദുർബലമായതിനെയും തന്റെ രക്ഷയുടെ ഉപകരണമാക്കാൻ അവിടുത്തേക്ക് സാധിക്കും.
പരിധികളില്ലാത്ത സ്നേഹം
എന്നാൽ ദൈവം ഇടപെടുന്നത് ദാവീദിന്റെ കുലത്തിന്റെയോ ഇസ്രായേൽ വംശത്തിന്റെ തന്നെയോ മഹിമയെ പുന:സ്ഥാപിക്കാനല്ല. ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് എല്ലാ ജനതകളെയും ദൈവത്തിന്റെ കാരുണ്യത്തിന്റെ തണലിലേക്ക് കൂട്ടിചേർക്കാനായിരുന്നു എന്ന് പ്രവാചകൻമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (ഉദാ. ഏശയ്യ 53). തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പരാജയം മറികടന്ന് ദൈവത്തിന്റെ പദ്ധതിയാണ് വിജയിക്കുക. ആ പദ്ധതിയാകട്ടെ സർവജനതകൾക്കുമായി അവിടുന്ന് ഒരുക്കിയിരിക്കുന്ന രക്ഷയാണ് (ലൂക്കാ 2:31). മനുഷ്യരിലൂടെ മനുഷ്യന്റെ നന്മ ഉറപ്പിക്കാനാണ് ദൈവം ഇസ്രായേൽ ജനതയെ തെരഞ്ഞെടുത്ത് ഒരുക്കിയത്. എന്നാൽ മനുഷ്യവംശത്തിന്റെ പരിമിതിയും അവിടുത്തെ അനന്തജ്ഞാനത്തിൽ വെളിപ്പെട്ടിരുന്നു. അതുകൊണ്ട് കാലത്തിന്റെ പൂർണ്ണതയിൽ തന്റെ ഏകജാതനെത്തന്നെ മനുഷ്യനായി അയയ്ക്കാൻ ദൈവം തിരുമനസ്സായി.
ചുരുക്കത്തിൽ, മനുഷ്യവംശത്തോട് ദൈവത്തിനുളള അചഞ്ചലവും നിത്യവുമായ സ്നേഹമാണ് ക്രിസ്മസ് എന്ന് വിളിക്കപ്പെടുന്ന പിറവിത്തിരുനാൾ. തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്ന് സുവിശേഷകൻ പറയുന്നു (യോഹന്നാൻ 3:16). ഈ പുത്രൻ ദൈവം തന്നെയെന്നും വചനം ശങ്കകൂടാതെ പറയുന്നുണ്ട്. അവൻ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ് (ഹെബ്രായർ 1:3) എന്നാൽ ദൈവപിതാവുമായുളള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യസ്നേഹത്തെ പ്രതി അവൻ മനുഷ്യനാവുകയും എല്ലാവരുടെയും ദാസനായി കാണപ്പെടുകയും ചെയ്തു (ഫിലിപ്പ്യർ 2:6-8). യേശുവിൽ മറ്റൊരിടത്തും ഇല്ലാത്തവിധം ദൈവം മനുഷ്യചരിത്രത്തിൽ സമീപസ്ഥനും സംലഭ്യനും ആകുന്നു എന്നതാണ് ഈ വചനത്തിന്റെ ഉൾപൊരുൾ. ‘എമ്മാനുവൽ എന്ന് അവൻ വിളിക്കപ്പെടും’ എന്ന് മാലാഖ അവിടുത്തെക്കുറിച്ച് അറിയിക്കുന്നു. ദൈവം നമ്മോടുകൂടെ എന്നാണ് ആ വിശുദ്ധനാമത്തിന്റെ അർത്ഥം. സ്വർഗ്ഗത്തിന്റെ ഒൗന്നത്യം വിട്ട് ദൈവം മനുഷ്യന്റെ പക്ഷം ചേരുകയാണ് യേശുവിൽ.
