അന്ത്യമില്ലാത്ത പുറപ്പാട്
Saturday, May 24, 2025 11:39 PM IST
നാസികളുടെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെടാൻ ആയിരത്തോളം പോളീഷ് ജൂതക്കുട്ടികളുമായി പുറപ്പെട്ട അഭയാർഥി കപ്പലിനെ പല രാജ്യങ്ങളും ആട്ടിയോടിച്ചു. പട്ടിണിയിൽ മരണത്തോളമെത്തിയ അവരെ കൈനീട്ടി സ്വീകരിച്ച ഒരു നാട്ടുരാജാവ് ഇന്ത്യയ്ക്കുണ്ടായിരുന്നു, മഹാരാജാ ദിഗ്വിജയ് സിംഗ് രഞ്ജിത് സിംഗ് ജഡേജ. ഇന്നും പോളീഷ് ജനത നന്ദിയോടെ ഓർക്കുന്ന നാമം. ഡൽഹി ജൂതപ്പള്ളിയുടെ റബ്ബി പറയുന്ന അനുഭവങ്ങൾക്ക് തീയാളുന്ന കനലിന്റെ ചൂടുണ്ട്...
" ആദ്യം ഞാൻ ഒരു ഇന്ത്യക്കാരനാണ്,
രണ്ടാമത് ഞാൻ ഒരു യഹൂദനാണ്.
ഇന്ത്യ എന്റെ രക്തത്തിലുണ്ട്,
ഇസ്രായേൽ ഹൃദയത്തിലും.. "
" ജനനിയും, ജന്മഭൂമിയും സ്വർഗ്ഗത്തെക്കാൾ മഹത്തരം എന്ന ആർഷ ഭാരത ദർശനത്തിൽ ഞാൻ വിശ്വസിക്കുന്നു.. "1980-ൽ ഇസ്രായേൽ പ്രധാനമന്ത്രി ഷിമോൺ പെരസ് സിനഗോഗ് സന്ദർശിച്ചപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് എന്റെ മറുപടി ഇതായിരുന്നു.
കല്ലിന്മേല് കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ട രാജ്യം, പ്രവാസികളായി വിശ്വത്തിന്റെ വിദൂര കോണുകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ജനത, അവരെ കാത്തിരുന്നത് വെറുപ്പിന്റെ നരക കവാടങ്ങൾ, യൂറോപ്പിന്റെ നടുക്ക് അവര്‍ക്കായി കൊലക്കളങ്ങള്‍ ഒരുക്കപ്പെട്ടു, മനുഷ്യരെ കൂട്ടത്തോടെ കൊല്ലാന്‍ നിര്‍മിച്ച ഫാക്ടറികളിലേക്ക് അവരുടെ മക്കളെ കുത്തിനിറച്ച ട്രെയിനുകളോടി, ആയിരങ്ങളെ ഒന്നിച്ചു കൊല്ലാന്‍ ഗ്യാസ് ചേമ്പറുകളൊരുങ്ങി, മൃതദേഹങ്ങൾ കുത്തിനിറച്ച ചൂളകള്‍ രാപകലില്ലാതെ കത്തിയെരിഞ്ഞു, പേപിടിച്ച നായകളെപ്പോലെ കണ്‍വെട്ടത്ത് കണ്ടാല്‍ കൊല്ലാന്‍ പോന്ന വിധം നാസികള്‍ ജൂതവിരോധം വളര്‍ത്തി.
എങ്കിലും എല്ലാത്തിനെയും അതിജീവിച്ച് അവര്‍ ഉദിച്ചുയര്‍ന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യം ഇസ്രയേല്‍. ശാസ്ത്രം, വൈദ്യശാസ്ത്രം, കൃഷി, പ്രതിരോധായുധങ്ങള്‍ എന്നിവയിലും രാജ്യാന്തര ചാരപ്രവർത്തനത്തിലും കൃത്യതകൊണ്ടും വേഗംകൊണ്ടും ലോകത്തെ അതിശയിപ്പിച്ച മൊസാദ്.
