"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളടക്കം ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ’....വായനയെ സ്നേഹിക്കുകയും എന്നാൽ തിരക്കുമൂലം വായനയെയും പുസ്തകലോകത്തെയും വിസ്മരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന പലരുടെയും പരിദേവനമാണിത്. ഈ പരാതിക്ക് പരിഹാരമാകുകയാണ് മനുഷ്യ പുസ്തകശാല അഥവ ഹ്യൂമൻ ലൈബ്രറി എന്ന സംരംഭം. കാര്യം തികച്ചും ലളിതമാണ്. വായിച്ച പുസ്തകത്തിന്റെ സംഗ്രഹം ഒരാൾ മറ്റൊരാൾക്ക് ഹൃദ്യമായും വസ്തുതാപരമായും പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമൻ ലൈബ്രറിയിലൂടെ ചെയ്യുന്നത്. ഒപ്പം പുസ്തകത്തിന്റെ ഉള്ളടക്കം പറയാൻ തെരഞ്ഞെടുക്കുന്നയാളിന്റെ സംഭവബഹുലമായ ജീവിതാനുഭവങ്ങളും ശ്രോതാവുമായി പങ്കുവയ്ക്കും.
ഹ്യൂമൻ ലൈബ്രറിയിലൂടെ പുസ്തകത്തിനു പകരം വായിക്കാൻ ഒരു വ്യക്തിയെ കിട്ടുന്നു. കൈയിൽ പുസ്തകം ഇരിക്കുന്നതുപോലെ ആ മനുഷ്യൻ മുന്നിലിരുന്ന് ജീവിതകഥ പറയും. നമുക്ക് ചോദ്യം ചെയ്യാം, സംശയം ചോദിക്കാം, ആശങ്കയും ആശയവും പങ്കുവയ്ക്കാം, എന്തിന് തർക്കിക്കുകപോലും ചെയ്യാം.
മനുഷ്യർ പുസ്തകമായി വായനക്കാരോട് സംസാരിക്കുന്ന ജീവൻ തുടിക്കുന്ന പുസ്തകപ്പുരയാണ് ഹ്യൂമൻ ലൈബ്രറികൾ. യൂറോപ്പിലെ ഡെന്മാർക്കിൽ രൂപംകൊണ്ട ഹ്യൂമൻ ലൈബ്രറികൾ നിലവിൽ 85 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ലോകത്ത് ആദ്യമായി സ്ഥിരം ഹ്യൂമൻ ലൈബ്രറി സംവിധാനത്തിനു രൂപം നൽകിയത് ഓസ്ട്രേലിയയിലാണ്.
ഹ്യൂമൻ ലൈബ്രറി അഥവ ലിവിംഗ് ലൈബ്രറി ജന്മം കൊണ്ടത് അറിവുകൾ പങ്കുവയ്ക്കുകയെന്ന ഏറെക്കാലം പഴക്കമുള്ള ആശയത്തിൽനിന്നുതന്നെ. പുസ്തകങ്ങളുടെയും ഇലക്ട്രോണിക് പുസ്തകങ്ങളുടെയും ഓഡിയോ പുസ്തകങ്ങളുടെയും കാലത്ത് നേരിട്ടുള്ള വിവരണം ശക്തമായ ആശയവിനിമയോപാധിയാണ്. ശരിയായി ഉപയോഗിച്ചാൽ സമൂഹത്തിലെ അകൽച്ചകൾ നികത്താൻ ഇതു സഹായിക്കും. പുറംചട്ട കണ്ടു മാത്രം പുസ്തകത്തെ അളക്കരുത് എന്നതാണ് മനുഷ്യഗ്രന്ഥശാലയുടെ മുദ്രാവാക്യം.
തുടക്കം ഡെന്മാർക്കിൽ
ഡെന്മാർക്കിലെ കോപ്പൻഹേഗനിലാണ് മനുഷ്യപുസ്തകങ്ങൾ അണിനിരക്കുന്ന ഹ്യൂമൻ ലൈബ്രറി എന്ന ആശയത്തിന് തുടക്കമായത്. രണ്ടായിരത്തിൽ കോപ്പൻഹേഗനിൽ നടന്ന റോസ്കിൽ ദെ ഫെസ്റ്റിവൽ വേളയിൽ രൂപംകൊണ്ട ആഗോള പ്രസ്ഥാനമാണിത്. സ്റ്റോപ്പ് വയലൻസ് എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകൻ റോണി അബെർഗേൽ സഹോദരൻ ഡാനി, സുഹൃത്തുക്കളായ അസ്മ മൗന, ക്രിസ്റ്റഫർ എറിക്സണ് എന്നിവരുടെ സഹായത്തോടെയാണ് ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷൻ ആരംഭിച്ചത്.
