കണ്ണീർ നൊബേൽ
ഷാജൻ സി. മാത്യു
Saturday, October 18, 2025 9:15 PM IST
നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്ന കാലമാണിത്. ഭരണകൂട സമ്മര്‍ദങ്ങളില്‍ ശ്വാസംമുട്ടി സോവിയറ്റ് യൂണിയനില്‍ ഒരാള്‍ക്കു നൊബേല്‍ സമ്മാനം നിരസിക്കേണ്ടിവന്നു. തുടര്‍ന്ന് ഇന്ത്യയിലും ചിലതു സംഭവിച്ചു!...
1946 മുതല്‍ ഓരോ ഒക്ടോബറിലും ലോകം പറഞ്ഞുകൊണ്ടിരുന്നു, അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിനായിരിക്കുമെന്ന്. എഴുത്തുകാരനും ആ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു.
നീണ്ട 12 വര്‍ഷത്തിനുശേഷം 1958ലാണ് സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. വിവരമറിഞ്ഞതിന്റെ പിറ്റേന്ന് ഒക്ടോബര്‍ 23ന് അദ്ദേഹം നൊബേല്‍ സമ്മാനം നല്കുന്ന സ്വീഡിഷ് അക്കാദമി സെക്രട്ടറി ആന്ദ്രേ ഇസ്റ്റര്ലിങ്ങിന് നന്ദിയും സന്തോഷവും അറിയിച്ചു ടെലിഗ്രാം ചെയ്തു.
പക്ഷേ, കൃത്യം ഏഴു ദിവസത്തിനപ്പുറം 30-ാം തീയതി ഇസ്റ്റര്ലിങ്ങിന് മറ്റൊരു സന്ദേശം ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. "സമ്മാനം ഞാന്‍ നിരസിക്കുന്നു. ഇതിന്റെ പേരില്‍ അപ്രീതി തോന്നരുത് ’എന്ന്, ബോറിസ് പാസ്റ്റര്‍നാക്
സ്റ്റോക്ഹോമില്നിന്നുള്ള ഈ സമ്മാനം നിലപാടുകളുടെ പേരില്‍ വേണ്ടെന്നുവച്ചിട്ടുള്ള പലരുണ്ട്. പക്ഷേ, നെഞ്ചുപൊട്ടുന്ന വേദനയോടെ അതു നിരസിക്കേണ്ടിവന്ന ചരിത്രത്തിലെ ഏകവ്യക്തിയാണ് ബോറിസ് പാസ്റ്റര്‍നാക് എന്ന റഷ്യന്‍ എഴുത്തുകാരന്! ആ ദിവസങ്ങളില്‍ ആത്മഹത്യയുടെ വക്കോളം കവി എത്തിയിരുന്നുവെന്നു സഹയാത്രികയായ ഓള്‍ഗ ഇവിന്സ്റ്റിയ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നു കടന്നുപോയ അവസ്ഥയെപ്പറ്റി പിന്നീട് അദ്ദേഹം "നൊബേല്‍ സമ്മാനം’ എന്ന കവിതയില്‍ ഇങ്ങനെ എഴുതി:
"വീണുപോയ ജന്തുവിനെപ്പോലെ
കൂട്ടിലായി.
സ്വാതന്ത്ര്യവും മനുഷ്യരും
പ്രകാശവും എവിടെയോ...
വേട്ടയാടലിന്റെ മുരള്‍ച്ച
പിന്തുടരുന്നെന്നെ.
വഴിയൊന്നുമില്ല എനിക്കു പോകാനായി’
ലോകത്തെ ആദം കണ്ടതുപോലെ!
തങ്ങളുടെ പൗരനു ലോകോത്തര സാഹിത്യപുരസ്കാരം ലഭിക്കുമ്പോള്‍ ആ രാജ്യം മുഴുവന്‍ ആഹ്ലാദിക്കേണ്ടതാണ്. എന്നാൽ റഷ്യയിലെ സാമൂഹിക ശക്തികള്‍ ഒറ്റക്കെട്ടായി പാസ്റ്റര്നാക്കിനെതിരേ അണിനിരന്നതാണ് ഒക്ടോബര്‍ 23 മുതലുള്ള ഏഴു ദിവസം കണ്ടത്. രാജ്യദ്രോഹിയെന്ന് ആരോപിതനായ അദ്ദേഹം പക്ഷേ, തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. സൈനിക സേവനത്തിനു തയാറായെങ്കിലും അപകടത്തില്‍ കാലിനേറ്റ വൈകല്യം മൂലം അവസരം നിഷേധിക്കപ്പെട്ടു.