ഏതെങ്കിലും വംശത്തിന്റെയോ മതത്തിന്റെയോ പരിമിതികളിലല്ല രക്ഷകൻ ജനിക്കുന്നതും പിച്ചവയ്ക്കുന്നതും എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് ബൈബിൾ. കാലിത്തൊഴുത്തിൽ അഭയഹീനനായിട്ടാണ് അവന്റെ ജനനം. അവനെക്കുറിച്ച് ആദ്യം അറിയുന്നത് വെളിന്പ്രദേശങ്ങളിൽ ആടുമേയ്ക്കാനായി തന്പടിച്ചിരുന്നവരാണ്. അന്യദേശക്കാരായ ജഞാനികൾ ആകാശത്തിൽ അവന്റെ വെളിച്ചം തിരിച്ചറിഞ്ഞ് അവനെ അന്വേഷിച്ചെത്തുന്നു. സ്വന്തദേശത്ത് പ്രാണന് അപകടമുളളതുകൊണ്ട് അവന്റെ മാതാപിതാക്കൾ ഉണ്ണിയുമായി ഈജിപ്ത് ദേശത്തേക്ക് ഒളിച്ചോടുന്നു. എങ്കിലും അവനോ മാതാപിതാക്കളോ സ്വദേശത്തിന്റെ മഹിമയെ തിരസ്കരിക്കുന്നവരല്ല. ദൈവാലയത്തിൽ അവൻ കാഴ്ചവയ്ക്ക പ്പെടുന്പോൾ അവനെ സർവജനതകളുടെയും രക്ഷയായി തിരിച്ചറിയുന്ന ശിമയോൻ എന്ന വൃദ്ധനായ നീതിമാൻ, അവൻ സ്വജനമായ ഇസ്രായേലിന്റെ മഹത്വവും പുറജാതികൾക്ക് വെളിപാടിന്റെ പ്രകാശവുമാണെന്നു കൂടി എടുത്തു പറയുന്നുണ്ട് (ലൂക്കാ 2:32). ആരെയും തിരസ്കരിക്കാത്ത എല്ലാവരെയും ഉൾക്കൊളളുന്ന സ്നേഹമാണ് തിരുപ്പിറവിയുടെ ഹൃദയം.
വിലമതിക്കുന്ന ദൈവം
എന്താണ് പിറവിയുടെ കഥ ? അനാഥത്വത്തിന്റെ, ദാരിദ്ര്യത്തിന്റെ, പശ്ചാത്തല ത്തിൽ അവതരിപ്പിക്കപ്പെടുന്ന മനുഷ്യൻ വിലകൊടുക്കുന്ന അനേകം കാര്യങ്ങളുണ്ട്. വംശം, കുലം, മതം, സ്ഥാനം, ധനം, ബന്ധങ്ങൾ - എന്റേത് എന്ന് ആവർത്തിച്ച് മനസിലുറപ്പിച്ച് അഹങ്കരിക്കുന്ന സന്പാദ്യങ്ങൾ. ഇവയുടെയെല്ലാം അതിരുകൾക്ക് പുറത്ത് സമകാലീന ചരിത്രത്തിൽ നിസ്സാരമെന്ന് ഗണിക്കപ്പെട്ടിരുന്ന ഗ്രാമത്തിൽ ആഡംബരത്തിന്റെയും അവകാശങ്ങളുടെയും അടയാളങ്ങൾക്ക് വെളിയിൽ, മൂകജന്തുക്കളുടെ സ്നേഹ സാന്നിധ്യത്തിലാണവൻ പിറവി കൊളളുന്നത്. മനുഷ്യനുളളവയെ അല്ല, ആടയാഭരണങ്ങളില്ലാത്ത മനുഷ്യാവസ്ഥയെ ആണ് അവൻ സ്നേഹിച്ചു സ്വന്തമാക്കുന്നത്.
എങ്ങനെയൊക്കെ പരിശോധിച്ചാലും ദൈവം മനുഷ്യനോട് കാണിക്കുന്ന പരിധിയില്ലാത്ത സ്നേഹത്തിന്റെ പ്രകാശനമാണ് ക്രിസ്മസിന്റെ കാതൽ. മനുഷ്യന്റെ ജീവിത വഴികളിലേക്ക് ദൈവം മനുഷ്യനായി നടന്നെത്തുകയാണ്. ക്ലേശങ്ങളും ദുരിതങ്ങളും പങ്കിട്ടെടുക്കുകയാണ്. സഹനത്തിന്റെയും ആത്മദാനത്തിെൻറയും മാതൃക നൽകുകയാണ്. പാപത്തിന്റെ വിലയായി മനുഷ്യ കഥയിൽ കടന്നുകൂടിയ മരണത്തിന്റെ ഭയത്തിനുപകരം അജയ്യമായ ജീവന്റെ പ്രത്യാശ നിറയ്ക്കുകയാണ്. മാനുഷികമായ ഒരു അതിരും ആ സ്നേഹത്തിനു തടസമാകുന്നില്ലാ. അതുകൊണ്ടുതന്നെ അത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരുടെയും തിരുനാളാണ്. ഏതെങ്കിലും മതവിഭാഗത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ സ്വന്തമല്ല തിരുപ്പിറവിയുടെ സന്തോഷം. അത് മനുഷ്യകുലത്തിന്റെ മഹനീയമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്.