പുസ്തകങ്ങൾക്കു പകരം മനുഷ്യർ അവരുടെ ജീവിതം പറഞ്ഞാൽ എന്താണു നേട്ടമെന്നു ചോദിച്ചവരോട് അവർ പറഞ്ഞ ഉത്തരം ഇതാണ്. ’വ്യത്യസ്ത സാഹചര്യങ്ങളും നിലപാടുകളുമുള്ള ജനങ്ങൾ പരസ്പരം മനസിലാക്കുക, അതിലൂടെ മുൻവിധികളും തെറ്റിദ്ധാരണകളും അകൽച്ചയും വെറുപ്പും ഇല്ലാതാക്കുക, ഈ ഭൂമി എല്ലാവരുടേതുമാണെന്ന തിരിച്ചറിവിൽ സഹിഷ്ണുതയോടെ ജീവിക്കുക’.
റോണി അബെർഗേലിന്റെയും കൂട്ടരുടെയും ആശയത്തിന് വളരെ പെട്ടെന്നുതന്നെ സ്വീകാര്യത ലഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഹ്യൂമൻ ലൈബ്രറി 85 രാജ്യങ്ങളിലായി ലൈബ്രറികളിലും മ്യൂസിയങ്ങളിലും സ്കൂളുകളിലും ഉത്സവവേദികളിലും വിവിധ പ്രവർത്തനങ്ങൾ നടത്തി. 50 ഭാഷകളിലായി ഇപ്പോൾ ആയിരം മനുഷ്യപുസ്തകങ്ങൾ സംഘടന ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.
ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷൻ
ജീവിതവും നിലപാടുകളും തുറന്നുപറയാനും വിമർശനങ്ങളെ കേൾക്കാനും തയാറുള്ള ആർക്കും ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷന്റെ വോളന്റിയറാകാം. യുദ്ധവും കലാപവും മൂലം അഭയാർഥികളായവർ, കൂട്ടപീഡനത്തെ അതിജീവിച്ചവർ, കൗമാരത്തിലെ അമ്മയായവർ, ഓട്ടിസം ബാധിച്ചവർ, മദ്യത്തിന് അടിമപ്പെട്ടവർ, ജോലി കിട്ടാത്തവർ, തലച്ചോറിന് ക്ഷതമേറ്റവർ, ഭിന്നശേഷിക്കാർ, പട്ടാളക്കാർ, മാനസിക പ്രശ്നമുള്ളവർ, എച്ച്ഐവി പോസിറ്റീവ് ആയവർ, സ്വവർഗ സ്നേഹികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള വോളണ്ടിയർമാരാണ് പുസ്തക വിഭാഗത്തിലുള്ളത്.
humanlibrary.org എന്ന വെബ്സൈറ്റിന്റെ തുടക്കത്തിൽത്തന്നെ പറയുന്നത് ഇതാണ്. "we publish people as open books'- ഞങ്ങൾ മനുഷ്യരെ തുറന്ന പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു’. തിരക്കിന്റെ ഇക്കാലത്ത് തന്നിലേക്കു മാത്രം ഒതുങ്ങപ്പെടുന്ന വ്യക്തികൾ ഏറെപ്പേരാണ്. ചില പ്രത്യേക തൊഴിൽമേഖലകളിലും വിദൂരങ്ങളിലും ജോലി ചെയ്യുന്നവൻ ഒട്ടേറെ മാനസിക സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ജീവിതം കേട്ടറിയാനും തുറവിയോടെ സംസാരിക്കാനും സാധിക്കുന്നു.
സാഹിത്യം, കല, ശാസ്ത്രം, കായികം, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ അറിയാനും ഉള്ളടക്കം സ്വായത്തമാക്കാനുമുള്ള തുറന്ന വേദിയാണിത്. പിരിമുറുക്കത്തിനും സമ്മർദങ്ങൾക്കും പരിഹാരം തേടി ബാറിലും ക്ലബ്ബിലും മറ്റും ജീവിതം ഹോമിക്കുന്നവർക്ക് മോചനം ലഭിച്ച് ഉല്ലാസം പകരുകയാണ് ഹ്യൂമൻ ലൈബ്രറി സന്ദർശനം.