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം എന്ന ബഹുമതി അവര്‍ക്കു ദൈവം സമ്മാനിച്ചതോ സ്വയം എടുത്തണിഞ്ഞതോ ലോകം ചാര്ത്തികൊടുത്തതോ ആകട്ടെ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടെ കൈമുദ്ര പതിപ്പിച്ച് അവര്‍ ആധുനിക ലോകത്തെ അദ്ഭുതമായി മാറി, ആ ജനതയ്ക്ക് ഒരു പേരേയുള്ളു "യഹൂദര്‍'.
ഇന്ത്യ രണ്ടാം മാതൃരാജ്യം
"ലോകത്ത് യഹൂദര്‍ പീഡിപ്പിക്കപ്പെടാത്ത ഒരു രാജ്യമേയുള്ളു, അത് ഇന്ത്യയാണ്, ഈ രാജ്യം എനിക്കു രണ്ടാമത്തെ മാതൃരാജ്യമാണ്.’ ഡല്‍ഹി സിനഗോഗ് അധികാരി റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മാല്ക്കര് സൺഡേ ദീപികയോടു പറഞ്ഞു.
ലോകത്തിനു പരിചിതമായ ഇസ്രയേല്‍ മക്കളുടെ ജീവിതം പഴയ നിയമം അടക്കമുള്ള ബൈബിളിലാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ട് നമുക്കു ബൈബിളില്‍നിന്നു തുടങ്ങാം.
"ഇതാ ആ മനുഷ്യന്, ...ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല...’
കല്ത്തളത്തില്നിന്നു പുറത്തേക്കുവന്ന യൂദയായുടെ ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. "അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിരിക്കട്ടെ...’
തിരുവെഴുത്തുപോലെ ചരിത്രം നിറവേറുകയായിരുന്നോ..? യൂദയ കല്ലിന്മേല് കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. വിശ്വത്തിന്റെ വിദൂര കോണുകളിലേക്കു ചിതറപ്പെട്ട യഹൂദജനം അനുഭവിച്ച പീഡനങ്ങള്‍ മാനവചരിത്രത്തിലെ മഹാദുരന്തമായി. ഓര്‍മകളെപ്പോലും നടുക്കുകയാണ് അവയിന്നും.
യഹൂദരെ സംബന്ധിച്ചു ചോരയിറ്റുന്ന നിലവിളിക്കുന്ന ഓര്‍മകളാണ് അവയെല്ലാം. പോളണ്ടിലെ ഔഷ്വറ്റ്സ് കൊലക്കളത്തിലെ ഗ്യാസ് ചേമ്പറില്‍ അനേകരുടെ രക്തം വീണ തറയില്‍ മുട്ടുകുത്തിയ ബെനഡിക്ട് പതിനാറാമന്റെ നെഞ്ചുലഞ്ഞുള്ള പ്രാര്‍ഥന ലോകം മറക്കില്ല... "എന്റെ ദൈവമേ...ആ ദിനങ്ങളില്‍ നീ എവിടെയായിരുന്നു... എന്തുകൊണ്ട് ഇതനുവദിച്ചു..’
യഹൂദനായിരുന്ന കാള്‍ മാര്‍ക്സിന്റെ അനുയായികള്‍പോലും യൂദരോടു ദയ കാട്ടിയില്ല എന്നതാണ് ചരിത്രം. 1948ല്‍ ഇന്നത്തെ ഇസ്രയേല്‍ രൂപപ്പെടുമ്പോള്‍ ലോകത്തിന്റെ നാനാകോണുകളില്‍നിന്ന് അഭിനവ കാനാന്‍ ദേശത്തിലേക്കു കഷ്ടപ്പാടു നിറഞ്ഞ അഭയാര്‍ഥിപ്രവാഹം, മറ്റൊരു പുറപ്പാടിനെ ഓര്‍മിപ്പിച്ചു. പക്ഷേ, പിന്നീട് ഇസ്രയേല്‍ എന്ന കാനാന്‍ ദേശത്തു തേനും പാലുമൊഴുകിയില്ല.
ഇസ്രയേല്‍ അനാദികാലം മുതലേ മനുഷ്യരക്തം ചിന്തിയ രാജ്യമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ഇത്രയധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മറ്റൊരു ജനത ലോക ചരിത്രത്തില്‍ ഇല്ല.