യേശുവിനെ ദൈവവും രക്ഷകനുമായി വിശ്വാസത്തിൽ അംഗീകരിക്കുന്നവർക്ക് തീർച്ചയായും പിറവിത്തിരുനാൾ സവിശേഷമായ കൃപയുടെ അവസരമാണ്. ആ കൃപയുടെ അനുഭവം സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചൈതന്യത്തിലേക്കാണ് അവരെ ക്ഷണിക്കുന്നത്. അകലം പാലിക്കുന്നതല്ല, അരികിലെത്തുന്നതും പങ്കുവയ്ക്കുന്നതുമാണ് ക്രിസ്ത്യാനിക്ക് സഹജീവികളോടുള്ള കടമ. ഈ ദൗത്യത്തിൽ തന്റെ വിശ്വാസമോ മറ്റ് ആദർശങ്ങളോ തടസ്സമാകേണ്ടതില്ല.
സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതസരണികളുടെ പേരിൽ തന്നെ പരസ്പരം വെറുക്കുന്നതിനും ശത്രുതകളുടെ വേലിക്കെട്ടുയർത്താനുമുള്ള പ്രലോഭനം മുൻപെന്നത്തേയുംകാൾ ശക്തമാണ് നമ്മുടെ കാലത്ത്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ആഗോള സഭയുടെ ഇടയനായിരിക്കുന്ന പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ സംവാദത്തിന്റെയും പരസ്പര ശ്രവണത്തിന്റെയും ആദരവിന്റെയും പാതയിലേക്ക് ചേർന്നു നിൽക്കാൻ ലോകത്തെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തീയ സമൂഹത്തിനുള്ളിൽ തന്നെ സംവാദ സംസ്കാരം വളർത്തുന്നതിനായാണ് ഇക്കാലത്തെ സഭയുടെ ചിന്തകളെയെല്ലാം സഹയാത്രയുടെ ആദ്ധ്യാത്മികതയിലേക്ക് അദ്ദേഹം ക്ഷണിക്കുന്നത്. സ്നേഹത്തിന്റെ വെളിച്ചവും കാരുണ്യത്തിന്റെ തെളിച്ചവും സമകാലീന ലോകത്തിനു പകർന്നു നൽകാൻ ഉതകുന്ന സാമൂഹ്യവ്യക്തിത്വമാണ് ക്രിസ്തുവിന്റെ സഭയ്ക്ക് ഉചിതം എന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദൈവം സംസ്കാരത്തിന്റെയും മതത്തിന്റെയും ദേശത്തിന്റെയും സന്പത്തിന്റെയും വേലിക്കെട്ടുകൾക്ക് പുറത്ത് നടക്കാനിറങ്ങുന്നു, മനുഷ്യനായി. സഹയാത്രികരായി അവിടുന്ന് നമ്മെയും വിളിക്കുന്നു. ആ വഴിയിൽ നടക്കാൻ നാം ധൈര്യം കാണിക്കുമെങ്കിൽ നമ്മുടെ നാളെകൾ കൂടുതൽ പ്രകാശം നിറയുന്നവയാകും എന്നത് തീർച്ച. ദൈവത്തിന്റെ കൂടെ നടക്കുന്പോൾ ലോകത്തിന് സ്നേഹവും വെളിച്ചവും ദൈവാനുഭവവും ഉറപ്പായി അരികിലെത്തും! എല്ലാവർക്കും തിരുപ്പിറവിയുടെ അനുഗ്രഹങ്ങളും സന്തോഷവും ഹൃദയപൂർവ്വം ആശംസിക്കുന്നു.
കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ
മേജർ ആർച്ചുബിഷപ്പ്-കാതോലിക്കോസ്