ഓസ്ട്രേലിയയിലെ സ്ഥിരം ഹ്യൂമൻ ലൈബ്രറി
ഓസ്ട്രേലിയയിലെ ലിസ്മോറിലാണ് ലോകത്തെ ഏക സ്ഥിരം ഹ്യൂമൻ ലൈബ്രറിയുള്ളത്. 2006ൽ സ്ഥാപിതമായ ഇവിടെ 60 സ്ഥിരം മനുഷ്യപുസ്തകങ്ങളുണ്ട്. ആളുകൾ ഇവിടെയെത്തി തങ്ങൾക്ക് ഇഷ്ട മനുഷ്യപുസ്തകം തെരഞ്ഞെടുത്ത് പുസ്തകത്തിന്റെ സംഗ്രഹം സ്വായത്തമാക്കുന്നു.
വിജ്ഞാന പങ്കുവയ്ക്കലിനു പരിയായി സാഹോദര്യവും സഹിഷ്ണുതയും സൗഹാർദവും വളർത്താൻ ഹ്യൂമൻ ലൈബ്രറികൾ ഏറെ സഹായിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ സർക്കാർ കണ്ടെത്തിയിട്ടുള്ളത്. അതിനാൽത്തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാന്റോടെ ഹ്യൂമൻ ലൈബ്രറികൾ സ്ഥാപിക്കാനുള്ള നടപടിയിലാണ് ഓസ്ട്രേലിയൻ സർക്കാർ.
ഇന്ത്യയിൽ തുടക്കമിട്ടത് അൻദലീബ്
മുംബൈ സ്വദേശിനി അൻദലീബ് ഖുറേഷിയാണ് ഹ്യൂമൻ ലൈബ്രറിക്ക് 2017ൽ ഇന്ത്യയിൽ തുടക്കമിട്ടത്. കെമിക്കൽ എൻജിനിയറിംഗ് പഠിച്ച് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വർഷങ്ങളോളം ജോലിചെയ്ത അൻദലീബ് ഖുറേഷി ജോലിയുടെ വിരസത മാറ്റാൻ നടത്തിയ ലോകയാത്രയിലൂടെയാണ് ഹ്യൂമൻ ലൈബ്രറിയെ പരിചയപ്പെട്ടത്.
മുംബൈയിൽ തിരിച്ചെത്തിയ അവർ 20 സന്നദ്ധപ്രവർത്തകരെ ഒപ്പം കൂട്ടി. അങ്ങനെ മുംബൈയിൽ സംസാരിക്കുന്ന പുസ്തകപ്പുര തുറന്നു. മുംബൈക്കു പുറമെ ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ചെന്നൈ നഗരങ്ങളിലും ഹ്യൂമൻ ലൈബ്രറി സംവേദനം നടക്കാറുണ്ടെങ്കിലും മുംബൈയിലാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. അൻദലീബ് ഖുറേഷിയുടെ നേതൃത്വത്തിൽ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹ്യൂമൻ ലൈബ്രറിയുടെ പ്രവർത്തനം വിശാലമായിക്കൊണ്ടിരിക്കുകയാണ്.
ഹർഷദ് ഫാദിന്റെ നവീന ആശയം
ഹ്യൂമൻ ലൈബ്രറിയെന്ന ആശയത്തെ കുറച്ചുകൂടി മോടി പിടിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ അന്നപൂർണ സർവകലാശാലയിലെ മാസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയായ ഹർഷദ് ഫാദ്. ഇതുപ്രകാരം വായനശാലയിൽനിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ വാടകയ്ക്കെടുക്കുന്നതിന് സമാനമായി പുസ്തകം വായിച്ചയാളെ അര മണിക്കൂർ സമയത്തേക്ക് വാടകയ്ക്കെടുക്കാം. ഒരാൾ മറ്റൊരാൾക്കുവേണ്ടി പുസ്തകമായി മാറുന്നുവെന്ന് ചുരുക്കം. അയാൾ നിങ്ങൾക്ക് പുസ്തകത്തെക്കുറിച്ച് പറഞ്ഞുതരും.
പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കട്ടെ പുസ്തകം പറഞ്ഞുതരുന്ന ആളോട് ചോദിക്കാനും അവസരമുണ്ട്. അയാൾ നിങ്ങൾക്ക് പുസ്തകത്തെക്കുറിച്ച് പറഞ്ഞുതരും. നിങ്ങൾക്ക് താത്പര്യമുള്ള പുസ്തകം വായിച്ചിട്ടുള്ള വ്യക്തിയെ തെരഞ്ഞെടുക്കുകയാണ് ആദ്യഘട്ടം. തുടർന്ന് മുന്നിലെത്തുന്ന വ്യക്തിയുമായി 30 മിനിറ്റ് ആ പുസ്തകത്തെക്കുറിച്ച് സംസാരിക്കാം.
ടി.എ. ജോർജ്