ഇന്ത്യയെക്കുറിച്ച് ഒരു യഹൂദന്റെ ഹൃദയംതൊടുന്ന ഓര്മ, പോളണ്ടില്‍നിന്നുള്ള ജൂതക്കുട്ടികളായ അഭയാർഥികൾക്ക് സംരക്ഷണം നല്കിയ രാജ്യം എന്ന നിലയിലായിരിക്കും. ആ ചരിത്രം ഇങ്ങനെയാണ്.. റബ്ബിയുടെ വാക്കുകള്‍.
ഇന്ത്യയുടെ ഓസ്കാര്‍ ഷിന്‍ഡ്ലര്‍
യഹൂദനായ വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പില്‍ബർഗിന് ഏഴ് ഓസ്കര് അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രമാണ് "ഷിൻഡ്ലേഴ്സ് ലിസ്റ്റ്.’
നാസികളുടെ കാലത്ത് രണ്ടായിരത്തോളം യൂദരെ നാസികളില്‍നിന്നു രക്ഷിച്ച ജര്‍മന്‍ വ്യവസായി ഓസ്കാര്‍ ഷിൻഡ്ലറിന്റെ കഥ പറയുന്നതാണ് ചിത്രം. ഓസ്കാര്‍ ഷിന്ഡ്ലറോട് താരതമ്യപ്പെടുത്താവുന്ന ഒരു നാട്ടുരാജാവ് ബ്രീട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു.
ആയിരത്തിലധികം യഹൂദ കുട്ടികള്‍ക്ക് അഭയം നല്കിയ മഹാരാഷ്ട്രയിലെ ജാംനഗറിലെ (ഇന്നത്തെ ഗുജറാത്തിലെ) നാട്ടുരാജാവ് മഹാരാജാ ദിഗ്വിജയ് സിംഗ് രഞ്ജിത് സിംഗ് ജഡേജ.
കുട്ടികളുമായി ആ കപ്പൽ
1939ല്‍ സെപ്റ്റംബര്‍ 17ന് ജോസഫ് സ്റ്റാലിന്റെ സോവ്യറ്റ് റഷ്യ (യൂണിയന് ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) പോളണ്ടിന്റെ പകുതി ആക്രമിച്ച് കൈയേറി.
ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ രണ്ടാം റീച്ച് അധികാരത്തിലേറിയ കാലം. ഒക്ടോബര്‍ ഒന്നിന് നാസികള്‍ പോളണ്ടിനെ ആക്രമിച്ചു പടിഞ്ഞാറ് ഭാഗവും കൈയേറി. പോളണ്ടിനെ ലോക ഭൂപടത്തില്‍നിന്ന് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
തുടക്കത്തില്‍ നാസികളും ചെമ്പടയും പരസ്പരം ആക്രമിക്കില്ല എന്ന രഹസ്യ ധാരണയും ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു.
1942ല്‍ രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊണ്ടു, ലോക രാജ്യങ്ങളിലെല്ലാം യുദ്ധത്തിന്റെ കെടുതിയും വറുതിയും. ഒളിവില്‍ കഴിഞ്ഞ പോളണ്ടിന്റെ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായ ജനറല്‍ വളാഡിസ്ലാവ് സക്കോര്സ്ക്വി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു കത്തെഴുതി അഭ്യര്‍ഥിച്ചു.
"പോളണ്ടില്‍നിന്നു റഷ്യയിലേക്കു നാടുകടത്തിയ, പട്ടിണി കിടന്നു മരിക്കാറായ ആയിരത്തിലധികം പോളിഷ് കുട്ടികളുടെ ജീവന് രക്ഷിക്കണം. നാസികള്‍ കൊന്നൊടുക്കിയവരുടെ മക്കളും അക്കൂട്ടത്തിലുണ്ട്. രണ്ടു വയസുമുതൽ 17 വരെ പ്രായമുള്ളവർ, പോളണ്ടിന്റെ ഭാവിയും നിധിയുമാണവര്‍, അവരെ ഏറ്റെടുക്കാന്‍ തയാറുള്ള ഏതെങ്കിലും രാജ്യത്തേക്ക് അവരെ സുരക്ഷിതരായി അയയ്ക്കണം.