റഷ്യന്‍ വിപ്ലവാനന്തരമുണ്ടായ കമ്യൂണിസ്റ്റ് ക്രമങ്ങളോടു കലഹിച്ച് ഒട്ടേറെ എഴുത്തുകാര്‍ രാജ്യം വിട്ടുപോയിരുന്നു. വിഖ്യാതരായ വ്ലാദിമിര്‍ നബക്കോവും ഇവാന് ബുണിനുംവരെ അതില്‍പ്പെടുന്നു. എന്നിട്ടും പാസ്റ്റര്‍നാക് രാജ്യത്തു തുടര്‍ന്നു. സ്വന്തം മാതാപിതാക്കള്‍ പലായനം ചെയ്ത ഘട്ടത്തിലും അദ്ദേഹത്തിന്റെ മറുപടി "ഞാന്‍ ഈ രാജ്യം ഉപേക്ഷിക്കില്ല’ എന്നായിരുന്നു.
പക്ഷേ, സോവിയറ്റ് രാഷ്ട്രത്തലവന് ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുണ്ടായ ബൗദ്ധിക അടിച്ചമര്‍ത്തലുകള്‍ക്കു വിധേയനാകാന്‍ പാസ്റ്റര്നാക്് തയാറായില്ല. റഷ്യന്‍ വിപ്ലവത്തിന്റെ കാലത്ത് എഴുതിയ കവിതകളില്പ്പോലും വിപ്ലവം മുഖ്യ ആശയമായിരുന്നില്ല. പാസ്റ്റര്‍നാക്കിനെ "റഷ്യന്‍ സാഹിത്യത്തിന്റെ ഭാവി’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയ "മൈ സിസ്റ്റര്‍ മൈ ലൈഫ്’ എന്ന സമാഹാരത്തിലെ കവിതകളെല്ലാം മാനവികതയിലൂന്നുന്നു.
ബൈബിളിലെ ആദ്യമനുഷ്യനായ ആദം എങ്ങനെയാണോ ലോകത്തെ കണ്ടത് അതുപോലെയാണ് പാസ്റ്റര്‍നാക് ജീവിതത്തെ കണ്ടത് എന്നൊരു രസകരമായ വിലയിരുത്തല്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അത്രമേല്‍ നൈസര്ഗികമായാണ് അദ്ദേഹം കവിതയില്‍ ജീവിതം ആവിഷ്കരിച്ചത്.സര്‍ക്കാര്‍ സ്പോണ്‍സേഡ് ആശയമായ സോഷ്യലിസ്റ്റ് റിയലിസത്തിനൊപ്പം നില്‍ക്കാനോ കമ്യൂണിസ്റ്റ് ആശയപ്രചരണത്തിനു സാഹിത്യം ഉപയോഗിക്കാനോ തയാറായില്ല.
എന്നാല്‍, കമ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രത്യക്ഷമായി സമരത്തിനോ എതിര്‍പ്പിനോ മുന്നിട്ടിറങ്ങിയുമില്ല. സമ്മര്‍ദം ശക്തമായ നാളുകളില്‍ മൗലിക രചന കുറച്ച് ലോകസാഹിത്യം റഷ്യനിലേക്കു വിവര്‍ത്തനം ചെയ്യുന്നതിലേക്ക് ശ്രദ്ധതിരിച്ചു. അങ്ങനെയാണ് പാസ്റ്റര്‍നാക് ടാഗോറിനെ കണ്ടെത്തുന്നത്.
ലസ്റ്റാലിനിസത്തിനു വഴങ്ങാതെ
ഈ മഹാനായ എഴുത്തുകാരന് ഭരണകൂടത്തിന് അനുകൂലമായ ഒരു ഗ്രന്ഥമെഴുതുമെന്ന് സ്റ്റാലിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനൊന്ന് പിറന്നില്ല.
മാത്രമല്ല, ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന അന്ന അഖ്മത്തോവ, മരീന സ്വതയേവ എന്നീ എഴുത്തുകാരുമായി അടുത്തു ബന്ധപ്പെടുകയും ചെയ്തു. "എന്തു നേടുന്നു എന്നതിനേക്കാള്‍ എന്തു നഷ്ടപ്പെടുന്നു എന്നതിലാണ് ജീവിതമൂല്യ’മെന്ന് അക്കാലത്ത് അദ്ദേഹമെഴുതി.
