വി. വേലപ്പന്‍നായർ ഇ.എം.എസ്. നന്പൂതിരിപ്പാടിനൊപ്പം.
നെയ്യാറ്റിന്‍കര: വിവിധ തലമുറകള്‍ക്ക് അക്ഷരസുകൃതം സമ്മാനിച്ച നെയ്യാറ്റിന്‍കരയുടെ സ്വന്തം ആചാര്യമാതൃകവി. വേലപ്പന്‍നായരുടെ വിയോഗം ജന്മനാടിനു തീരാനഷ്ടമായി. നെയ്യാറ്റിന്‍കര പൊറ്റയില്‍ വീട്ടില്‍ വേലായുധന്‍പിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകനാണ് വിശ്വഭാരതി പബ്ലിക് സ്കൂള്‍ മാനേജിംഗ് ട്രസ്റ്റിയും ചെയര്‍മാനുമായ വി. വേലപ്പന്‍നായര്‍.
ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ അദ്ദേഹം 1963 ല്‍ ആദ്യം സ്ഥാപിച്ചത് വിശ്വഭാരതി എന്ന പേരില്‍ ഒരു ഹിന്ദി വിദ്യാലയമായിരുന്നു. മഹാനായ രബീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം വിശ്വഭാരതി എന്ന പേര് സ്ഥാപനത്തിന് നല്‍കിയത്. ഹിന്ദി പ്രചാര സഭയുടെ ക്ലാസുകള്‍ക്ക് പുറമേ സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചപ്പോഴും വിശ്വഭാരതി എന്നു തന്നെയായിരുന്നു ശീര്‍ഷകം.
അക്കാലത്ത് എൻജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ എന്നിങ്ങനെയുള്ള രീതികള്‍കൊണ്ടും മികച്ച വിജയശതമാനത്തിന്റെ തിളക്കത്താലും വിശ്വഭാരതി ജില്ലയില്‍ മുന്‍നിര സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.
2004 ലാണ് വിശ്വഭാരതി പബ്ലിക് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്കൂളിന്റെ മാനേജിംഗ് ട്രസ്റ്റിയും ചെയര്‍മാനുമായ അദ്ദേഹം മുടങ്ങാതെ വിദ്യാലയത്തിലെത്തുകയും സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. നെയ്യാറ്റിൻകരയിലെ പവിത്രാനന്ദപുരം നഗറിന്റെ നവീകരണം, ജലവിതരണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, വൈദ്യുതി എത്തിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വിശ്വഭാരതി പല തവണ സജീവമായതിനു പിന്നില്‍ വേലപ്പന്‍നായര്‍ എന്ന സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന മനുഷ്യന്റെ പ്രേരണയുണ്ടായിരുന്നു. പഠന സഹായം, രോഗികള്‍ക്ക് ചികിത്സാസഹായം എന്നിങ്ങനെ നീളുന്നു മറ്റു പ്രവൃത്തികള്‍.
വിദ്യാഭ്യാസരംഗത്ത് അവസരം നഷ്ടമായവർക്കും ജീവിതത്തിൽ മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നതിലും വ്യക്തിബന്ധങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.