റഷ്യയില്‍നിന്ന് ആയിരം കുട്ടികളുമായി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ച അഭയാര്‍ഥി കപ്പലിനുള്ളില്‍ പട്ടിണികിടന്നു ജീവന് മാത്രം ബാക്കിയായ ഞങ്ങളുടെ കുട്ടികളുണ്ട്.’
മഹാനായ നാട്ടുരാജാവ്
ബ്രിട്ടീഷ് ഇംപീരിയല്‍ വാര് കൗണ്‍സില്‍ അംഗവും ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ സമിതിയിലെ സംഘാടകനുമായിരുന്നു ഗുജറാത്തിലെ ജാംനഗര്‍ രാജാവ് ദിഗ്വിജയ് രഞ്ജിത് സിംഗ് ജഡേജ.
ബ്രിട്ടീഷ് ഭരണാധികാരികളില്‍നിന്ന് അഭയാര്‍ഥി കപ്പലിനെക്കുറിച്ച് അറിവ് ലഭിച്ച രാജാവ് പോളിഷ് അനാഥബാല്യങ്ങളുടെ രക്ഷകനായി. ‘ജാംനഗര്‍ കി ബാപ്പു’എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അദ്ദേഹം നേരിട്ടെത്തി ഗുജറാത്തിലെ ജാംനഗറിലെ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ കുട്ടികളെ സ്വീകരിച്ചു. അവര്‍ക്കായി ഗുജറാത്തിലെ ബാലഛടിയിലെ തന്റെ സ്വകാര്യ ഭൂമിയില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു. സ്കൂള്‍ സ്ഥാപിക്കാന്‍ സ്വന്തം ഗസ്റ്റ് ഹൗസ് വിട്ടുകൊടുത്തു. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും നാസികള്‍ കൊന്നുതള്ളാതിരിക്കാന്‍ റഷ്യയിലേക്കും സൈബീരിയയിലേക്കും ഒളിച്ചു കടത്തിയ ജൂതക്കുട്ടികളുമായിരുന്നു അവരില്‍ അധികവും.
1942ല്‍ സൈബീരിയയില്‍നിന്നു കരമാര്‍ഗം കുട്ടികളും അവരെ സംരക്ഷിച്ച പോളിഷ് വനിതകളും ഇറാനിലെത്തി. അവിടെനിന്നു കപ്പലില്‍ യാത്ര തിരിച്ചു. യാത്രാമധ്യേ പിന്നിട്ട പല തീരത്തും അവര്‍ അഭയം ചോദിച്ചു, ആരും സഹായിച്ചില്ലെന്നു മാത്രമല്ല തങ്ങളുടെ സമുദ്രാതിര്‍ത്തി വിട്ടുപോകാന്‍ താക്കീതും ചെയ്തു.
വാതിൽ തുറന്ന് ഇന്ത്യ
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ അന്ത്യത്തോട് അടുക്കുന്ന സമയമായിരുന്നു. പണവും ഭക്ഷ്യവസ്തുക്കളുമെല്ലാം യുദ്ധരംഗത്തേക്കു വഴിതിരിച്ചു വിട്ടതിനാല്‍ രാജ്യം വറുതിയുടെ വക്കിൽ. എന്നിട്ടും നാസികളുടെ ഗ്യാസ് ചേമ്പറുകളെയും കൊലക്കളങ്ങളെയും പിന്നിട്ടെത്തിയ പോളണ്ടിന്റെ ഭാവി വാഗ്ദാനങ്ങളെ ഇന്ത്യ ചേർത്തുപിടിച്ചു.
യുദ്ധാനന്തരം അവരില്‍ പലരെയും പോളണ്ട്, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളിലുള്ള യഹൂദര്‍ ദത്തെടുത്തു. അവരില്‍ 200ലധികം പേര് വിവിധ ലോകരാജ്യങ്ങളില്‍ ഇന്നും ജിവിച്ചിരിക്കുന്നു.