അത്തരമൊരു നാളിലാണ് സ്റ്റാലിനെ പ്രകോപിപ്പിക്കുന്ന ഒരു കവിത പാസ്റ്റര്‍നാക്കിന്റെ സുഹൃത്തായ മന്ഡെല് സ്റ്റാം എഴുതിയത്. സ്റ്റാലിന്റെ ഫോണ്‍ കോള്‍ എത്തിയത് പാസ്റ്റര്നാക്കിനാണ്. സാധിക്കുമെങ്കില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ സ്റ്റാലിന് അദ്ദേഹത്തെ വെല്ലുവിളിച്ചു.
തനിക്കു നേരിട്ടുകണ്ടു സംസാരിക്കണമെന്നു പാസ്റ്റര്‍നാക് ആവശ്യപ്പെട്ടു. സ്റ്റാലിന് മുഖംകൊടുത്തില്ല. മന്ഡെല് സ്റ്റാമിനെ ജയിലിലടച്ചു. ജയില്‍മോചിതനായ മന്ഡെല് സ്റ്റാമിനെ വീണ്ടും അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. "താരതമ്യങ്ങളില്ലാത്ത ഒറ്റപ്പെടലിലേക്ക് പാസ്റ്റര്‍നാക് ആ നാളുകളില്‍ വീണുപോയി’ എന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരി രേഖപ്പെടുത്തുന്നു.
ലഡോക്ടര് ഷിവാഗോ
കവിയായിരുന്ന അദ്ദേഹം 1946ല്‍ ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചു. 1903 മുതല്‍ 1929 വരെയുള്ള റഷ്യന്‍ സാമൂഹിക ജീവിതമായിരുന്നു ഇതിവൃത്തം.
അതോടെ അദ്ദേഹവും സുഹൃത്തുക്കളും രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായി. നോവലിന്റെ വിശദാംശങ്ങള്‍ അറിയാനായി എഴുത്തുകാരന്റെ ചങ്ങാതിമാരെ ക്രൂരമായിത്തന്നെ പോലീസ് ചോദ്യം ചെയ്തു. കൂട്ടുകാരി ഓള്‍ഗയ്ക്കു പോലീസ് പീഡനത്തിന്റെ സമ്മര്‍ദത്തില്‍ ഗര്‍ഭം അലസിപ്പോയി.
എഴുതിത്തീര്‍ന്നപ്പോള്‍ "എന്റേതെന്നു പൂര്‍ണമായി വിശേഷിപ്പിക്കാവുന്ന കൃതി’ എന്ന് ഡോക്ടര്‍ ഷിവാഗോയെ പാസ്റ്റര്‍നാക് വിശേഷിപ്പിച്ചു.സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ മുഖപത്രവും രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മാസികയുമായ "നോവി മീറി’ലേക്ക് കൃതി അയച്ചുകൊടുത്തു.
1956 സെപ്റ്റംബറില്‍, ഇതിവൃത്തത്തിലെ രാജ്യവിരുദ്ധത ചൂണ്ടിക്കാട്ടി മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് നോവല്‍ തിരസ്കരിച്ചു. തൊട്ടടുത്തവര്‍ഷം ഇറ്റലിയിലെ ഫല്ട്രിനെല്ലി എന്ന പ്രസാധകന് തന്റെ കൈയില്‍ രഹസ്യമായി ആരോ എത്തിച്ച ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ആറു മാസം കൊണ്ട് 11 പതിപ്പിറങ്ങി.
ഹിന്ദിയിലടക്കം ഒട്ടേറെ ലോകഭാഷകളിലേക്ക് ഇതു തര്‍ജമ ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1958ല്‍ പാസ്റ്റര്‍നാക്കിനെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്.കലിപൂണ്ട സോവിയറ്റ് ഭരണകൂടം നൊബേല്‍ ജേതാവിനെ നേരിട്ടു വേട്ടയാടാന്‍ ആരംഭിച്ചു. സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക പത്രമായ പ്രവ്ദ ഓരോ ദിവസവും അദ്ദേഹത്തെ നിന്ദിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
രാജ്യദ്രോഹി, കള, വഞ്ചകന് എന്നിങ്ങനെയെല്ലാം ആ പത്രം എഴുത്തുകാരനെ വിശേഷിപ്പിച്ചു. നൊബേല്‍ സമ്മാനം നിരസിക്കണമെന്ന് പത്രം ആവശ്യപ്പെട്ടു. പില്ക്കാലത്ത് കെജിബി തലവനായി മാറിയ വ്ലാദിമിര്‍ സെമിചാസ്ത് പാസ്റ്റര്‍നാക്കിനെ പന്നി എന്നു വിളിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവസംഘമായ കംസമോള് അദ്ദേഹത്തെ നാടുകടത്തണമെന്നു പ്രമേയം പാസാക്കി.