മുതിര്‍ന്നതിനു ശേഷമാണ് അവരില്‍ പലരും ജീവിച്ചിരിക്കുന്ന തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും നേരില്‍ കാണുന്നത്. ജീവന് രക്ഷിച്ച ജാംനഗര്‍ രാജാവിന്റെ മകളെ കാണാന്‍ അവര്‍ നാലു വര്‍ഷം മുമ്പ് ഗുജറാത്തിലെ ബാലാഛടിയിലെ കൊട്ടാരത്തിലെത്തിയിരുന്നു.
പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ കുട്ടികളുടെ രക്ഷകനായ മഹാരാജ ദിഗ്വിജയ് രഞ്ജിത് സിംഗിന്റെ പേരില്‍ ഒരു തെരുവും സ്കൂളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പോളീഷ് ഭാഷയില്‍ മഹാരാജാവിനെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.
യഹൂദര്‍: ഇന്ത്യന്‍ ചരിത്രം
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ കുടിയേറിയവരാണ് ഇന്ത്യയിലെ യഹൂദര്‍. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഏകദേശം ഒരു ലക്ഷത്തോളം യഹൂദര്‍ ഇന്ന് ഇസ്രയേലിലുണ്ട്.
രണ്ടായിരം വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ആദ്യ യൂദകുടിയേറ്റം നടന്നതായി ചരിത്രരേഖകളുണ്ട്, ഇന്നത്തെ കൊങ്കണ്‍ പ്രദേശം. മികച്ച സമുദ്ര സഞ്ചാരികളായിരുന്നു യഹൂദര്‍.
കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവരായിരുന്നു ആദ്യം ഇന്ത്യയില്‍ വന്നത്. കപ്പല്‍ നിര്‍മിക്കാന്‍ കേരളത്തില്‍നിന്നുള്ള മികച്ച തരം തേക്കിൻ തടികളും മലബാര്‍ മസാലകൂട്ടുകളും മഹാരാഷ്ട്രയിലെത്തി.
പിന്നെ കടല്‍ കടന്നു ജറൂസലെമിലെത്തി. ഗുജറാത്ത്, ബോംബെ, പൂന, കൊച്ചി, കോല്‍ക്കത്ത എന്നിവിടങ്ങളിലാണ് കുടിയേറിയ യഹൂദര്‍ താമസമാക്കിയത്. ഏകദേശം അയ്യായിരത്തോളം യഹൂദര്‍ ഇന്ന് ഇന്ത്യയുടെ നാനാഭാഗത്തുമുണ്ട്.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ ‘ബനേ ഇസ്രയേൽ’. ഇസ്രയേലിലെ 12 ഗോത്രങ്ങളില്‍ ഒന്നിൽ ഉൾപ്പെടുന്നെന്നു കരുതപ്പെടുന്നു.
ഡൽഹി ജൂതപ്പള്ളി
ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ഏക സിനഗോഗാണ് ഡല്‍ഹിയിലേത്. ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റിനു സമീപമുള്ള ഹുമയൂണ്‍ റോഡിലെ രണ്ടാം നമ്പര്‍ കെട്ടിടമാണ് ‘ജൂത ഹെം സിനഗോഗ്’ എന്ന പേരില്‍ അറിയപ്പെടുന്ന ജൂതപ്പള്ളി.
1956ല്‍ സ്ഥാപിതം. ഡല്‍ഹിയിലെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ യഹൂദരായ ജോലിക്കാര്‍, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷനുകളിടെ ഉദ്യോഗസ്ഥര്‍, അംബാസഡര്‍മാര്‍ എന്നിവരും ശനിയാഴ്ച സാബത്ത് ദിനത്തില്‍ ആരാധനയ്ക്കെത്തുന്നത് ഇവിടെയാണ്.
“ഡല്‍ഹി സിനഗോഗിന്റെ സവിശേഷത, യഹൂദരെ കൂടാതെ മറ്റ് മതസ്ഥര്‍ക്കും ഇവിടെ പ്രവേശിക്കാം, പ്രാര്‍ഥിക്കാം” - റബ്ബി മലേക്കര്‍ പറയുന്നു. മറ്റു മതങ്ങളെക്കുറിച്ച് അറിയണം അവയിലെ നന്മയെ സ്വാംശീകരിക്കണം എന്ന പക്ഷക്കാരനാണ് റബ്ബി.
പഴയ നിയമത്തില്‍ മോശ നിര്‍ദേശിച്ചപോലെ സാബത്ത്, സുക്കോത്ത് ആചരണ ശേഷം, യഹൂദനു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉപവാസ പ്രാര്‍ഥന കഴിഞ്ഞ് ആദ്യം ഭക്ഷിക്കേണ്ട കൈയ്പുള്ള പ്രത്യേകയിനം നാരങ്ങയായ "എത്രോഗ്' ഇസ്രയേലില്‍നിന്ന് കൊണ്ടുവന്നു സിനഗോഗ് പരിസരത്ത് നട്ടിട്ടുണ്ട്.
കൈകൊണ്ട് നിര്‍മിച്ച പേപ്പര്‍ റോളില്‍ കാലിഗ്രാഫിയില്‍ എഴുതിയ നിയമപുസ്തകം "തോറ' ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 600 നിയമങ്ങളാണ് യഹൂദര്‍ പാലിക്കേണ്ടത്. സിനഗോഗിനു സമീപം സെമിത്തേരിയുമുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും വിവിധ മതാന്തര സംവാദവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റബ്ബി മാലേക്കര്‍. യൂദന്മാരുടെ ഹീബ്രൂ നിയമ സംഹിതയായ തോറ, സിക്ക് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ്, ഖുറാന്, ഭഗവത് ഗീത എന്നിവയെക്കുറിച്ചും ബൈബിളിലെ പുതിയ നിയമത്തെക്കുറിച്ചും റബ്ബിക്ക് ഗ്രാഹ്യമുണ്ട്.
റബ്ബി മാലേക്കര്‍ 1945ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പൂനയില്‍ ജനിച്ചു. ബനേ ഇസ്രായേല്‍ ഗോത്രത്തിലെ അംഗമായ ബെഞ്ചമിന്‍ സോളമന് മാലേക്കര്‍ ആണ് പിതാവ്, മാതാവ് ഹന്ന നീ ഷാലോം.
കേന്ദ്ര മതന്യൂനപക്ഷ കമ്മീഷനിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന റബ്ബി വിരമിച്ച ശേഷം ഇപ്പോള്‍ സിനഗോഗിനോടു ചേര്‍ന്ന വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ഡയാന സാമൂഹ്യപ്രവര്‍ത്തകയാണ്. മകള്‍ ഷുലാമിത് (സമാധാനത്തിന്റെ പുത്രി എന്നര്‍ഥം) ഹീബ്രു അധ്യാപിക. മകന് നോയല്‍.
മാലേക്കര്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു, കോട്ടയവും കുമരകവും സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുഹൃത്താണ്. ഇസ്രയേലില്‍ ജോലിചെയ്യുന്ന മലയാളികളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
ശാസ്ത്രസംഭാവനയ്ക്കുള്ള നൊബേല്‍ സമ്മാന ചരിത്രം പരിശോധിച്ചാൽ യഹൂദരാണ് മുന്നില്‍. വൈദ്യശാസ്ത്രം, പ്രതിരോധം, കംപ്യൂട്ടര്‍ ഇവയിലെല്ലാം യഹൂദന്റെ മേധാവിത്വമാണ്.
തങ്ങള്‍ ദൈവത്തിന്റെ ജനമാണെന്നു വിശ്വസിക്കുന്ന റബ്ബി ഐസക്കിയേല്‍ ഇസഹാക്ക് മല്‍ക്കര്‍ പറയുന്നു "ഹിറ്റ്ലര്‍ വന്നു പോയി, ഹമാസ് വന്നു പോയി, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം ഇന്നും ലോകജനതയ്ക്കൊപ്പം തലയെടുപ്പോടെ ജീവിക്കുന്നില്ലേ, പിന്നെ വേദനയും സഹനവും, അതു യഹൂദര്‍ക്കു ദൈവഹിതമാണ്'’.
ജോണ്‍ മാത്യു