സങ്കല്പിക്കാവുന്നതിലും താങ്ങാനാവുന്നതിലും വലുതായിരുന്നു എതിര്‍പ്പ്. ഒടുവില്‍ അദ്ദേഹം അന്നത്തെ രാഷ്ട്രത്തലവന് ക്രൂഷ്ചേവിന് എഴുതി. "രാജ്യത്തുനിന്നു പോകുന്നത് എനിക്കു മരണതുല്യമാണ്. നൊബേല്‍ സമ്മാനം നിരസിച്ചുകൊണ്ട് ഞാന്‍ സ്വീഡിഷ് അക്കാദമിക്ക് സന്ദേശം അയച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കരുത്.’
ഭരണകൂടം ആഗ്രഹിച്ചതുതന്നെ സംഭവിച്ചു. ആ കത്തിന്റെ പൂര്‍ണരൂപം പിറ്റേന്ന് പ്രവ്ദ പത്രം പ്രസിദ്ധീകരിച്ചു.വിദ്വേഷത്തിരകള് ആഴത്തില്‍ ദംശിച്ച ആ ജീവിതനൗക ഏറെ മുന്നോട്ടു പോയില്ല. 1960 മേയ് 30ന് അദ്ദേഹം കടന്നുപോയി. ജൂതനായിരുന്നെങ്കിലും ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നെ് അദ്ദേഹം എഴുതിയിരുന്നു.
സോവിയറ്റ് യൂണിയന് കണ്ട ഏറ്റവും വലിയ സ്വതന്ത്ര എഴുത്തുകാരനെ യാത്രയാക്കാന്‍ ഭരണകൂട പ്രതിനിധികളാരും എത്താതിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു നിദര്‍ശനമായി. എങ്കിലും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു കൂട്ടം അവിടുണ്ടായിരുന്നു.
ലഇന്ത്യയുടെ ഇടപെടല്‍
സോവിയറ്റ് യൂണിയന് മിത്രരാജ്യമായിരുന്നിട്ടും പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വ്യത്യസ്തവും ധീരവുമായ നിലപാട് സ്വീകരിച്ചു. പാസ്റ്റര്‍നാക്കിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു നെഹ്റു ക്രൂഷ്ചേവിനു കത്തെഴുതി.
"ചിന്തിക്കാനും അതു പ്രകടിപ്പിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ വിലങ്ങുതടിയാകരുത്’ എന്ന് അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തില്‍ സോവിയറ്റ് യൂണിയനെ നെഹ്റു ശക്തമായി വിമര്‍ശിച്ചത് ലോകശ്രദ്ധ നേടി. അദ്ദേഹം പറഞ്ഞു. "ഒരെഴുത്തുകാരന്റെ നിലപാട് രാജ്യത്തിന്റെ അഭിപ്രായത്തോട് ചേര്‍ന്നുപോകുന്നില്ലെങ്കിലും അതിനു ന്യായമായ ഇടം ആ രാജ്യം നല്‍കണം.
കവി എന്ന നിലയില്‍ പാസ്റ്റര്‍നാക് അദ്വിതീയനാണ്. ആ മഹാസാഹിത്യകാരനെ ഇന്ത്യ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ, നൊബേല്‍ സമ്മാനം കിട്ടിയതിനുശേഷം അദ്ദേഹത്തോടുള്ള സോവിയറ്റ് പത്രലോകത്തിന്റെ നിലപാട് ഇന്ത്യക്കു വേദനയുളവാക്കുന്നു.’സോവിയറ്റ് യൂണിയന് പുറത്താക്കിയാല്‍ പാസ്റ്റര്നാക്കിന് അഭയം നല്കാന് ഇന്ത്യ തയാറാണെന്നും നെഹ്റു പ്രഖ്യാപിച്ചു.
ഇതറിഞ്ഞ എഴുത്തുകാരന് നെഹ്റുവിനെ "ഇതിഹാസ പുരുഷന്’ എന്നു വിശേഷിപ്പിച്ചു. മറ്റൊരു മാര്ഗവുമില്ലാതെവന്നാല്, ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു. തന്നെ രാജ്യത്തുനിന്നു പുറത്താക്കാനാണു തീരുമാനമെങ്കില്‍ കുടുംബസമേതം വേണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നതായി ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
പാസ്റ്റര്നാക്കിനോടുള്ള ഐക്യപ്രഖ്യാപനം ഏകസന്ദര്ഭത്തില് മാത്രമായി നെഹ്റു പരിമിതപ്പെടുത്തിയില്ല. എഴുത്തുകാരന്റെ സപ്തതിക്ക് ഇന്ത്യയുടെ സമ്മാനമായി ക്ലോക്ക് അയച്ചുകൊടുത്തുകൊണ്ട് വിയോജിക്കാനുള്ള അവകാശത്തോടുള്ള ആദരവ് നെഹ്റു പ്രകടിപ്പിച്ചു. പാസ്റ്റര്‍നാക് പീഡിപ്പിക്കപ്പെടുന്നത് നെഹ്റുവിനെ വ്യക്തിപരമായും അലട്ടിയിരുന്നു.
അക്കാലത്ത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനുള്ള കത്തില്‍ നെഹ്റു ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചു ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയെന്നും എഴുതുന്നു. ഡോക്ടര്‍ ഷിവാഗോയുടെ കോപ്പി കിട്ടിയെങ്കിലും വായിക്കാന്‍ കഴിഞ്ഞില്ലെന്നും മകള്‍ ഇന്ദിര വായിച്ചുകൊണ്ടിരിക്കുകയാണെന്നും നെഹ്റു വിജയലക്ഷ്മിക്ക് എഴുതുന്നുണ്ട്.
നെഹ്റുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തി പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യയിലാകെ ചലനങ്ങളുണ്ടായി. ഈ സംഭവം ഇതിവൃത്തമാക്കി കൊല്‍ക്കത്തയില്‍നിന്ന് ഒരു പുസ്തകംതന്നെ ഇറങ്ങി. രാജ്യമാകെയുള്ള എഴുത്തുകാര്‍ പാസ്റ്റര്നാക്കിന് അനുകൂലമായി പ്രസ്താവനകളിറക്കി. കേരളത്തിലെ എഴുത്തുകാര്‍ യോഗംചേര്‍ന്ന് പാസ്റ്റര്‍നാക്കിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രമേയം പാസാക്കി.
ഈ സംഭവം വിഖ്യാതമായ ബ്രിട്ടിഷ് പത്രം ഗാര്ഡിയന് വലിയ പ്രധാന്യത്തോടെ ലോകമാകെ റിപ്പോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകള്‍ മുമ്പ് നമ്മുടെ ഭരണാധികാരികള്‍ വിയോജിക്കാനുള്ള അവകാശത്തോട് പുലര്‍ത്തിയിരുന്ന ആദരവ് സമകാല ഇന്ത്യന്‍ ജീവിതപരിസരത്ത് അവിശ്വസനീയമായിരിക്കും.
ലക്ലൈമാക്സിലെ ട്വിസ്റ്റുകള്‍
1956ല്‍ "ഡോക്ടര്‍ ഷിവാഗോ’ പ്രസിദ്ധീകരിക്കാന്‍ യോഗ്യമല്ലെന്നുകണ്ടു തിരിച്ചയയ്ക്കുകയും നോവലില്‍ രാജ്യദ്രോഹം ആരോപിക്കുകയും ചെയ്ത നോവി മീര്‍ മാസികയിലൂടെത്തന്നെ 1988ല്‍ ഈ നോവല്‍ റഷ്യയില്‍ വെളിച്ചംകണ്ടു.
1989ല്‍ മകന് യേവ്ജെനി പാസ്റ്റര്‍നാക് തന്റെ പിതാവിനുള്ള നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമിയില്‍നിന്ന് ഏറ്റുവാങ്ങി. 2003 മുതല്‍ ഡോക്ടര്‍ ഷിവാഗോ റഷ്യന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എത്ര കൊടിയ വിദ്വേഷങ്ങള്‍ക്കും വിരമിക്കല്പ്രായമുണ്ടെന്നു ചരിത്രം പഠിപ്പിച്ചു!
(വിവരങ്ങള്‍ക്കു കടപ്പാട്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്,
ഡോ. കെ.എസ്. സുരേഷ്)